കാസർഗോഡ് കൊവിഡ് സമൂഹ വ്യാപന പരിശോധന ഉദുമയിൽ തുടങ്ങും: ഉദുമയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 440 പേർ!!
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്ന പഞ്ചായത്തുകളില്‍ സാമൂഹ്യ വ്യാപന പരിശോധനക്ക് ഞായറാഴ്ച്ച മുതൽ തുടക്കമാകും. ഉദുമ പഞ്ചായത്തിലാണ് ആദ്യ ഘട്ടത്തില്‍ പരിശോധന തുടങ്ങുക ഇതിനായി. സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നതടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരുടേയും നിലവില്‍ ക്വറന്റൈനില്‍ കഴിയുന്നവരുടേയും സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിക്കുക. ആദ്യ ഘട്ടത്തില്‍ പരിശോധന ആരംഭിക്കുന്ന ഉദുമ പഞ്ചായത്തില്‍ മാത്രം 440 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധനക്ക് ആവശ്യമായി കിറ്റുകളും മറ്റു സാമഗ്രികളും എത്തിക്കഴിഞ്ഞു. കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പള്ളിക്കര, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലും ഉടന്‍ പരിശോധന ആരംഭിക്കും.

നേരത്തെ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് സാമൂഹ്യ സര്‍വ്വേ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ബദിയെടുക്ക കൊവിഡ് ആശുപത്രിയിലും പെരിയ സിഎച്ച്സിയിലുമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. പഞ്ചായത്ത് ആസ്ഥനങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കിയാണ് ഇനി സാമ്പിള്‍ ശേഖരണം നടത്തുക
ഇതിനിടെ കാസർകോട് ജില്ലയിൽ കോവിഡ്- 19 സ്ഥിരീകരിച്ച ആറുപേർകൂടി രോഗമുക്തി നേടി. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല. രണ്ട് പേർ കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിൽ നിന്നും നാല് പേർ കാഞ്ഞങ്ങാട് സർജി കെയർ ആശുപത്രിയിൽ നിന്നുമാണ് ഡിസ്ചാർജ് ആയത്. ചെമ്മനാട് (2), ചെങ്കള (2), മധൂർ (1), കാഞ്ഞങ്ങാട് (1) എന്നിവിടങ്ങളിലുള്ളവരാണ് ആശുപത്രി വിട്ടത്. ഇതിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലും ഒരാൾക്ക് വിദേശത്തുനിന്നുമാണ് രോഗം ബാധിച്ചത്. ഇതുവരെയായി 113 പേർ രോഗവിമുക്തരായി. ഇതിൽ 76 പേർ വിദേശത്ത് നിന്നെത്തിയവരും 37 പേർ സമ്പർക്കത്തിലുള്ളവരുമാണ്. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 55 ആയി കുറഞ്ഞു. ജില്ലയിൽ 7901 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 7789 പേരും ആശുപത്രികളിൽ 112 പേരുമാണ് നിരിക്ഷണത്തിലുള്ളത്.
വെള്ളിയാഴ്‌ച ഒമ്പത് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 518 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. പരിശോധനക്കയച്ച 2160 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നും കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് അയച്ച 236 സാമ്പിളുകളുടെ ഫലമാണ് ഇനി അറിയാനുള്ളത്. സാമൂഹ സർവേ പ്രകാരം 3321 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. 74 പേരുടെ സാമ്പിൾ പരിശോധനക്കയച്ചു. 26 പേർ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവരും 48 പേർ മറ്റുള്ളവരുമാണ്.
സമൂഹ വ്യാപനം തടയാൻ പഴുതടച്ച പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന വിവര ശേഖരണത്തിനായി ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ ആറ് പഞ്ചായത്തുകളിലും കാസർകോട് നഗരസഭയിലും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത തൃക്കരിപ്പൂർ പഞ്ചായത്തിലുമാണ് പഠനം നടത്തുന്നത്. ഇതിനായി ജില്ലയിലെ കോവിഡ് ബാധിതമല്ലാത്ത പ്രദശങ്ങളിൽ നിന്നുള്ള ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരും ആശാവർക്കർമാരും വീടുകൾ കയറിയിറങ്ങി വിവരം ശേഖരിക്കുകയാണ്. ഹോട്ട് സ്‌പോട്ടുകളിൽപെട്ട വീടുകളിൽ സർവേ നടത്തി കോവിഡ് സമാനമായ അസ്വസ്ഥകൾ നേരിടുന്നവരെ ആശുപത്രികളിലേക്ക് മാറ്റും. ഇതുവരെ 250 പേരുടെ സാമ്പിൾ ശേഖരിച്ചു. 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആറ് ദിവസത്തെ വിവരശേഖരണം പൂർത്തിയാകുമ്പോൾ ചിത്രം വ്യക്തമാകുമെന്ന് ഡിഎംഒ ഡോ. എ വി രാംദാസ് പറഞ്ഞു.












Click it and Unblock the Notifications