കോയമ്പത്തൂർ വാഹനാപകടം: മരിച്ചവരിൽ പയ്യന്നൂർ സ്വദേശിയായ യുവാവും, ബന്ധുക്കള്‍ കോയമ്പത്തൂരിലേക്ക്!!
പയ്യന്നൂർ: നാടിനെ നടുക്കിയ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ പയ്യന്നൂർ സ്വദേശിയായ യുവാവും. കോയമ്പത്തൂരിലെ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മരണപ്പെട്ട 19 ബസ് യാത്രക്കാരിൽ ഒരാൾ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ യുവാവാണെന്ന് തിരിച്ചറിഞ്ഞു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന പയ്യന്നുർ കാനത്തെ എൻവി സനൂപാ (28) കൊല്ലപ്പെട്ടത് പയ്യന്നൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായ ചന്ദ്രന്റെ മകനാണ്. ശ്യാമളയാണ് അമ്മ. മൃതദേഹം നാട്ടിലെത്തിക്കാനായി ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ഇതേ സമയം അപകടത്തിൽ മരിച്ച 19 പേരിൽ ഏഴുപേർ എറണാകുളം ജില്ലക്കാരാണ്. വോൾവോ ബസിന്റെ ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷ് (45), ഡ്രൈവർ കം കണ്ടക്‌ടർ ആരക്കുന്നം സ്വദേശി ബൈജു (47), പോണേക്കര സ്വദേശി ഐശ്വര്യ (28), തൃപ്പൂണിത്തുറ സ്വദേശി ടി ജി ഗോപിക (23), അങ്കമാലി സ്വദേശി എംസി കെ മാത്യു (34), തുറവൂർ സ്വദേശി ജിസ്‌മോൻ ഷൈജു (24), തിരുവാങ്കുളം സ്വദേശി ശിവശങ്കരൻ (27) എന്നിവരാണ് മരിച്ചത്. ബസിലെ റിസർവേഷൻ ചാർട്ടുപ്രകാരം ബംഗളൂരുവിൽനിന്ന് യാത്ര ചെയ്‌ത 48 പേരിൽ 25 പേരും എറണാകുളം ജില്ലക്കാരാണ്.

എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ രണ്ടു മൾട്ടി ആക്‌സിൽ വോൾവോ ബസുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. ആവശ്യത്തിന് റിസർവേഷനില്ലാത്തതിനാൽ ഒരുദിവസം വൈകിയാണ് ബസ് ബംഗളൂരുവിൽനിന്ന് പുറപ്പെട്ടത്. ശിവരാത്രിയുടെ അവധിക്ക് ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പോന്നവരാണ് ബസിലുണ്ടായിരുന്നവരിൽ പലരും. ഐടി മേഖലയിൽ തൊഴിലെടുക്കുന്നവരും വിദ്യാർഥികളുംവരെ ഉണ്ടായിരുന്നു. പോണേക്കര സ്വദേശി ഐശ്വര്യ ബംഗളൂരുവിൽ ഏണസ്‌റ്റ് ആൻഡ് യങ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്. ഔദ്യോഗികാവശ്യത്തിന് കൊച്ചിയിലേക്ക് വണ്ടി കയറിയ ഐശ്വര്യ കൊച്ചിയിലുള്ള മാതാപിതാക്കൾക്കൊപ്പം രണ്ടുദിവസം ചെലവഴിക്കാനും തീരുമാനിച്ചിരുന്നു. ഭർത്താവ് ആശിനൊപ്പം ബംഗളൂരുവിലായിരുന്നു സ്ഥിരതാമസം.
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശി ഗോപികയും ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. മൂന്നുദിവസത്തെ അവധിക്ക് നാട്ടിലേക്ക് തിരിച്ചതാണ്. പതിവായി നാട്ടിലേക്ക് വരുന്ന ബസിലെ യാത്ര, ബംഗളൂരുവിൽ മൈൻഡ് ട്രീ എന്ന ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി എംസി കെ മാത്യുവിന്റെ അവസാനയാത്രയാവുകയായിരുന്നു. തുറവൂർ സ്വദേശി ജിസ്‌മോൻ ഷാജു ബംഗളൂരുവിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്‌തിരുന്ന തിരുവാങ്കുളം സ്വദേശി പി ശിവശങ്കരനും അവധിക്ക് നാട്ടിലേക്ക് വന്നപ്പോഴാണ് മരണത്തിന് കീഴടങ്ങിയത്.












Click it and Unblock the Notifications