കണ്ണുർ കോർപറേഷനിൽ കിടപ്പ് രോഗികൾക്ക് വാക്സിനേഷൻ തുടങ്ങി
കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ കിടപ്പു രോഗികള്‍ക്കും പ്രായമായവര്‍ക്കും വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പദ്ധതി കോര്‍പ്പറേഷന്‍ ആരംഭിച്ചു. കസനക്കോട്ട ഡിവിഷനിലെ തായത്തെരുവിലെ പ്രമുഖമായ മാങ്കടവ് തറവാട്ടിലെ 90 വയസുകാരി ഉമ്മു തമീമയുടെ വീട്ടിലെത്തി ആദ്യ വാക്‌സിന്‍ നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പരിപാടിയില്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ.ശബീന സ്ഥിരംസമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്, ഷമീമ ടീച്ചര്‍, പി.കെ രാഗേഷ്, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, മുന്‍ മേയര്‍ സി.സീനത്ത്, മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പത്മരാജന്‍ എന്നിവര്‍ പങ്കെടുത്തു.

കിടപ്പു രോഗികളുള്ള ഓരോ വീടും കേന്ദ്രീകരിച്ചു 10 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കിയത്. കിടപ്പു രോഗികളും ഭിന്നശേഷിക്കാരുമായ അറുപതോളം പേരും പ്രായമായവരും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ആദ്യ ദിവസം വാക്‌സിന്‍ നല്‍കി. വാക്‌സിന്‍ എടുത്തവരെ നിരീക്ഷിക്കുന്നതിനും അത്യാവശ്യ ഘട്ടത്തില്‍ വൈദ്യ സഹായം നല്‍കുന്നതിനും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ടീച്ചറുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.ഇതിനിടെ കണ്ണൂർ ജില്ലയില്‍ പുതുതായി 619 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സ്ഥിരീകരിച്ച് സമ്പര്‍ക്കത്തിലൂടെ 597 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ശതമാനമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 147848 ആയി. ഇവരില്‍ 830 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 142987 ആയി. 682 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3075 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 3071 പേര്‍ വീടുകളിലും ബാക്കി നാല് പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16749 പേരാണ്. ഇതില്‍ 15813 പേര്‍ വീടുകളിലും 936 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1144680 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1143608 എണ്ണത്തിന്റെ ഫലം വന്നു. 1072 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടിവി സുഭാഷ് അറിയിച്ചു.
Recommended Video
കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications