20 വർഷത്തെ പ്രണയം.. കാത്തിരുപ്പ്.. ഒടുവിൽ ഈ മൊയ്തീനേയും കാഞ്ചനമാലയേയും ഒരുമിപ്പിച്ചത് സ്പീക്കർ
Recommended Video
തിരുവനന്തപുരം: കാഞ്ചനമാല മൊയ്തീന് വേണ്ടി കാത്തിരുന്നത് പോലെ ഇതുവരെ ആരും ആര്‍ക്ക് വേണ്ടിയും കാത്തിരുന്ന് കാണില്ല എന്ന് പറയാന്‍ വരട്ടെ. തിരുവനന്തപുരത്തുണ്ട് ഒരു കാഞ്ചനമാലയും മൊയ്തീനും. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷവും മുക്കത്തെ കാഞ്ചനമാലയ്ക്കും മൊയ്തീനും ഒരുമിച്ചൊരു ജീവിതമെന്ന സ്വപ്‌നം പൂര്‍ണമാക്കാനായില്ല. ഇരുവഞ്ഞിപ്പുഴ മൊയ്തീനെ കാഞ്ചനയില്‍ നിന്നും എന്നന്നേക്കുമായി അടര്‍ത്തിയെടുത്ത് കൊണ്ടുപോയി. എന്നാല്‍ ഈ കഥ വ്യത്യസ്തമാണ്. ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ശുഭാന്ത്യം. ഈ പ്രണയസാഫല്യത്തിന് കാരണക്കാരനായതാകട്ടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും.
മൈക്ക് പിടിച്ചത് ശവംതീനിയല്ല... എം സ്വരാജിന് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകന്റെ മറുപടി
അപൂർവ്വ പ്രണയം
അന്‍പത്കാരനായ രാമദാസന്‍ പോറ്റിയും നാല്‍പ്പത്തിനാലുകാരിയായ രജനിയുമാണ് നായികാ നായകന്മാര്‍. രാമദാസന്‍ പോറ്റി തിരുവനന്തപുരംകാരനാണ്. രജനി പത്തനംതിട്ടക്കാരിയും. 1996 ജൂലൈയിലാണ് ഇരുവരും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്‍ഡുമാരായി ജോലിയില്‍ പ്രവേശിച്ചത്. രണ്ടുപേര്‍ക്കും നിയമനം അക്കൗണ്ട്‌സ് വിഭാഗത്തില്‍.
വില്ലനായി ജാതിയും സമുദായവും
ഇരുവര്‍ക്കുമിടയിലെ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. പിരയാനാവാത്ത വിധം അടുത്തപ്പോള്‍ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകണം എന്നായിരുന്നു ആഗ്രഹം. ഇതുപ്രകാരം ഇരുവരും വീട്ടുകാര്‍ക്ക് മുന്നില്‍ മനസ്സ് തുറന്നു. എന്നാല്‍ ഇരുവീട്ടുകാരും അമ്പിനും വില്ലിനും അടുത്തില്ല. സമുദായവും ജാതിയുമെല്ലാം ഈ പ്രണയത്തില്‍ വില്ലനായെത്തി.
വർഷങ്ങളുടെ കാത്തിരിപ്പ്
വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ മറ്റ് വഴിക്ക് വിവാഹിതരാകാനൊന്നം ഈ കമിതാക്കള്‍ ശ്രമിച്ചില്ല. പകരം കാത്തിരുന്നു. പ്രണയം സത്യമാണെങ്കില്‍ കാലം ഒരുമിപ്പിക്കും എന്നാരോ പറഞ്ഞത് ഇവരുടെ കാര്യത്തില്‍ സംഭവിക്കുക തന്നെ ചെയ്തു. ഒന്നും രണ്ടുമല്ല, നീണ്ട ഇരുപത് വര്‍ഷമാണ് ഇരുവരും കാത്തിരുന്നത്. ഇരുവരേയും പിന്തുണയ്ക്കുന്ന സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആ പ്രണയസാഫല്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു.
ഒരുമിക്കാൻ തീരുമാനം
ഏറ്റവും സുന്ദരമായ യൗവനം കണ്ണടച്ച് തുറക്കും മുന്‍പ് ഇരുവരുടേയും ജീവിതത്തില്‍ അവസാനിച്ചു. പ്രണയത്തിന് പ്രായമില്ലെന്ന വാചകം അന്വര്‍ത്ഥമാക്കി ഇരുവരും കാത്തിരിപ്പ് തുടര്‍ന്നു. കാലം പോകപ്പോകെ വീട്ടുകാരുടെ എതിര്‍പ്പ് കുറഞ്ഞ് വന്നു. കുടുംബത്തിലെ ബാധ്യതകളെല്ലാം തീര്‍ന്നതോടെ ഇനിയെങ്കിലും ഒരുമിച്ച് ജീവിക്കാം എന്ന് ഇവര്‍ തീരുമാനിച്ചു. പ്രോത്സാഹനം നല്‍കിയതാകട്ടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും.
സ്പീക്കറുടെ നിയോഗം
സെക്രട്ടേറിയറ്റിലെ അണ്ടര്‍സെക്രട്ടറിമാരുടെ ഈ അപൂര്‍വ്വ പ്രണയകഥയെക്കുറിച്ച് കേട്ടറിഞ്ഞ ശ്രീരാമകൃഷ്ണ്‍ ഇവരെ വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെ വീട്ടുകാരുടേയും സഹപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വ്യാഴാഴ്ച ആ വിവാഹം നടന്നു. അമ്മയുടെ കൈപിടിച്ച് രജനി കല്യാണ വേദിയിലെത്തി.
ആ സ്വപ്നം പൂവണിഞ്ഞു
ഈ പ്രണയസാഫല്യത്തിന് കാര്‍മ്മികത്വം വഹിച്ചതും വരണമാല്യം എടുത്ത് നല്‍കിയും ശ്രീരാമകൃഷ്ണന്‍ തന്നെ. കോയമ്പത്തൂരില്‍ മുട്ട് വേദനയ്ക്ക് ചികിത്സയിലായിരുന്ന സ്പീക്കര്‍ ഈ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയത്. ഈ പ്രണയം 20 വര്‍ഷത്തിന് ശേഷമെങ്കിലും പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരുടേയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.