ബിജെപി നേതാവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് സഹായം; പാര്‍ട്ടി വിട്ട് പ്രവര്‍ത്തകര്‍
കാസര്‍കോട്: ജില്ലയില്‍ കോണ്‍ഗ്രസിന് തലവേദനായയി കോ-ലീ-ബി സഖ്യ ആരോപണം. എല്‍ഡിഎഫിന് പുറമെ സ്വന്തം പാര്‍ട്ടി അണികള്‍ തന്നെ ഇത്തരമൊരു ആരോപണ ഉന്നയിച്ച് രംഗത്ത് വന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. പനത്തടി പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യമാണെന്നാരോപിച്ച് കോൺഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തു. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരായി മത്സരിക്കുകയാണ് രാജിവെച്ച നേതാക്കള്‍.
പനത്തടി പഞ്ചായത്ത്
യുഡിഎഫിന്‍റെ കയ്യിലായിരുന്ന പനത്തടി പഞ്ചായത്ത് കഴിഞ്ഞ തവണയാണ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നത്. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഭരണം തിരിച്ചു പിടിക്കാനാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ആകെയുള്ള 15 വാർഡുകളിൽ 12 വാർഡുകളിലേക്കാണ് ഇത്തവണ യുഡിഎഫ് മത്സരിക്കുന്നത്.
താമരയില്‍ സ്ഥാനാർത്ഥിയില്ല
എന്നാൽ ഈ സീറ്റുകളിൽ ബിജെപിക്ക് സ്വന്തം ചിഹ്നമായ താമരയില്‍ സ്ഥാനാർത്ഥിയില്ല. ബിജെപി മത്സരിക്കുന്ന മൂന്ന് വാർഡുകളിൽ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യുഡിഎഫും അവരെ സഹായിക്കുന്നു. മൂന്ന്, ആറ്, പതിനഞ്ച് വാര്‍ഡുകളിലാണ് കോണ്‍ഗ്രസും ബിജെപിയും പരസ്പര ധാരണയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥികള്‍ ഇവിടെയുണ്ടെങ്കിലും മുന്നണിയുടെ ഭാഗമാവാതെ തനിച്ചാണ് ഇവര്‍ മത്സരിക്കുന്നത്.
രാജിവെച്ചു
ഇതോടെ പഞ്ചായത്തിൽ കോ-ലീ-ബി സഖ്യമാണെന്ന് ആരോപിച്ച് 2 വാർഡുകളിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാർ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി പദവയില്‍ നിന്നും രാജിവെക്കുകയായിരുന്നു. 9, 13 വാര്‍ഡുകളിലെ പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവെച്ചത്. ബി.ജെ.പി ജില്ലാ നേതാവ് മത്സരിക്കുന്ന പതിനഞ്ചാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പോലും നിർത്തിയിട്ടില്ല. ഇത് പരസ്യമായ സഖ്യത്തിന്‍റെ ഉദാഹരണമാണെന്നും എല്‍ഡിഎഫും കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്നവരും ആരോപിക്കുന്നു.
ഇടത് ഭരണത്തിന്
ഇടത് ഭരണത്തിന് അന്ത്യം കുറിക്കാന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച ആലോചന യോഗത്തില്‍ ഒരു വിഭാഗം നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരത്തെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിന്നു. എന്നാല്‍ ജില്ലാ തലത്തിലുള്ള നേതാക്കള്‍ വരെ ഇടപെട്ട് ഭൂരിപക്ഷ തീരുമാനപ്രകാരം ബിജെപി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നു.
സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചു
രാഷ്ട്രീയ സഖ്യങ്ങളൊന്നും എവിടെയും ഇല്ലെന്നും പഞ്ചായത്തിലെ പ്രാദേശികമായ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പനത്തടിയില്‍ രൂപപ്പെട്ടതെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ അവകാശവാദം. 2010 ല്‍ 23 വോട്ടിനും 2015 ല്‍ 40 വോട്ടിനും കോണ്‍ഗ്രസ് പരാജയപ്പെട്ട പനത്തടി ടൗണ്‍ (15) വാര്‍ഡി ബിജെപിക്ക് കൊടുത്ത ശേഷം കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചു എന്നാണ് പ്രധാന ആരോപണം.
കര്‍ണ്ണാടക അതിര്‍ത്തി
കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ആറാം വാര്‍ഡില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസ് ഇത്തവണ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ബിജെപിയുടെ പരാജയം ഉറപ്പാക്കുന്നതിന് വേണ്ടി കാലാകാലങ്ങളായി കോണ്‍ഗ്രസ് വോട്ടുകള്‍ ഇവിടെ ഇടത് സ്ഥാനാര്‍ത്ഥിക്കായിരുന്നു വീഴാറുണ്ടായിരുന്നത്. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് മത്സരിക്കുന്നതിലൂടെ ഇത്തവണ പഞ്ചായത്ത് ഭരണം തിരികെ പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.
Recommended Video