കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്ഘാടനം ചെയ്ത പെട്രോള്‍ പമ്പ് പദ്ധതി തുടങ്ങിയില്ല
കണ്ണൂര്‍: സംസ്ഥാനത്തെ ജയില്‍ അന്തേവാസികള്‍ക്കു തൊഴില്‍നടപ്പിലാക്കുന്നതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടപ്പിലാക്കിയ പദ്ധതി അവതാളത്തിലായി. അപ്രതീക്ഷിതമായെത്തിയ അതിവര്‍ഷമാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചത്. ദേശീയപാതയ്ക്കരികിലെ മണ്ണിടിച്ചില്‍ കാരണം നിര്‍മാണം തടസ്സപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനമാണ് തുടക്കത്തില്‍ തന്നെ നിലച്ചത്.
കൊവിഡ് വ്യാപനം: മട്ടന്നൂർ നഗരം വീണ്ടും ഞായാറാഴ്ച്ച ലോക്ക് ഡൗണിലേക്ക്
പെട്രോള്‍ പമ്പിന്റെ ഔട്ടലെറ്റ് പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലായ് 30 നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കണ്ണൂര്‍ കൂടാതെ പൂജപുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, ചീമേനി എന്നിവിടങ്ങളിലാണ് പെട്രോള്‍ പമ്പ് സ്ഥാപിച്ചത്. ഇതില്‍ മൂന്നിടത്തും പമ്പിന്റെ നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പെട്രോള്‍ പമ്പ് നിര്‍മിച്ചത്. തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് ജയിലുകളില്‍ പെട്രോള്‍ പമ്പ് തുടങ്ങിയത്. തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഇവിടങ്ങളിലെ വിജയം മാതൃകയാക്കിയാണ് കേരള ജയില്‍വകുപ്പും പെട്രോള്‍ വിതരണത്തിന് തീരുമാനമെടുത്തത്. പദ്ധതിക്കായി 10 കോടി രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മുടക്കിയത്. പമ്പ് സ്ഥാപിക്കുന്ന നാല് സ്ഥലങ്ങളില്‍ നിന്നായി പ്രതിമാസം അഞ്ച് ലക്ഷത്തി തൊണ്ണൂറായിരം രൂപ വാടക ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കും. ജയിലില്‍ ഒരു പമ്പില്‍ 15 അന്തേവാസികള്‍ക്ക് തൊഴില്‍ ലഭിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് തൊഴില്‍ ക്രമീകരണം. ജയില്‍ നിയമപ്രകാരം ഒരു ദിവസം 160 മുതല്‍ 180 രൂപ വരെ വേതനവും ലഭിക്കും. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് പമ്പിന്റെ പ്രവര്‍ത്തനസമയം. പമ്പിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകാതെ ഉദ്ഘാടനം നടത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ നാല് ജില്ലകളിലെയും പെട്രോള്‍ പമ്പുകളുടെ ഉദ്ഘാടനം ഒരുമിച്ച് വേണമെന്ന നിര്‍ബന്ധമാണ് കണ്ണൂരില്‍ പണി കഴിയുന്നതിന് മുമ്പ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പണി മുഴുവനായും പൂര്‍ത്തിയാക്കി ഈ മാസത്തിനുള്ളില്‍ പമ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജയില്‍ സൂപ്രണ്ട് ടി. ബാബുരാജ് പറഞ്ഞു.
തടവുകാരുടെ ഉന്നമനത്തിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ് സംസ്ഥാനത്ത്് ആദ്യമായി ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്തത്. ചിപ്‌സ്, ലഡു, ബി്‌രിയാണി, ചപ്പാത്തി, മുട്ടക്കറി, ചിക്കന്‍കറി തുടങ്ങിയവയാണ് ജയില്‍ അന്തേവാസികള്‍ ഉല്‍പാദിപ്പിച്ചത്. ഇതു വിപണിയില്‍ ലാഭം കൊയ്തതോടെ ജയില്‍ പരിസരത്ത് ബ്യൂട്ടി സലൂണും തുടങ്ങി. ഇതിനു ശേഷമാണ് ജയില്‍ പരിസരത്ത് പെട്രോള്‍ പമ്പ് ആരംഭിക്കാന്‍ വകുപ്പു തീരുമാനിച്ചത്. തടവുകാരും വാര്‍ഡന്‍മാരും സംയുക്തമായാണ് ഇതിന്റെ നടത്തിപ്പുകാര്‍. എന്നാല്‍ ഈ പദ്ധതിയാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് മാസ്‌കും കൈയുറകളും സാനിറ്റൈസറും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നിര്‍മിക്കുന്നുണ്ട്.