ദേശീയപാതാനിര്‍മാണത്തിലെ അഴിമതി; തങ്ങള്‍ പറഞ്ഞത് ശരിയെന്നു തെളിഞ്ഞു, കോടതി വിധിക്കുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍
തളിപ്പറമ്പ് : ദേശീയപാതാ നിര്‍മ്മാണത്തില്‍ വയല്‍കിളികള്‍ ഉന്നയിച്ച അഴിമതികള്‍ എതിരാളികള്‍ പോലും അംഗീകരിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കീഴാറ്റൂര്‍ ബൈബാസുമായി ബന്ധപ്പെട്ട വയല്‍കിളികള്‍ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത കേസകളില്‍ പ്രധാനമായും ഊന്നിയ വിഷയം ദേശീയപാതാ നിര്‍മ്മാണത്തിലെ അഴിമതിയായിരുന്നു.
ഹൈക്കോടതി ഇത് പരിശോധിക്കുകയും വിവിധ നിര്‍മ്മാണ ഏജന്‍സികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു. അഴിമതി നടക്കുന്നുവെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നതും. ഇത് ഈ വിഷയത്തില്‍ തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വാദം വൈകിയാണെങ്കിലും എതിരാളികള്‍ക്ക് പോലും ശരിവെക്കേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും റദ്ദ് ചെയ്തത് ആശ്വാസം നല്‍കുന്നതാണ്. കോടതി വിധിക്കുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പിലാക്കുന്ന ദേശീയപാതാ നയം അതേപടി നടപ്പിലാക്കാതെ അതിലെ അഴിമതി തുറന്നുകാട്ടി സുതാര്യമായി വികസനം നടപ്പിലാക്കാന്‍ ഇടതുപക്ഷഗവണ്‍മെന്റ് തയ്യാറാകണം. താന്‍ പൊതുരംഗത്തുനിന്നും മാറിനില്‍ക്കുന്നു എന്ന വാര്‍ത്ത പൂര്‍ണ്ണമായും ശരിയല്ല. സമരപരിപാടികള്‍ ഇല്ലാത്ത പുതിയ സ്ഥിവിശേഷത്തില്‍ പൊതു രംഗത്തു നിന്നും താല്‍ക്കാലികമായി മാറിനില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.












Click it and Unblock the Notifications