കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി: ഒരു യുവതി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ
തളിപ്പറമ്പ് : പുതുവത്സര തലേന്ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സംഘം വ്യാപക റെയ്ഡ് നടത്തി. ഇരിക്കൂറിൽ മാരക മയക്കുമരുന്നുമായി യുവാവും തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതീ - യുവാക്കളെയും പിടികൂടിയിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്നും മാരക മയക്കുമരുന്നുകളായ എംഡിഎംഎഎൽഎസ്ഡി സ്നാസ് എന്നിവയാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മയക്കുമരുന്നുകൾ റെയ്ഞ്ച് ഇൻസ്പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്. തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഡിജെ പാർട്ടികളിൽ പുതുവത്സര തലേന്ന് വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു ഇതിനെ തുടർന്നാണ് വ്യാപകമായി റെയ്ഡ് നടത്തിയത്.
ഇതിനിടെ കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂറിൽ അതീവ മാരക മയക്കുമരുന്നുമായി മറ്റൊരു യുവാവും അറസ്റ്റിലായി. പുതുവർഷാഘോഷത്തിനെത്തിച്ച വഅതിമാരക മയക്കുഗുളികളുമയി ഇരിക്കൂർ സ്വദേശിയാണ് അറസ്റ്റിലായത്.എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവന്റെ നേതൃത്വത്തിൽ ഇരിക്കൂർ നിടുവള്ളൂർ പള്ളിക്ക് സമീപം വച്ച് ഇരിക്കൂർ സ്വദേശി വയ്ക്കാംകോട് പൈസായി ഫാത്തിമ മൻസിലിൽ കെ.ആർ സാജിദ് (34) നെയാണ് അതിമാരക ലഹരി മരുന്നായ ഒമ്പത് ഗ്രാം മെത്തലിൻ ഡയോക്സി മെത്ത് ആംഫിറ്റാമിനുമായി ബൈക്ക് സഞ്ചരിക്കവെ അറസ്റ്റ് ചെയ്തത്.
പുതുവർഷത്തെ വരവേൽക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് കടത്തിക്കൊണ്ടു വന്നതാണ് മോളി , എക്റ്റസി , എം, എന്നീ പേരിൽ യുവാക്കളിൽ അറിയപ്പെടുന്ന ലഹരിമരുന്ന് . ഒരു മാസം മുൻപ് കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഏറെ നാളായി ഇരിക്കൂർ ടൗണും പരിസരവും എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡും, ഷാഡോ ടീമും രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിൽ ഡയാനോമിസ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് പുലർച്ചെ രണ്ടു മണി വരെയും യുവാക്കൾ ലഹരി തേടിയെത്തുന്നത് കൃത്യമായി മനസ്സിലാക്കുകയും ചെയതിരുന്നു.
പുതുവർഷ രാത്രിയാഘോഷിക്കുന്നതിന് ലഹരി ആവശ്യക്കാരായ യുവാക്കളുടെ എണ്ണമെടുത്ത് ആവശ്യാനുസരണം ലഹരി വിതരണത്തിന് തയ്യാറെടുത്തപ്പോഴാണ് ഇയാൾ എക്സൈസിന്റെ വലയിലകപ്പെട്ടത് . വെറും രണ്ട് ഗ്രാം എംഡിഎംഎ കൈവശം വച്ചാൽ പത്തുവർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് . പിടിയിലായ സാജിദ് മുൻപും നിരവധി ക്രിമിനൽ കേസിലുൾപ്പെട്ട പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. പരിശോധനാ സംഘത്തിൽ എക്സൈസ് ഓഫീസർമാരായ സി കെ ബിജു ,സജിത്ത് കണ്ണിച്ചി, പി സി പ്രഭുനാഥ്, കെ ഇസ്മയിൽ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് , എക്സൈസ് ഷാഡോ കെ ബിനീഷ് എന്നിവരടങ്ങുന്ന സംഘം നേതൃത്വം നൽകി.
ഇയാളെ ചോദ്യം ചെയ്തതിൽ ഇരിക്കൂറിലെ ലഹരിക്കച്ചവടക്കാരെയും ആവശ്യക്കാരുടെയും വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട് . പ്രതിയെ കണ്ണൂർ ജൂഡിഷ്യൽ സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പുതുവത്സര തലേന്നുള്ള ലഹരിക്കടത്ത് തടയാൻ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ എക്സൈസ്റെയ്ഡ് ശക്തമാക്കിയിരുന്നു. പൊലിസ് രാത്രി കാല പട്രോളിങും വാഹന പരിശോധനയും നടത്തി. ഇതിന്റെ ഭാഗമായി കാറിൽ മദ്യം കടത്തുകയായിരുന്ന യുവാവിനെയും പിടികൂടിയരുന്നു. ഉളിക്കൽവയത്തുർ വട്ടിക്കാരൻ വീട്ടിൽ ജോജി യെ (42)യാണ് പിടികൂടിയത്. ഇരിട്ടി റെയ്ഞ്ച് എക്സൈസ് ഓഫിസർ കെ പി പ്രമോദിന്റെ നേത്യത്വത്തിൽ നാലര ലിറ്റർ മദ്യവും മാരുതി കാറും ഇയാളിൽ നിന്നും പിടിച്ചെടുത്തു