സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുറമേ നിന്നുമെത്തിയ സംഘം തല്ലിച്ചതച്ചു: വീഡിയോ പുറത്ത്
വേങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പുറത്ത് നിന്നെത്തിയ സംഘത്തില്‍ നിന്നും വലിയ മർദ്ദനമേറ്റത്
കൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വേങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍വളപ്പില്‍ കയറി ഒരുസംഘമാളുകള്‍ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂത്തുപറമ്പ് പൊലിസ് അന്വേഷണമാരംഭിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയുടെ തലേന്ന് പുറമേനിന്നുമെത്തിയ സംഘം വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ വളപ്പില്‍ കയറി തല്ലിചതയ്ക്കുകയായിരുന്നു. സംഘം ചേര്‍ന്നു വളഞ്ഞിട്ടാണ് വിദ്യാര്‍ത്ഥികളെ ഇവര്‍ അടിച്ചു നിലത്തിട്ട് ചവുട്ടികൂട്ടിയത്.
വേങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച്ച രാത്രിയാണ് അക്രമം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരുവിദ്യാര്‍ത്ഥിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേനാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കൂത്തുപറമ്പ് ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളാണ് വേങ്ങാട് ഹയര്‍സെക്കന്‍ഡറി. പൊതുവെ സമാധാനഅന്തരീക്ഷം നിലനില്‍ക്കുന്ന ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ കടന്നാക്രമത്തില്‍ മുസ്‌ലിം ലീഗ് വേങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സലാം പൊയനാട്,മണ്ഡലം പ്രസിഡന്റ് ശാക്കിര്‍ ആഡൂര്‍,മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ ഹുസൈന്‍ വേങ്ങാട്, കാദര്‍ ഊര്‍പള്ളി,സിറാജ് പറമ്പായി, റഹീം പൊയനാട് എന്നിവര്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളെ ചാല മിമ്‌സ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതുതെളിവായി സ്വീകരിച്ചു കൊണ്ടു അന്വേഷണം നടത്തിവരികയാണ് കൂത്തുപറമ്പ് പൊലിസ്.