മുഴപ്പിലങ്ങാട് കോൺഗ്രസ് നേതാവിന്റെ സ്കൂട്ടർ അഗ്നിക്കിരയാക്കി
തലശേരി: എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും തീവയ്പ്പ് നടന്ന സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടറി വി ക്യാമറകൾ പരിശോധിക്കും.
കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സിക്രട്ടറി വി.പി.രാജീവൻ്റെ സ്ക്കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്. ബുധനാഴ്ച്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. ഇത് സംബന്ധിച്ച് രാജീവൻ എടക്കാട് പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ' കേസ് അന്വേഷണമാരംഭിച്ചത്. സ്ക്കൂട്ടറിൻ്റെ മുൻഭാഗവും പിൻഭാഗവും കത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടനെ എടക്കാട് പോലീസ് സ്ഥലത്തെത്തി.

ഇന്ന് കാലത്ത് എടക്കാട് സി.ഐ.അനിൽ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പെട്രോൾ ടാങ്ക് ലക്ഷ്യമിട്ടാണ് പിൻഭാഗത്ത് തീവെച്ചതെന്നതിനാൽ സംഭവം ആസൂത്രിതമാണെന്നു സംശയിക്കുന്നതായി എടക്കാട് പൊലിസ് അറിയിച്ചു താലപ്പൊലി ഉത്സവം സംബന്ധിച്ച് ചർച്ച ചെയ്യാൻ എടക്കാട് പോലീസ് വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തിരിക്കെയാണ് തീവെപ്പ് സംഭവം .
വീട്ട് വളപ്പിൽ പാർക്ക് ചെയ്ത സ്ക്കൂട്ടറിന് തൊട്ടടുത്ത് സഹോദരൻ്റെ ടാക്സി കാർ ഉണ്ടായിരുന്നുവെങ്കിലും തീപിടുത്തം മനസിലായ ഉടനെ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
കൂറുമ്പക്കാവിലെ താലപ്പൊലി മഹോത്സവം അടുത്ത തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഉണ്ടായ അക്രമ സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പുതുക്കുടി ശ്രീധരൻ, മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് സംഭവസ്ഥലം സന്ദർശിച്ചു.












Click it and Unblock the Notifications