85-ാം വയസ്സിലും നാടക സംവിധാനം; പ്രായം കലയ്ക്ക് വഴിമാറി.. വ്യത്യസ്തനായി മലപ്പുറത്തിൻറെ അപ്പച്ചൻ
മലപ്പുറം: 85-ാം വയസ്സിലെ അവശതകള്‍ക്കിടയിലും കലാ സ്‌നേഹം കൈവിടാതെ നാടകം സംവിധാനം ചെയ്യുകയാണ് അപ്പച്ചന്‍. ചുള്ളാലില്‍ സിഡി ജോണ്‍ എന്ന കരുളായിക്കാരുടെ സ്വന്തം അപ്പച്ചന് നാടകം എന്നാല്‍ ജീവനാണ്. അപ്പച്ചന്‍ സംവിധാനം ചെയ്ത നാലാമത് നാടകത്തിന് കഴിഞ്ഞ ദിവസം തിരശീല ഉയര്‍ന്നപ്പോള്‍ ആസ്വാദകരായി നാട്ടുകാരുടെ നിറഞ്ഞ സദസായിരുന്നു.
രോഗശയ്യയില്‍ നിന്നും എത്തിയാണ് അപ്പച്ചന്‍ സംവിധായകന്റെ മേലങ്കിയണിഞ്ഞത്.കരുളായി -വാരിക്കല്‍ ജി.എല്‍.പി സ്‌കൂളിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നാടകം അരങ്ങേറിയത്. അപ്പച്ചന്റെ സ്വന്തം അമച്വര്‍ നാടക ട്രൂപ്പായ ചിലങ്ക നാടകവേദി അവതരിപ്പിച്ച നാലാമത് നാടകം - സമാധി തട്ടില്‍ കയറുമ്പോള്‍ ഒരു കലാകാരന്റെ അര്‍പ്പണബോധത്തിന് നാട്ടുകാര്‍ കൈയ്യടികളോടെ പ്രോത്സാഹനമേകി.

നാട്ടുകാരായ കലാകാരന്‍മാരെ കൂട്ടിയിണക്കിയാണ് അപ്പച്ചന്‍ പത്തുവര്‍ഷം മുന്‍പ് ചിലങ്ക നാടക വേദിയ്ക്ക് രൂപം കൊടുത്തത്. സംവിധാനത്തിന് പുറമേ കഴിഞ്ഞ രണ്ട് നാടകങ്ങളിലും പ്രധാന വേഷം അഭിനയിക്കുകയും ചെയ്തു. ഭാഗ്യക്കുറി എന്ന നാടകത്തില്‍ മുഴുനീളെ കഥാപാത്രമായി വേഷമിട്ട അപ്പച്ചന് ഇക്കുറി ശാരീരിക അവശതകള്‍ മൂലം അരങ്ങിലെത്താനായില്ല. നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് മക്കളുടെയൊപ്പം സ്‌കൂട്ടറിലാണ് റിഹേഴ്‌സലിന് എത്തിയിരുന്നത്. കസേരയിലിരുന്നാണ് അഭിനേതാക്കള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പു വരെ തീര്‍ത്തും കിടപ്പിലായിരുന്നു അപ്പച്ചന്‍ .
ഇതിനിടെ കുറച്ചു നാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലുമായിരുന്നു. എഴുന്നേറ്റിരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ നാടകത്തോടുള്ള അഭിനിവേശം വീണ്ടും പൊടി തട്ടിയെടുത്തു. ട്രൂപ്പംഗങ്ങളുടെ പിന്തുണയോടെ നാലാമത് നാടകവും യാഥാര്‍ഥ്യമായപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് അദ്ദേഹം.കലാരംഗത്ത് അപ്പച്ചനോടൊപ്പം അണിനിരക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാരുമുണ്ട്. കൊച്ചുമകള്‍ ജെസ് ലി നാണ് സമാധിയിലെ നായികാ വേഷം അവതരിപ്പിച്ചത്. എഴുത്തുകാരനായ മുഹാജിര്‍ കരുളായിയും പ്രധാന വേഷത്തിലെത്തി.
ഇനി ചിലങ്കയുടെ അഞ്ചാമത്തെ നാടകമാണ് അപ്പച്ചന്റെ മനസില്‍. രോഗത്തിനും പ്രായത്തിനും കീഴടങ്ങാന്‍ കലാകാരന് കഴിയില്ലെന്നാണ് അപ്പച്ചന്‍ പറയുന്നത്.
ജീവിത പ്രാരാബ്ധങ്ങളോട് ഏറ്റുമുട്ടി തിരുവിതാംകൂറില്‍ നിന്ന് മൂന്ന് പതിറ്റാണ്ടു മുമ്പ് കരുളായി -വാരിക്കലില്‍ എത്തിയതാണ് അപ്പച്ചനും കുടുംബവും. ആശാരി പണിയായിരുന്നു ഉപജീവന മാര്‍ഗമെങ്കിലും തികഞ്ഞ കര്‍ഷകനുമായിരുന്നു.ആറുമക്കളും ഭാര്യ ജോ യമ്മയും പേരക്കുട്ടികളും ഉള്‍പ്പെടുന്ന വലിയ കുടുംബത്തിന് വേണ്ടി രാപ്പകല്‍ അധ്വാനിക്കേണ്ടി വന്നതാണ് കലാ പ്രവര്‍ത്തനം നിലമ്പൂരില്‍ മാത്രമായി ഒതുങ്ങിപ്പോകാനിടയാക്കിയത്. നാടകഗാനങ്ങളും വിപ്ലവഗാനങ്ങളും രചിച്ചു കൊണ്ട് തുടങ്ങിയ കലാ പ്രവര്‍ത്തനമാണ് ഇപ്പോഴും അദേഹത്തിന് വെളിച്ചമാകുന്നത്.
ആറു വര്‍ഷം മുമ്പ് നല്ല പാതി ജീവിതത്തില്‍ നിന്നും വിട പറഞ്ഞെങ്കിലും തളരാതെ പിടിച്ചു നിന്നത് കലയോടുള്ള അഭിനിവേശമായിരുന്നു. നല്ലൊരു വായനക്കാരനുമാണ് അപ്പച്ചന്‍. പുലര്‍ച്ചെ മൂന്നിന് ആരംഭിക്കുന്ന പുസ്തകവായന അസുഖകിടക്കയിലും അപ്പച്ചന്‍ കൈവിട്ടിട്ടില്ല.20 വര്‍ഷം മുന്‍പ് വാരിക്കല്‍ ജി.എല്‍.പി സ്‌കൂളിന് വേണ്ടി കുറഞ്ഞ വിലയ്ക്ക് സ്ഥലം വിട്ടു നല്‍കിയാണ് അപ്പച്ചന്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരനായത്.












Click it and Unblock the Notifications