പിഎസ്സി വഴി നിയമനം നല്‍കിയത് 1,57,911 പേര്‍ക്ക്, നിയമനത്തില്‍ രാഷ്ട്രീയമില്ല; വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് 1,57,911 പേര്‍ക്ക് സംസ്ഥാനത്ത് പിഎസ്സി വഴി നിയമനം നല്‍കി കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷ കൃത്യമായി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒഴിവ് യഥാസമയം റിപ്പോര്‍ട്ട് ചെയ്യിച്ച് നിയമനം നല്‍കരുന്ന രീതിയാണ് സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അനന്തമായി റാങ്ക് ലിസ്റ്റുകള്‍ നീട്ടി പുതിയ തലമുറയ്ക്ക് പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്ന രീതി അവസാനിപ്പിക്കാനും കിട്ടണ്ട ഒഴിവുകള്‍ ലിസ്റ്റിലുള്ളവര്‍ക്ക് കിട്ടാനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു. 4012 റാങ്ക്ലിസ്റ്റിലായി നാലുലക്ഷത്തോളം ആളുകളുണ്ടാകും. ഇതില്‍ എല്ലാവര്‍ക്കും ജോലി ലഭിക്കില്ല. അഞ്ചിലൊന്ന് ആളുകള്‍ക്കേ സാധാരണ നിലയില്‍ നിയമനം കിട്ടൂ. സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വരെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നല്‍കിയ നിയമനങ്ങളുടെ എണ്ണം ഇവിടെ പറഞ്ഞു. സര്‍ക്കാര്‍ സാധ്യമായതിലും കൂടുതല്‍ നിയമനം നടത്തിയിട്ടുണ്ട്.
പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മാനദണ്ഡമില്ലാതെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്ന നയം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ആ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാല്‍, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പരിഗണനകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.
നേരത്തേ സൂചിപ്പിച്ചതുപോലെ പിഎസ്സി റാങ്ക്ലിസ്റ്റില്‍ നിലവിലുള്ള ഒഴിവിന്റെ 5 ഇരട്ടിയെങ്കിലും ഉദ്യോഗാര്‍ത്ഥികളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ലിസ്റ്റിലുള്ള മുഴുവനാളുകള്‍ക്കും നിയമനം ഉണ്ടാകുക എന്നത് അപ്രയോഗികമായ ഒന്നാണ്. അഭ്യസ്തവിദ്യര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്നം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ മേഖലകളിലായി കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനും മൂലധനിക്ഷേപം നടത്തുന്നതിനും ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താന്‍ അവശേഷിക്കുന്നുണ്ട്. നിയമനങ്ങള്‍ പലതും സ്തംഭിച്ചിരിക്കുന്നു.
അതുകൊണ്ടുതന്നെ അത്തരം തൊഴില്‍ മേഖലയില്‍ സാധാരണ എത്തിപ്പെടുന്ന വിഭാഗങ്ങള്‍ പോലും കേരളത്തിലെ പിഎസ്സിയെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. അതിന്റെ സമ്മര്‍ദ്ദവും ഇപ്പോള്‍ നിലവിലുണ്ട്. ലാസ്റ്റ്ഗ്രേഡ് റാങ്ക്ലിസ്റ്റില്‍ ബിരുദമുള്ളവര്‍ക്ക് ഇപ്പോള്‍ പരീക്ഷയെഴുതാന്‍ പറ്റില്ല. നേരത്തേ ഇത്തരമാളുകള്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റുമായിരുന്നു. ഇത്തരം ആളുകള്‍ മിക്കപ്പോഴും മറ്റു റാങ്ക്ലിസ്റ്റുകളിലും സ്ഥാനംപിടിക്കും. കൂടുതല്‍ ആകര്‍ഷകമായ തൊഴിലുകളിലേക്ക് നീങ്ങുമ്പോള്‍ ലഭിക്കുന്ന എന്‍ജെഡി ഒഴിവുകളിലൂടെ റാങ്ക് ലിസ്റ്റില്‍ പിന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാകുമായിരുന്നു. ഇതുകൊണ്ടാണ് കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ എറ്റവും താഴെയുള്ള ആളുകള്‍ക്ക് നിയമനം ലഭിച്ചുവെന്നും ഇപ്പോള്‍ ലഭിക്കുന്നില്ലായെന്നും പരാതി ഉയരുന്നത്.
ഈ വസ്തുതകള്‍ എല്ലാം തന്നെ മറച്ചുവെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും റാങ്ക്ലിസ്റ്റിലെ അവസാന ആളുകള്‍ക്കു പോലും തൊഴില്‍സാധ്യതയുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കാനുമാണ് ശ്രമം ഉണ്ടാകുന്നത്. അങ്ങനെ വ്യാമോഹിപ്പിച്ച് നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്.
അപകടകരമായ ചില കളികളും കഴിഞ്ഞ ദിവസം നാം കണ്ടു. ഒരു ലിസ്റ്റിലും പെടാത്ത ആളുകള്‍ പോലും വൈകാരിക പ്രകടനങ്ങള്‍ നടത്തുകയും അതിന് ചിലര്‍ ബോധപൂര്‍വം പ്രചാരണം നല്‍കുകയും ചെയ്തു. അതില്‍ ആളുകളുടെ ജീവന് അപകടം വരാവുന്ന ചില നീക്കങ്ങളുമുണ്ടായി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ പലതും ഉണ്ടാകാം. അത് മനുഷ്യന്റെ ജീവന് അപകടം വരുത്തി സാധിപ്പിക്കാന്‍ നോക്കുന്നത് മനുഷ്യനു ചേര്‍ന്ന പ്രവൃത്തിയല്ല- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications