500 പേർ പുറത്ത്, പുതുതായി കയറി പറ്റിയത് 669 പേർ; കോൺഗ്രസ് വോട്ടർ പട്ടികയിൽ സർവ്വത്ര ആശയക്കുഴപ്പം
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞടുപ്പിൽ തുടക്കം മുതൽ തന്നെ വോട്ടർ പട്ടികയെ ചൊല്ലി വലിയ ആക്ഷേപമായിരുന്നു സ്ഥാനാർത്ഥിയായ ശശി തരൂർ ഉന്നയിച്ചത്. 9000 പേരുള്ള വോട്ടർ പട്ടികയിൽ വിലാസമോ ബൂത്ത് വിവരമോ ഇല്ലാത്ത 3,267 പേരാണുള്ളതെന്നും ഇത് പ്രചാരണത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി തരൂർ നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു.
ഇതോടെ കഴിഞ്ഞ ദിവസം നേതൃത്വം പുതിയ പട്ടിക തരൂരിന് കൈമാറി. എന്നാൽ പട്ടികയിൽ സർവ്വത്ര ആശയക്കുഴപ്പമാണെന്നാണ് തരൂർ പക്ഷം ചൂണ്ടിക്കാട്ടുന്നത്.

അപൂർണമായ വോട്ടർ പട്ടികയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തരൂർ തിരഞ്ഞെടുപ്പ് അതോറിറ്റിയെ സമീപിച്ചത്.തുടർന്നാണ് കഴിഞ്ഞ ദിവസം തരൂരിന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ കൈമാറിയത്. പുതിയ പട്ടികയും കൈമാറിയിട്ടുണ്ട്. എന്നാൽ പുതിയ പട്ടികയിൽ പഴയ പട്ടികയിലുള്ള 500 പേരുടെ പേര് ഇല്ലെന്നാണ് തരൂർ പക്ഷം ചൂണ്ടിക്കാട്ടുന്നതെന്ന് മനോരമ റിപ്പോർട്ടിൽ പറയുന്നു.

നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോഴുള്ള പട്ടികയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ മാസം അഞ്ചിന് തരൂരിന് തിരഞ്ഞെടുപ്പ് സമിതി നൽകിയ പട്ടികയിൽ ഉള്ള പേരുകൾ. പല സംസ്ഥാനങ്ങളിൽ നിന്നും പട്ടികയിൽ നിലവിലുണ്ടായിരുന്നവർ പുറത്താകുകയും പുതിയ ചിലരെ ഉൾപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

500 പേർ പട്ടികയിൽ നിന്നും പുറത്തായപ്പോൾ 669 പേരാണ് പുതുതായി ഇടംപിടിച്ചിടിക്കുന്നത്. പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയവർ അത് ബൂത്തിൽ നിന്നുള്ളവരാണെന്നത് അടക്കമുള്ള കാര്യത്തിൽ ഇതുവരം വ്യക്തത വന്നിട്ടില്ല. ഏറ്റവും കൂടുതൽ പേർ പട്ടികയിൽ ഉൾപ്പെട്ടത് ബിഹാറിൽ നിന്നാണ്. 339 പേരെയാണ് ഇവിടെ പുതിയതായി ചേർത്തിരിക്കുന്നത്. രണ്ടാമതായി മധ്യപ്രദേശിൽ നിന്നും, 126 പേർ.

തെലങ്കാന (34), കർണാടക (25), ജമ്മു കശ്മീർ (12), ഗോവ (5), ഒഡീഷ (2) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പുതുതായി ചേർത്തവരുടെ വിവരങ്ങൾ . തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്, 187 പേർ. മേൽ വിലാസങ്ങളോ വിവരങ്ങളോ ഇല്ലാതിരുന്ന കൂടുതൽ പേർ ഉൾപ്പെട്ട പട്ടിക തമിഴ്നാടിന്റേതായിരുന്നു. അതേസമയം കേരളത്തിൽ നിന്നും പട്ടികയിൽ പുതുതായി ആരും ഉൾപ്പെടുകയോ പുറത്താകുകയോ ചെയ്തിട്ടില്ല. തരൂർ പക്ഷം കടുത്ത ആക്ഷേപം ഉന്നയിക്കുമ്പോഴും പട്ടികയെ ചൊല്ലി ഇതുവരെ ഖാർഗെ പക്ഷം യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

അതേസമയം തിരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ പ്രചരണം തുടരുകയാണ് ഖാർഗെയും തരൂരും. മ്ധ്യപ്രദേശിലും ബിഹാറിലൂമാണ് തരൂരിന്റെ പ്രചരണം.ഖാർഗെ ഇന്ന് തമിഴ്നാട്ടിൽ പ്രചരണം നടത്തും. അതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തരൂർ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഖാർഗെ രംഗത്തെത്തി.

ഗാന്ധി കുടുംബത്തിന്റെ സഹകരണമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ഖാർഗെ പ്രതികരിച്ചു.
അധ്യക്ഷനായാൽ ഗാന്ധി കുടുംബവുമായി പൂർണമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും ഖാർഗെ പറഞ്ഞു. അതേസമയം കോൺഗ്രസിൽ മാറ്റം കൊണ്ട് വരണമെന്നതാണ് തന്റെ ആഗ്രഹമെന്നും പാർട്ടിയുടെ ഇപ്പോഴത്തെ നിലയിൽ സംതൃപ്തിയുള്ളവർ തനിക്ക് വോട്ട് തരേണ്ടതില്ലെന്നും ശശി തരൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications