വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം, ക്ലാസിൽ അശ്ലീല സംഭാഷണം; അധ്യാപകനെതിരെ പരാതി
കാസർകോഡ്: കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ ഇഫ്തിഖർ അഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി. എംഎ ഇംഗ്ലിഷ് ഒന്നാം വർഷ വിദ്യാർഥികളാണ് പരാതി നൽകിയത്. ക്ലാസിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് ഇയാൾ ലൈംഗികാതിക്രമം കാണിച്ചെന്നും പാഠഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ ലൈംഗിക ചുവയോടെയാണ് സംസാരിക്കാറുള്ളതെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ 31 ഓളം സംഭവങ്ങൾ എടുത്തുപറയുന്നുണ്ട്. ക്ലാസിലെ 44 പേരിൽ 33 പേരും പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. നവംബർ 15 ന് നൽകിയ പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐ സി സി) കൈമാറി.
പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോടെയാണ് ഇയാൾ ലൈംഗിതാക്രമം നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടി തലകറങ്ങി വീണപ്പോൾ പരീക്ഷാ ചുതലയുണ്ടായിരുന്ന ഗവേഷണ വിദ്യാർഥി ഉടൻ ഇഫ്തിഖറിനെ വിവരമറിയിച്ചു. ഉടൻ തന്നെ അവിടെ എത്തിയ ഇഫ്തിഖർ വിദ്യാർത്ഥിയുടെ തോളിൽ തട്ടി ഉണർത്താനും പെൺകുട്ടിയെ കൈയ്യിലെടുക്കാനും ശ്രമിച്ചു. കൂടാതെ വെള്ളം മുഖത്ത് തളിച്ച ശേഷം പെൺകുട്ടിയുടെ മുഖമാകെ തഴുകിയെന്നും പരാതിയിൽ പറയുന്നു. അർധബോധാവസ്ഥയിൽ പോലും പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇഫ്തിഖർ അസ്വാഭാവിക പെരുമാറ്റം തുടർന്നെന്നും പരാതിയിൽ ഉണ്ട്.

വിദ്യാർഥിനിയെ സർവകലാശാലയിലെ ഹെൽത്ത് സെന്ററിലേക്ക് മാറ്റിയപ്പോഴും ഇയാൾ അവർക്കൊപ്പം പോയി. അവിടെവച്ചും പെൺകുട്ടിയുടെ കൈകളും കാലുകളും ചേർത്തുപിടിക്കാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. അതേസമയം ഇയാൾ അസ്വാഭാവികമായിട്ടാണ് പെരുമാറിയതെന്ന് ഹെൽത് സെന്ററിലുണ്ടായിരുന്ന ഡോക്ടറും പറഞ്ഞു. ഇയാളെ മദ്യം മണത്തിരുന്നതായും ഡോക്ടർ ആരോപിച്ചു.
എല്ലാ അതിർവരമ്പുകളും ലംഘിച്ചതോടെയാണ് ഇഫ്തിഖറിനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്ന് വിദ്യാർഥിനികൾ പറയുന്നു. ക്ലാസിൽ ഇംഗ്ലിഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ ലൈംഗിക ചുവയോടെയാണ് ഇയാൾ പലപ്പോഴും സംസാരിച്ചിരുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇഫ്തിഖറിന്റെ പ്രതികരണം. പെൺകുട്ടിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണർത്താൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും തനിക്കൊപ്പമുണ്ടായിരുന്ന ഗവേഷക വിദ്യാർഥിനി ഇതിനെല്ലാം സാക്ഷിയാണെന്നും ഇയാൾ പറയുന്നു. കവിതകൾ വ്യാഖ്യാനിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്താണ് തനിക്കെതിരെ പരാതിയായി ഉന്നയിച്ചിരിക്കുന്നതെന്നും ഇഫ്തിഖർ ആരോപിച്ചു.
അതേസമയം ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എസ്എഫ്ഐ, എബിവിപി, എംഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകൾ ഇയാളെ പുറത്താക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തി.












Click it and Unblock the Notifications