കീഴാറ്റൂരില്‍ സിപിഎം കള്ളവോട്ടു ചെയ്തതെന്ന ആരോപണം: സുരേഷ് കീഴാറ്റൂരിന്റെ വീട് തകര്‍ത്തു
Recommended Video
കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരിലെ വയൽക്കാളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന സംഘം അടിച്ചു തകർത്തു. ഇന്നലെ രാത്രി ഒൻപതു മണിയോടെ നടന്ന ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമം നടക്കുമ്പോൾ സുരേഷിന്റെ ഭാര്യ ശോഭ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിനു നേരെ പത്തിലേറെ വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ഇവർ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ് പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥിതി ശാന്തമാക്കിയത്. വയൽക്കിളികളുടെ നേതൃത്വത്തിൽ ഒരു വിഭാഗവും സിപിഎമ്മിന്റെ നേതൃത്വത്തിൽ മറുവിഭാഗവും സ്ഥലത്ത് സംഘടിച്ചത് ഏറെ നേരം സംഘർഷാവസ്ഥയ്ക്കിടയാക്കി.
നേരത്തെ കണ്ണൂരിലെ കീഴാറ്റൂരില്‍ കള്ളവോട്ട് ചെയ്‌തെന്ന് സുരേഷ് കീഴാറ്റൂര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ഇവിടെ 60 കള്ളവോട്ട് ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കള്ളവോട്ട് വ്യക്തമാണെന്നുമായിരുന്നു സുരേഷ് കീഴാറ്റൂര്‍ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. 82 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം. പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 70.09 ശതമാനമാണ് ഇവിടുത്തെ ശതമാനം.

നേരത്തെ കണ്ണൂര്‍ തളിപറമ്പിലെ കുറ്റിയാട്ടൂര്‍ എല്‍പി സ്‌ക്കൂളിലെ പോളിങ് ബൂത്തിലെ വോട്ടിംഗ് യന്ത്രം നിലത്തു വീണ് പൊട്ടിയിരുന്നു. ഇവിടെ ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് വോട്ടിംഗ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചു. കോഴിക്കോട് എടക്കാട് വോട്ടിംഗ് മെഷിനും വിവിപാറ്റും യുവാവ് അടിച്ചു തകര്‍ത്തിരുന്നു. എടക്കാട് സ്വദേശി പ്രമോദാണ് വോട്ടിംഗ് ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഏപ്രില്‍ 23 ന് 116 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11നും ഏപ്രില്‍ 18 നും നടന്ന ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് 91 ഉം 96 ഉം സീറ്റിലേക്കാണ് നടന്നത്.












Click it and Unblock the Notifications