ഭീതിജനകമായി ചുരിദാർ ധരിച്ച് മുഖം ഷാൾ കൊണ്ട് മറച്ച് മുടന്തി നടക്കുന്ന ആൾരൂപം സിസിടിവിയിൽ; നഗരമധ്യത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ മോഷണം
ആലപ്പുഴ: നഗരമധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ മോഷണം. ആദ്യം പാന്റസും ഷർട്ടുമിട്ടു സിസിടിവിയിൽ തെളിഞ്ഞ മോഷ്ടാവ് മടക്കയാത്ര നടത്തിയത് ഭീതിജനകമായി ചുരിദാർ ധരിച്ച് മുടന്തി നടന്നാണ്. ഇരുമ്പുപാലം മിനര്‍വകോളജിനടുത്തു താമസിക്കുന്ന മെട്രോവാര്‍ത്ത സബ് എഡിറ്റര്‍ സിമി മന്‍സിലില്‍ എം എം അബ്ദുല്‍സലാം, എടിഎന്‍ ന്യൂസ് മുന്‍ ക്യാമറാമാന്‍ സാലിം ഗഫൂര്‍ എന്നിവരുടെ വീടുകളിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്.
മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിക്കു ശേഷം മതില് ചാടിക്കടന്ന് സാലിമിന്റെ വീട്ടിലെത്തിയ മോഷ്ടാവ് ജനാല തുറന്ന ശേഷം അകത്ത് സ്ഥാപിച്ചിട്ടുള്ള കൊതുകുവല മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചു കീറി മേശപ്പുറത്തിരുന്ന മൊബൈല്‍ കവര്‍ന്നു. വീടിന്റെ വശത്തുളള മറ്റൊരു ജനലും ഇതേ രീതിയില്‍തന്നെ തുറന്നു സാധനങ്ങള്‍ കൈക്കലാക്കാന്‍ ശ്രമം നടത്തി.

പിന്നീട് അയല്‍വാസിയായ അബ്ദുല്‍സലാമിന്റെ വീട്ടിലെത്തി അകത്തുകടന്ന് ലാപ്‌ടോപ് അടങ്ങിയ ബാഗ് കവര്‍ന്നു. പിന്നീട് മിനര്‍വകോളജിനു സമീപം പ്രവര്‍ത്തിക്കുന്ന വീരയ്യകമ്പനിയില്‍ നിന്നും തുണിത്തരങ്ങളും കവര്‍ന്ന ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്. രാവിലെ ആറുമണിയോടെ അബ്ദുല്‍സലാമിന്റെ വീട്ടുകാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സാലിമിന്റെ വീട്ടിലും വീരയ്യ കമ്പനിയിലും മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
വീടുകള്‍ക്കു സമീപം ജവഹര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ രാത്രി പന്ത്രണ്ടുമണിയോടെ മോഷ്ടാവ് റോഡിലേക്കു പ്രവേശിക്കുന്നതും ഒന്നേ മുക്കാലോടെ തിരികെ മടങ്ങുന്നതിന്റേയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടുമിട്ട് മെലിഞ്ഞ ശരീരത്തോട് കൂടിയ ഉയരമുള്ളയാള്‍ മോഷണം നടന്ന വീടുകളുടെ സമീപത്തേക്ക് പ്രവേശിച്ച് മോഷണമുതലുമായി തിരികെ മടങ്ങുമ്പോള്‍ ചുരിദാര്‍ ധരിച്ച് മുഖം ഷാള്‍കൊണ്ട് മറച്ച നിലയിലായിരുന്നു. വീട്ടുകാര്‍ സൗത്ത് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു പോലിസ് വീടുകളിലെത്തി പരിശോധന നടത്തി. ഇതു വരെ പ്രതിയെ തിരിച്ചറിയാൻ പൊലീസിനായിട്ടില്ല.












Click it and Unblock the Notifications