മേല്‍പ്പാലങ്ങള്‍ നോക്കുകുത്തികള്‍: ട്രെയിൻ യാത്രക്കാരുടെ സാഹസികത: പാളം മുറിച്ച് കടക്കല്‍ പതിവ്!!
കാസര്‍ഗോഡ്: ഓവര്‍ ബ്രിഡ്ജുകള്‍ക്ക് വേണ്ടി മുറവിളികൂട്ടുമ്പോള്‍ തന്നെയാണ് ജീവന്‍ പണയം വെച്ച്‌കൊണ്ടുള്ള ട്രെയിൻ യാത്രക്കാരുടെ കസര്‍ത്തുകള്‍ അരങ്ങേറുന്നത്. ട്രെയിൻ ഇറങ്ങി ജോലിസ്ഥലങ്ങളിലേക്ക് തിരക്കിട്ട് ഓടുന്നത് പ്ലാറ്റുഫോമുകള്‍ക്കിടയിലുള്ള പാളങ്ങള്‍ അശ്രദ്ധയോടെ മുറിച്ച് കടന്നാണ്. ഒരു നിമിഷത്തെ അശ്രദ്ധയായിരിക്കാം ഒരുപക്ഷേ നിങ്ങളുടെ ജീവൻ തന്നെ ഇല്ലാതാക്കുന്നത്.
ട്രെയിൻ ഇറങ്ങി എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താന്‍ ഇവർ മറ്റു ദിശകളില്‍ നിന്നുള്ള ട്രെയിനിന്റെ വരവ് പോലും ശ്രദ്ധിക്കാതെ ഓവര്‍ ബ്രിഡ്ജുകളെ നോക്കുകുത്തിയാക്കി ഇറങ്ങി ഓടുന്നു. ഇത് കാസറഗോഡ് സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ചകൾ മാത്രമല്ലാ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇത് തന്നെയാണ് അവസ്ഥ. മഴക്കാലമായതിനാൽ തന്നെ അപകട സാധ്യത ഏറെയാണ്. ശക്തിയായി മഴപെയ്യുമ്പോൾ ഇങ്ങനെ ട്രെയിൻ ഇറങ്ങി ഓടുന്നവർ ഒരുപക്ഷേ മറുഭാഗത്ത് നിന്നും വരുന്ന ട്രെയിനുകളെ കണ്ടെന്ന് വരില്ല ഹോൺ അടിക്കുന്നുണ്ടെങ്കിലും മഴയുടെ ശബ്ദത്തിൽ അത് കേട്ടെന്ന് വരില്ല. ഇന്ന് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ട്രെയിനുകളിലെ യാത്രക്കാരാണ് ഇതിൽ പ്രായഭേത വ്യത്യാസമില്ലാതെയാണ് ഇവർ ഈ സാഹസികതയ്ക്ക് മുതിരുന്നത്. എത്രയോ തവണ സ്റ്റേഷൻ മാസ്റ്റർ ഇത്തരം ഓട്ടത്തെ വിലക്കിയിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം പുല്ല് വില നൽകിയാണ് പിന്നിടും അവരുടെ യാത്ര.
ജോലി സ്ഥലങ്ങളിലേക്കും, കോളേജുകളിലേക്കും കൃത്യസമയത്ത് എത്തേണ്ടതായിട്ടുണ്ട് എന്നാൽ ട്രെയിൻ സമയം തെറ്റിച്ച് വരുമ്പോൾ തങ്ങൾക്ക് കൃത്യസമയത് എത്താൻ കഴിയുന്നില്ല മാത്രമല്ല ഓവർ ബ്രിഡ്ജിലൂടെ നടന്ന് മറുഭാഗത്ത് എത്തുമ്പോൾ സമയം ഒരുപാട് നഷ്ടമാകുന്നു അതുകൊണ്ടാണ് നമ്മൾ ഇത്തരത്തിൽ പാളം മുറിച്ച് കടക്കുന്നത് എന്നാണ് യാത്രക്കാരുടെ മറുപടി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ പാളം മുറിച്ച് കടന്ന ഒരു യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട് ദാരുണമായി മരിച്ചത്. ഇത്തരത്തിലുള്ള ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള വകുപ്പുകള്‍ ഉണ്ടായിട്ടും അധികൃതര്‍ ഇതിന് മുതിരാത്തതായിരിക്കാം ഈ ഓട്ടത്തിന് കാരണം.നിയമം ശക്തമാക്കിയിരുന്നെങ്കിൽ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാൻ നമ്മുക്ക് കഴിഞ്ഞെനെ