വിഷ്ണുപ്രിയ കൊലപാതകം: പ്രതി ശ്യാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൂത്തുപറമ്പ് : കേരളത്തെ നടുക്കിയ അരുംകൊല ചെയ്ത കേസിലെ പ്രതിക്ക്ജാമ്യമില്ല. പാനൂര്‍ മൊകേരി വള്ള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളി. പ്രണയപ്പകയില്‍ പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത് നല്‍കിയ ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ഇതോടെ ശ്യാംജിത്ത് വീണ്ടുംകാരിരുമ്പഴിക്കുള്ളിലായി.
കഴിഞ്ഞ ഒക്ടോബര്‍ 22ന് ഉച്ചക്ക് 12 നാണ് കേരളത്തെ മുഴുവന്‍ നടുക്കിയ അരുംകൊല അരങ്ങേറിയത്. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലയ്ക്കടിച്ചുവീഴ്ത്തിയതിനു ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്തുമായി നേരത്തേ പ്രണയത്തിലായിരുന്നു യുവതി. പിന്നീട് ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്. പാനൂര്‍ പൊലീസാണ് കേസന്വേഷിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) യാണ് ശ്യാംജിത്തിന്റെ പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്ന യുവതി രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്കെത്തിയ സമയത്താണ് കൊല്ലപ്പെട്ടത്. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. യുവതി വീട്ടിലെത്തിയ സമയത്ത് ഇവിടേക്കെത്തിയ പ്രതി, ചുറ്റിക ഉപയോ?ഗിച്ച് തലക്കടിച്ച് വീഴ്ത്തിയ ശേഷം, കഴുത്തറുത്ത് കൊല്ലുകയായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെയാണ് ശ്യാംജിത്ത് അന്വേഷണത്തെ നേരിട്ടതും മൊഴി നല്‍കിയതും.
'എനിക്കിപ്പോള്‍ 25 വയസേയുള്ളൂ. 14 വര്‍ഷമല്ലേ ശിക്ഷ? അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 39-ാം വയസില്‍ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല' എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് ശ്യാംജിത്ത് അന്ന് പറഞ്ഞത്.വിഷ്ണുപ്രിയക്ക് പൊന്നാനി സ്വദേശിയായ യുവാവുമായി ബന്്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഈ പൊന്നാനി സ്വദേശിയായ യുവാവ് കേസിലെ ദൃക്‌സാക്ഷിയാണ്. ഈ യുവാവുമായി വീഡിയോകോള്‍ ചെയ്യുമ്പോഴാണ് ശ്യാംജിത്ത് വിഷ്ണു പ്രിയയെ തലയ്ക്കടിച്ചുവീഴ്ത്തുന്നത്.
ഇയാളില്‍ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. പാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ലബോട്ടറി ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. സംഭവദിവസം അച്ഛന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ തൊട്ടടുത്ത തറവാട്ടുവീട്ടില്‍ നടക്കുന്നതിനാല്‍ അവധിയെടുക്കുകയായിരുന്നു. വീടിന്റെ പിന്നാമ്പുറം വഴി കയറിയാണ്ശ്യാംജിത്ത് കൊലനടത്തിയത്. പിന്നീട് ഇയാള്‍ യാതൊന്നും സംഭവിക്കാതെ ഇടവഴിയിലൂടെ നടന്നുപോവുകയും വളള്യായിയില്‍ നിര്‍ത്തിയിട്ട ബൈക്കുമെടുത്തു സ്വന്തം വീടായമാനന്തേരിയിലേക്ക് പോവുകയുമായിരുന്നു.