മുളക് പൊടി വിതറി പണവും സ്വര്‍ണവും കൊള്ളയടിച്ചെന്ന പരാതി വ്യാജം
ബദിയടുക്ക: കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം സുഹൈൽ(24) എന്ന യുവാവിന്റെ കണ്ണിൽ മുളക് പൊടി വിതറി തള്ളിയിട്ട ശേഷം 15 പവന്‍ സ്വര്‍ണാഭരണവും 1,70,000 രൂപയും കൊള്ളയടിച്ചെന്ന പരാതി യുവാവ് കെട്ടിച്ചമച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
പോലീസിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. സുഹൈലിന്റെ സഹോദരി സുഹൈലിന് നൽകിയ സ്വർണ്ണം സഹോദരിയുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നപ്പോൾ മടക്കി ചോദിച്ചിരുന്നു. ഈ സ്വർണം തിരിച്ച് നൽകാനായി പോകുമ്പോൾ തനിക്ക് ഫോൺ വരിയും ബൈക്ക് റോഡ് സൈഡിൽ നിർത്തി സംസാരിക്കുമ്പോൾ തൊട്ടു പിറകിലായി വന്ന ബൈക്കിലെ രണ്ട് പേർ തന്നെ തള്ളിയിടുകയും കണ്ണിൽ മുളക് പൊടി വിതറി കയ്യിൽ ഉണ്ടായിരുന്ന പണവും സ്വർണവും കൊള്ളയടിക്കുകയായിരുന്നു എന്നാണ് യുവാവ് നൽകിയ പരാതി.

എന്നാൽ ഈ സ്വർണം യുവാവ് പണയം വെച്ച് ലേലത്തിൽ വിറ്റുപോയതിനാൽ തട്ടിയെടുത്തതായുള്ള കഥ മെനയുകയായിരുന്നു. സംഭവ സ്ഥലത്ത് അത്തരത്തിൽ ഒരു കൊള്ള നടന്നതായി പൊലീസിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല മാത്രമല്ല യുവാവിന്റെ മുഖത്ത് മുളക് പൊടിയും ഉണ്ടായിരുന്നില്ല സംഭവ സ്ഥലത്ത് അൽപം മുളക് പൊടി വിതറിയിട്ടുണ്ടായിരുന്നത് മാത്രമാണ്.
സംഭവം അറിഞ്ഞ് എത്തിയ സഹോദരി ഭർത്താവ് സുഹൈലിനെ കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ് ചെയിതിരുന്നെങ്കിലും ആരോടും പറയാതെ യുവാവ് ഡിസ്ച്ചാർജ് വാങ്ങി പോയതും പരാതി വ്യാജമായിരുന്നു എന്ന് തെളിയിക്കുന്നതിനുള്ള തെളിവാണ്. പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് പോലീസിനെയും ജനങ്ങളെയും യുവാവ് കബളിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായത്.












Click it and Unblock the Notifications