കോടതിയിലേക്ക് കൊണ്ടുപോയ റിമാന്‍ഡ് പ്രതിരക്ഷപ്പെട്ട സംഭവം; എആർ ക്യാമ്പിലെ 3 പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മയക്കുമരുന്ന് കേസിലെ റിമാന്‍ഡ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ എ. ആര്‍ ക്യാംപിലെ മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍.
കണ്ണൂര്‍ ആര്‍. എ എസ്. ഐ സജീവന്‍,സി.പി.ഒമാരായ ജസീര്‍, അരുണ്‍ എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജി രാഹുല്‍ ആര്‍. നായര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പ്രതിയെ പൊലിസ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത് സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചല്ലെന്നാണ് വകുപ്പ് തല അന്വേഷണത്തില്‍ തെളിഞ്ഞത്. ഇത്രയും ദൂരത്തേക്ക് പ്രതിയെ കൈവിലങ്ങ്വയ്ക്കാതെ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുംആലംപാടി സ്വദേശി അമീര്‍ അലിയെ(23)കാസര്‍കോട് കോടതിയില്‍ ഹാജരാക്കുന്നതിന് എ. ആര്‍ ക്യാംപിലെ മൂന്ന് പൊലിസുകാരുടെ സുരക്ഷയോടെ കൊണ്ടുപോയത്. എന്നാല്‍ കാസര്‍കോട് ബി.സി റോഡ് ജങ്ഷനില്‍വെച്ചു പൊലിസുകാരെ തള്ളിമാറ്റി അമീര്‍ അലി ഓടിരക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മെയ് 12ന് നമ്പര്‍ പ്ളേറ്റില്ലാത്ത കാറില്‍ എട്ടു ഗ്രാം എം.ഡി. എം. എ കടത്തുന്നതിനിടെയാണ് അമീറലി പൊലിസ് പിടിയിലായത്. ഈ വാഹനത്തില്‍ നിന്നും രണ്ടു കൈത്തോക്കുകയും ബദിയഡുക്ക പൊലിസ് കണ്ടെടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അമീറലിയെ ഇന്ന് രാവിലെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് ഹാജരാക്കുന്നതിനായി കൊണ്ടു പോയത്.
Recommended Video
അമീര്‍ അലിയെ പിടികൂടുന്നതിനായി പൊലിസ് കാസര്‍കോട്, കണ്ണൂര്‍ മുഴുവന്‍ പൊലിസ് സ്‌റ്റേഷനുകളിലും ലുക്കൗട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. ഇയാള്‍ കര്‍ണാടകയിലേക്ക് കടക്കുന്നത് തടയുന്നതിനായി അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മംഗളൂര്, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ അമീറിലി രാജ്യം വിടാതിരിക്കാനുള്ള വിവരം കൈമാറിയിട്ടുണ്ട്.