സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളെ ലക്ഷ്യം വെച്ച് മോഷണ സംഘം: സംഭവം കാസര്‍കോട് !!
കാസര്‍കോട്: സ്‌ത്രീകൾ മാത്രം താമസിക്കുന്ന വീടുകളെ ലക്ഷ്യം വെച്ചുള്ള മോഷണ സംഘങ്ങള്‍ സജീവം. ഒറ്റപെട്ട് കിടക്കുന്ന വീടുകളിൽ തനിച്ച് താമസിക്കുന്നവരെയും ഒറ്റയ്ക്ക് നടന്നുപോകുന്നവരെയുമാണ് ഇത്തരം സംഘം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി സംഭവങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായത്. മഴക്കാലമായതോടെ മോഷണശ്രമങ്ങൾ കൂടി വരികയാണ്.
ഏറ്റവും അവസാനം നടന്നത് ബോവിക്കാനം സൈങ്കോലടുക്കത്ത് ബസിറങ്ങി ഒറ്റക്ക് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന മുളിയാര്‍ ഓംബയിലെ എം.പി. ശ്രീകലയുടെ മൂന്നര പവന്റെ മാലയാണ് ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കത്തികാണിച്ച് ചവിട്ടിവീഴ്ത്തി കവര്‍ച്ച നടത്തിയത്. ശ്രീകലയുടെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അതിന് തൊട്ടുമുമ്പാണ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപിക ഓമനയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ മറ്റൊരു റിട്ട. അധ്യാപികയുടെ അഞ്ചര പവന്‍ സ്വര്‍ണ്ണം മോഷണം പോയിട്ടുണ്ട്.
കാഞ്ഞങ്ങാട്ട് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയെ ബൈക്കിലെത്തിയ ആള്‍ ആക്രമിച്ച് സ്വര്‍ണ്ണമാല തട്ടിയെടുത്തത് ഒരാഴ്ച മുമ്പാണ്. ജുലായ് ഒന്നിന് ചെങ്കള എതിര്‍ത്തോട്ട് തനിച്ച് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കമ്മല്‍ മോഷ്ടിച്ചതും, നീലേശ്വരത്ത് വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്ന് ബൈക്കിലെത്തിയ ആള്‍ സ്വര്‍ണ്ണം തട്ടിയെടുത്ത കേസിലും അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല തനിച്ച് താമസിക്കുന്ന സ്ത്രീകളുടെയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെയും സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക ഇരട്ടിയാവുകയാണ്. ഇരുചക്രവാഹനങ്ങളില്‍ കറങ്ങി സ്വര്‍ണ്ണം കൈക്കലാക്കുന്ന സംഘങ്ങളയും ഇരുട്ടിന്റെ മറവിൽ കത്തികാണിച്ചും മറ്റും ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുന്നവരെ പോലീസിന് പിടികൂടാനാകാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.