ജയലളിതയുടെ കോടനാട്ടെ വസതിയില്‍ 2000 കോടി; നിര്‍ണായക രേഖകള്‍ നഷ്ടമായി, മലയാളികള്‍!!
കാവല്‍ക്കാരനെ കൊലപ്പെടുത്തിയത് തൃശൂര്‍ പുതുക്കാട് സ്വദേശികള്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങളാണ്. ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തത് സയന്‍ മുഖേന കനകരാജ് ആണെന്നാണ് വിവരം.
ഊട്ടി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍, മലപ്പുറം, വയനാട് സ്വദേശികളാണ് കഴിഞ്ഞദിവസം പോലീസ് പിടിയിലായിരുന്നത്. ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് അറിയുന്നത്.
അതേസമയം, എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൊല്ലപ്പെടുകയും രണ്ടാം പ്രതി മറ്റൊരു അപകടത്തില്‍ ഗുരുതരാവസ്ഥയിലായതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അറസ്റ്റിലായ മലയാളികളില്‍ നിന്നു വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു. കവര്‍ച്ചക്കിടെ ജയലളിതയുടെയും ശശികലയുടെയും നിര്‍ണായക വിവരങ്ങളടങ്ങിയ സ്യൂട്ട്‌കേസ് നഷ്ടമായിരുന്നു.
ഈ സ്യൂട്ട് കേസില്‍ ജയലളിതയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്. അവരുടെ സ്വത്ത് രേഖകളും ഇതിലുണ്ട്. ഇതായിരുന്നോ പ്രതികളുടെ ലക്ഷ്യമെന്ന് വ്യക്തമല്ല. കിട്ടുന്നതിന്റെ പങ്ക് കിട്ടുമെന്ന് ക്വട്ടേഷന്‍ സംഘങ്ങളെ വിശ്വസിപ്പിച്ചിരുന്നുവത്രെ.
ജയലളിതയും ശശികലയും ഒഴിവുകാലം ചെലവഴിച്ചിരുന്നത് ഊട്ടി കോടനാട് എസ്‌റ്റേറ്റിലെ വസതിയിലായിരുന്നു. ഇവിടെ ഇരുവരുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക രേഖകള്‍ ഉണ്ട്. പണവും സ്വര്‍ണവും ഉള്‍പ്പെടെ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം.
മൊത്തം രണ്ടായിരം കോടി രൂപയുടെ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നുവെന്ന് കരുതുന്നു. സ്വര്‍ണമുള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കാവല്‍ക്കാരന്‍ ബഹാദൂര്‍ കുത്തേറ്റ് മരിച്ചത്.
ഈ കേസില്‍ ഒന്നാം പ്രതിയാണ് കനകരാജ്. ഇയാള്‍ വെള്ളിയാഴ്ച രാത്രി സേലത്തെ ആത്തൂരിലുണ്ടായ അപകടത്തില്‍ മരിച്ചു. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ജയലളിതയുടെ എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്.
ഡ്രൈവര്‍ കനകരാജിനെ മുമ്പ് ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. എങ്കിലും ഇയാള്‍ക്ക് എസ്റ്റേറ്റുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ അറിയാമെന്നാണ് കരുതുന്നത്. കവര്‍ച്ച നടക്കുകയും ബഹാദൂര്‍ കൊല്ലപ്പെടുകയും ചെയ്ത ദിവസം തന്നെ കനകരാജിനെയും രണ്ടാം പ്രതി സയനെയും തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഗൂഡല്ലൂര്‍ പോലീസ് ക്‌സറ്റഡിയിലെടുത്ത ഇവര്‍ സ്വാധീനമുപയോഗിച്ച് പുറത്തുവരികയായിരുന്നുവെന്നാണ് വിവരം. കനകരാജ് തൃശൂര്‍കാരനായ സയന്‍ മുഖേനയാണ് ക്വട്ടേഷന്‍ നല്‍കിയത്. അതിനിടെയാണ് കവര്‍ച്ചയുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറം എസ്പിയുടെ പിടിയിലായത്. വാടക് കൊടുത്ത വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് ലഭിച്ച പരാതി അന്വേഷിക്കുമ്പോഴാണ് സംഘം പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പാലക്കാട് കണ്ണാടിയിലുണ്ടായ അപടത്തിലാണ് സയനും കുടുംബവും ഉള്‍പ്പെട്ടത്. സയന് ഗുരുതരമായ പരിക്കേറ്റു. ഭാര്യ വിനുപ്രിയ, മകള്‍ നീതു എന്നിവര്‍ മരിക്കുകയും ചെയ്തു. മരിച്ച രണ്ടു പേരുടെയും കഴുത്തില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.
കാര്‍ അപകടത്തില്‍പ്പെട്ടത് ഇവരുടെ മരണ ശേഷമാണോ എന്നാണ് സംശയം. ഗുരുതര പരിക്കുള്ള സയനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് മാറ്റി. ഇയാളുടെ മൊഴിയെടുക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴെന്ന് പോലീസ് പറഞ്ഞു.
കാവല്‍ക്കാരനെ കൊലപ്പെടുത്തിയത് തൃശൂര്‍ പുതുക്കാട് സ്വദേശികള്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങളാണ്. ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തത് സയന്‍ മുഖേന കനകരാജ് ആണെന്നാണ് വിവരം. പിടിയിലായ മലയാളികളെ തമിഴ്‌നാട് പോലീസിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.