ഫെബ്രുവരി 1 മുതല്‍ യുക്രൈനില്‍ നിന്നും 22500 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു: കേന്ദ്ര മന്ത്രി
ദില്ലി: റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ 2022 ഫെബ്രുവരി 1 മുതൽ മാർച്ച് 11 വരെയുള്ള കാലയളവിൽ ഏകദേശം 22,500 ഓളം ഇന്ത്യക്കാർ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തി. ഓപ്പറേഷൻ ഗംഗാ ദൗത്യത്തിന് കീഴിൽ 90 വിമാന സർവീസുകൾ ആണ് നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ 14 സർവീസുകളും ഇതിലുൾപ്പെടുന്നു. ഈ വിമാന സർവീസുകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി ഇന്ത്യൻ കമ്പനികളുമായി ഭരണകൂടം സഹകരിച്ചിരുന്നു. ഓപ്പറേഷൻ ഗംഗാ ദൗത്യത്തിന് കീഴിൽ എയർ ഏഷ്യ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നീ സ്വകാര്യ വിമാന കമ്പനികൾ ആണ് രക്ഷാ ദൗത്യങ്ങൾ നടത്തിയത്.
ഓപ്പറേഷൻ ഗംഗാ ദൗത്യത്തിന് കീഴിൽ യുക്രൈനിന്റെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിൽനിന്നും ഇന്ത്യൻ പൗരന്മാരെ രാജ്യത്ത് തിരികെ എത്തിക്കുന്നതിനായി എയർ ഏഷ്യ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നീ സ്വകാര്യ വിമാന കമ്പനികളുമായി ചേർന്ന് ഭരണകൂടം പ്രവർത്തിച്ചിരുന്നു. ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവ 23 വിമാനസർവീസുകൾ ആണ് നടത്തിയത്.

ഓപ്പറേഷൻ ഗംഗ ദൗത്യത്തിന് കീഴിൽ നടത്തിയ എല്ലാ വിമാന സർവീസുകൾക്ക് ചിലവായ മുഴുവൻ തുകയും ഭരണകൂടം വഹിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജനറൽ ഡോ. വി കെ സിംഗ് രാജ്യ സഭയിൽ ഇന്ന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
അതിനിടെ, റഷ്യയെ വീണ്ടും ചർച്ചകള്‍ക്കായി ക്ഷണിച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. "യുദ്ധം അവസാനിപ്പിക്കാനുള്ള" ഏക മാർഗം അതാണെന്നും "ചർച്ചകൾക്ക്" താൻ തയ്യാറാണെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയ്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇത് മൂന്നാം ലോക മഹായുദ്ധമാണെന്ന് അർത്ഥമാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. "ഞാൻ അദ്ദേഹവുമായി (റഷ്യയുടെ വ്‌ളാഡിമിർ പുടിൻ) ചർച്ചകൾക്ക് തയ്യാറാണ്," സിഎൻഎൻ ഷോയായ "ഫരീദ് സക്കറിയ ജി പി എസ്" നോട് സെലെൻസ്‌കി പറഞ്ഞു.
ഉക്രെയ്നിലെ പ്രധാന പ്രദേശങ്ങളിൽ റഷ്യ സൈനിക ആക്രമണം തുടരുന്നുണ്ടെങ്കിലും, യുദ്ധത്തിൽ തകർന്ന യുക്രൈന്‍ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തതായും ആരോപിച്ചു. യുദ്ധത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications