കൊവിഡ് വാക്സിൻ മാറിനൽകിയതായി പരാതി: അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വാക്‌സിന്‍ മാറി നല്‍കിയതായി പരാതി. കോട്ടയംമലബാര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിന്‍ മാറി നല്‍കിയത്. കൊവാക്‌സിന്‍ ഒന്നാം ഡോസെടുത്ത ആള്‍ക്ക് രണ്ടാം ഡോസ് കൊവിഷീല്‍ഡ് കുത്തിവക്കുകയായിരുന്നു. ഇത് സ്വീകരിച്ച 50 വയസുകാരന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. സംഭവം മൂന്നംഗ മെഡിക്കല്‍ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
മൂന്നിനാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇനി മൂന്നാം ഡോസ് സ്വീകരിക്കണോ എന്നത് ശരീരത്തിലെ ആന്റിബോഡി പരിശോധിച്ചതിനു ശേഷം തീരുമാനിച്ചാല്‍ മതിയാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.നാരായൺ നായ്ക്ക് അറിയിച്ചു.ഇതിനിടെജില്ലയില്‍ ക്വാറന്റൈന്‍ നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.. ടെസ്്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കുറയ്ക്കുന്നതിനും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും നടപടിയുണ്ടാകും.

പോസിറ്റീവ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും ക്വാറന്റൈന്‍ കര്‍ശനമായി നിരീക്ഷിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. ക്വാറന്റൈന്‍ കാര്യത്തില്‍ ഒരു തരത്തിലുള്ള ഉദാസീനതയോ അയവോ അനുവദിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാനാകൂ എന്നും കലക്ടര്‍ പറഞ്ഞു. ഓരോ ദിവസവും കോവിഡ് ബാധിക്കുന്നവര്‍ കൃത്യമായി ക്വാറന്‍ൈനില്‍ കഴിയുന്നുവെന്ന് അതത് സ്ഥലത്തെ ദ്രുത പ്രതികരണ സംഘം (ആര്‍.ആര്‍.ടി) ഉറപ്പാക്കണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനവും കൂടുതല്‍ കര്‍ശനമാക്കും. ഇവര്‍ക്ക് സ്വന്തം വീടുകളില്‍ ആവശ്യമായ സൗകര്യം ഇല്ലെങ്കില്‍ ഡി.സി.സികളിലേക്കോ സി.എഫ്.എല്‍.ടി.സികളിലേക്കോ മാറ്റും. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ ഉയര്‍ന്ന അപകട സാധ്യതയുള്ളവര്‍ ക്വാറന്റൈനില്‍ പോകുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആര്‍.ആര്‍.ടികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ടി.പി.ആര്‍ നിരക്ക് ഉയര്‍ന്ന ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ജില്ലാ തല ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫിസര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
കാറ്റഗറി എ, ബി വിഭാഗത്തില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രത്യേക ചാര്‍ജ് ഓഫിസര്‍മാരായി 25 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. അതത് തദ്ദേശസ്ഥാപന പരിധിയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല. തദ്ദേശസ്ഥാപനം, ആരോഗ്യവകുപ്പ്, പോലിസ് എന്നിവരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ക്ക് ഈ ഓഫിീസര്‍മാര്‍ നേതൃത്വം നല്‍കും. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ശക്തമാക്കി. ഇതിന്റെ ഫലമായി ജില്ലയിലെ പ്രതിദിന പരിശോധന 6400ല്‍ താഴെയായിരുന്നത് 8500 ലെത്തി. പരിശോധന വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വകുപ്പ് തുടര്‍ന്നും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.ഇതിനിടെ
ജില്ലയില്‍ പുതുതായി 962 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 936 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.38 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 166139 ആയി.












Click it and Unblock the Notifications