കടൽക്ഷോഭ ഭീഷണി; ഉപരോധിച്ച് തൃക്കണ്ണാട് നിവാസികൾ, സ്ഥലത്തെത്തി കളക്ടർ
കാസർഗോഡ്:ഏത് നിമിഷവും തങ്ങളും വീടും പ്രദേശവും കടലെടുക്കുമെന്ന ആശങ്കയിൽ കഴിയുകയാണ് തൃക്കണ്ണാട് തീരത്തുള്ളവർ. കഴിഞ്ഞ ഏഴ് വർഷമായി ഇവിടം കടലെടുത്ത് തുടങ്ങിയിട്ട്. മഴ കനത്തതോടെ കടുത്ത ആശങ്കയിലാണ് ഇവിടുത്തെ കുടുംബങ്ങൾ.
മഴ ശക്തമായതോടെ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികൾ വലയും മറ്റു സാമഗ്രികളും സൂക്ഷിക്കുന്ന കോൺക്രീറ്റ് കെട്ടിടം ഇവിടെ തകർന്നിരുന്നു. പ്രദേശത്തെ 10 ഓളം വീടുകളും കടലെടുക്കുമെന്ന ഭീഷണിയിലാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോഴും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് ജനങ്ങൾ ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ സംസ്ഥാന പാത ഉപരോധിച്ചിരുന്നു.

ഉപരോധം നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചതോടെ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. കളക്ടർ പ്രദേശം സന്ദർശിച്ചതോടെ മാത്രമായിരുന്നു ജനങ്ങൾ ഉപരോധം അവസാനിപ്പിച്ചത്.
തൃക്കണ്ണാട് അപകടഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിക്കും-കളക്ടർ
തൃക്കണ്ണാട് അപകടഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടർ. തൃക്കണ്ണാട് തീരത്ത് തുടരുന്ന അതിശക്തമായ കടലേറ്റത്തിൽ തുടർന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖരുടെ
നേതൃത്വത്തിൽ ഉദുമ ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിന് സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.
റോഡ് ഉപരോധം പോലുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശവാസികളുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടയും നേതൃത്വത്തിൽ തൃക്കണ്ണാട് പ്രദേശം സന്ദർശിക്കാൻ യോഗത്തിൽ തീരുമാനിച്ചു. തൃക്കണ്ണാട് തീരത്ത് സ്ഥിതിചെയ്യുന്ന അപകടഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സംരക്ഷണത്തിനായി താത്കാലികമായി കല്ല് നിരത്തി ഭിത്തിയൊരുക്കാനും യോഗത്തിൽ തീരുമാനമായി. ഈ പ്രവർത്തി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിർദേശം നൽകി.
ഈ പ്രദേശത്ത് ഹാർബർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.ഇത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ മാസവും അവലോകന യോഗം ചേരാനും തീരുമാനിച്ചു.
സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, തഹസിൽദാർ എം.മണിരാജ്, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, ഹസാർഡ് അനിലിസ്റ്റ് പ്രേം ജി പ്രകാശ്,ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ രമേശൻ, ബേക്കൽ ഡിവൈഎസ്പി സുനിൽകുമാർ പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, പഞ്ചായത്ത് അംഗങ്ങൾ, മത്സ്യത്തൊഴിലാളി പ്രതിനിധീകൾ തുടങ്ങിയവർ യോഗത്തിൽ പങ്കുചേർന്നു












Click it and Unblock the Notifications