Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് നല്‍കാനുള്ളത് 780 കോടി: ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചത് ഇരുട്ടടിയായി: കെഎന്‍ ബാലഗോപാല്‍

കോവിഡ് മഹാമാരിയും സാമ്പത്തികമാന്ദ്യവും സംസ്ഥാന സമ്പദ് വ്യവസ്ഥകളെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ ജി എസ് ടി നഷ്ടപരിഹാരം കൂടി അവസാനിച്ചത് സംസ്ഥാനങ്ങളുടെ മേലുള്ള ഇരുട്ടടിയായി മാറിയെന്ന് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. നമ്മുടെ രാജ്യത്തെ പൊതുചെലവിന്റെ 64 ശതമാനവും നിര്‍വ്വഹിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റുകളാണ്. എന്നാല്‍ നികുതി വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. കെ എന്‍ ബാലഗോപാലിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി എത്ര രൂപയാണ് കേന്ദ്രം നൽകാനുള്ളത് എന്ന ശ്രീ.ശശി തരൂർ എംപിയുടെ ലോക് സഭയിലെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ നൽകിയ മറുപടി ഉയർത്തിക്കാണിച്ചുകൊണ്ട് കേരള ഗവൺമെന്റിനെ ഇകഴ്ത്തുന്ന പ്രചാരവേലകൾ നവമാധ്യമങ്ങളിൽ കണ്ടു. ഇനി 780 കോടി രൂപ കൂടിയേ കേരളത്തിന് നൽകാനുള്ളൂ, എന്നും കേരളത്തിന് അർഹമായ വിഹിതമൊന്നും കേന്ദ്രം നിഷേധിക്കുന്നില്ല എന്നുമാണ് ചിലരുടെ വാദം.

 knbalagopal-

കഴിഞ്ഞ 5 വര്‍ഷമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂണിലാണ് അവസാനിച്ചത്. ജി.എസ്.ടി നടപ്പിലായതോട് കൂടി സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് നഷ്ടപരിഹാരം നല്‍കിപ്പോരുന്നത്. രാജ്യത്തെ ബി.ജെ.പി ഭരിക്കുന്നതുള്‍പ്പടെയുള്ള ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടി നഷ്ടപരിഹാരം തുടരണം എന്ന നിലപാടുള്ളവരാണ്. പ്രതിവര്‍ഷം 12,000 കോടി രൂപയുടെ കുറവാണ് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോട് കൂടി കേരളത്തിനുണ്ടായത്. കോവിഡ് മഹാമാരിയും സാമ്പത്തികമാന്ദ്യവും സംസ്ഥാന സമ്പദ് വ്യവസ്ഥകളെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ ജി എസ്ടി നഷ്ടപരിഹാരം കൂടി അവസാനിച്ചത് സംസ്ഥാനങ്ങളുടെ മേലുള്ള ഇരുട്ടടിയായി മാറി.

ഇതുകൂടാതെ സംസ്ഥാനത്തിന് നല്‍കുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡിൽ ഈ വര്‍ഷം വന്ന കുറവ് ഏകദേശം 6700 കോടി രൂപയാണ്. ബജറ്റിന് പുറത്തുനിന്നും ധനം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ബോര്‍ഡ് എന്നിവയുടെ ബാധ്യതകളും പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ 12500 കോടി രൂപയുടെ അര്‍ഹമായ കടവും സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടു. അതിൽ ഈ വർഷം മാത്രം 3140 കോടിയാണ് നഷ്ടമാവുന്നത്. അടുത്ത മൂന്ന് വർഷം കൊണ്ട് ബാക്കി തുകയും കടപരിധിയിൽനിന്നും കുറവ് ചെയ്യപ്പെടും. അതായത് 24,000 കോടി രൂപയുടെ ആകെ വരുമാനമാണ് നടപ്പുവര്‍ഷം സംസ്ഥാനത്ത് കുറവ് വന്നത്. ഈ സഞ്ചിതനഷ്ടം പരിഹരിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം.

ഇതിനു പുറമേ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുന്ന ഭാഗത്തിന്റെ 1.92 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നിശ്ചയിച്ചത്. പത്താം ധനകാര്യ കമ്മിഷൻ്റെ കാലത്ത് 3.875 % ഉണ്ടായിരുന്ന വിഹിതമാണ് കുത്തനെ വെട്ടിക്കുറച്ചത്. 20000 കോടി രൂപയെങ്കിലും ഇത് വഴിയും പ്രതിവർഷ നഷ്ടമുണ്ട്.

കേരളത്തിന് നിലവില്‍ 780 കോടി രൂപയുടെ കുടിശ്ശിക നല്‍കാനുണ്ട്. അത് ഉടനെ നല്‍കും എന്ന പ്രസ്താവന കൊണ്ട് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കാട്ടുന്ന അവഗണന നീതീകരിക്കാനാകില്ല. ഏറ്റവും ഒടുവില്‍ നടന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഉള്‍പ്പടെ രാഷ്ട്രീയാതീതമായി ഉയര്‍ന്നുവന്ന ആവശ്യം സാമ്പത്തിക ഫെഡറല്‍ മൂല്യങ്ങള്‍ രാജ്യത്ത് സംരക്ഷിക്കപ്പെടണം എന്നുള്ളതാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയൂ. നമ്മുടെ രാജ്യത്തെ പൊതുചെലവിന്റെ 64 ശതമാനവും നിര്‍വ്വഹിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റുകളാണ്. എന്നാല്‍ നികുതി വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ ജി എസ് ടി ഇനത്തിൽ പിരിക്കുന്ന വരുമാനത്തിൻ്റെ 50 ശതമാനം മാത്രം സംസ്ഥാനങ്ങൾക്കും 50 ശതമാനം കേന്ദ്രത്തിനും കിട്ടുന്ന നിലവിലെ രീതി മാറ്റി സംസ്ഥാനങ്ങൾക്ക് 60 ശതമാനം നൽകണം എന്നതുള്‍പ്പടെയുള്ള വിഷയങ്ങളുയര്‍ത്തി രാജ്യത്ത് അതിശക്തമായ ആശയസമരത്തിന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേതൃത്വം കൊടുക്കുകയാണ്. ഈ മുന്നേറ്റത്തെ ദുര്‍ബ്ബലമാക്കാന്‍ ശ്രമിക്കുന്നവരാണ് തെറ്റായ കണക്കുകളും വിഷയ ബാഹ്യമായ പോസ്റ്റുകളുമായി രംഗത്തുവരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+