മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലെ ഒരു നിർണായക നിമിഷം; എംഎ ബേബി
തിരുവനന്തപുരം; ഇസ്രായേൽ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകൾ നിരീക്ഷിച്ചെന്ന ആരോപണത്തിൽ വിദഗ്ദ സമിതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സുപ്രീം കോടതി. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. ഫോണുകൾ ചോർത്തിയോ, ആരുടെയൊക്കെ ഫോണുകളാണ് ചോർത്തിയത് തുടങ്ങി ഏഴ് കാര്യങ്ങളാണ് സമിതി അന്വേഷിക്കുക. അതേസമയം വിധിയിൽ പ്രതികരിക്കുകയാണ് സി പി എം നേതാവ് എംഎ ബേബി. നരേന്ദ്ര മോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലെ ഒരു നിര്‍ണായക നിമിഷം ആണിതെന്ന് അദ്ദേഹം പറഞ്ഞു. ഒളിഞ്ഞു നോട്ടം നടക്കുന്നില്ല എന്ന് സര്‍ക്കാര്‍ വെറുതെ പറയുന്നത് മതിയാവില്ല എന്നും കോടതി പറഞ്ഞത് രൂക്ഷമായ പ്രതികരണമാണെന്നും ബേബി ഫേസ്ബുക്കിൽ കുറിച്ചു. ബേബിയുടെ വാക്കുകൾ ഇങ്ങനെ

പൗരന്മാരുടെ മേൽ സദാ ഒളിഞ്ഞു നോട്ടം നടത്താനുള്ള പെഗാസിസ് എന്ന ഇസ്രായേലി ചാര സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ സുപ്രീം കോടതി നടത്തിയ വിധി അതിപ്രധാനമാണ്. ഇന്ത്യയിലെ നിരവധി പത്രപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, മറ്റു പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നു തുടങ്ങി ജഡ്ജിമാരുടെ ഫോണുകളിൽ പോലും ഈ ചാര സോഫ്റ്റ്‌വെയർ കടത്തി വിട്ട് ഒളിഞ്ഞു നോക്കുകയായിരുന്നു എന്നത് വെളിച്ചത്ത് കൊണ്ടുവന്നത് ഒരു സംഘം പ്രതിബദ്ധ പത്രങ്ങൾ ആയിരുന്നു.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ വി രവീന്ദ്രൻറെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു കൊണ്ട് സർക്കാർ ഇക്കാര്യം അന്വേഷിക്കാം എന്ന് വാഗ്ദാനം ചെയ്തത് സുപ്രീം കോടതി തള്ളിക്കളഞ്ഞത് നിർണായകമാണ്. ഈ ഒളിഞ്ഞു നോട്ടം അതിഭീകരമായ ഫലം ഉണ്ടാക്കാം എന്നാണ് ഈ സമിതിയെ നിയോഗിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. ഒളിഞ്ഞു നോട്ടം നടക്കുന്നില്ല എന്ന് സർക്കാർ വെറുതെ പറയുന്നത് മതിയാവില്ല എന്നും കോടതി പറഞ്ഞത് രൂക്ഷമായ പ്രതികരണമാണ്. ദേശീയ സുരക്ഷ എന്ന പേരിൽ സർക്കാരിന് എപ്പോഴും എന്തും ചെയ്യാനാവില്ല എന്നും കോടതി പൊതുവായി നിരീക്ഷിച്ചു.
നരേന്ദ്ര മോദി സർക്കാർ കവർന്നെടുക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലെ ഒരു നിർണായക നിമിഷം ആണിത്. പത്രപ്രവർത്തകരായ എൻ റാം, ശശി കുമാർ, ജോൺ ബ്രിട്ടാസ് എം പി തുടങ്ങിയവരാണ് ഇക്കാര്യത്തിനായി കോടതിയെ സമീപിച്ചത്, ബേബി കുറിച്ചു.
അതേസമയം പെഗാസസ് സംബന്ധിച്ച സുപ്രീംകോടതി വിധി പൗരന്റെ മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിന് പുതിയ മാനം നൽകുന്നുവെന്നാണ് ഹര്‍ജിക്കാരിലൊരാളായ ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചത്. നാല് വർഷം മുൻപ് സുപ്രീം കോടതി അംഗീകരിച്ച സ്വകാര്യത എന്ന മൗലികാവകാശത്തിന് മതിയായ സംരക്ഷണവും ഗ്യാരന്റിയും ഉറപ്പുവരുത്താൻ ഉതകുന്നതാണ് വിധിന്യായം. പെഗാസസ് വിഷയത്തിൽ പാർലമെന്റിൽ പ്രതികരിക്കാൻ പോലും തയ്യാറാകാത്ത ഗവൺമെന്റിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണിത്. ഏതിനും എപ്പോഴും ദേശീയ സുരക്ഷയുടെ മറവിൽ ഗവൺമെന്റിന് രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോടതി വിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പത്രസ്വാതന്ത്ര്യം സംബന്ധിച്ച് കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയവും നിർണായകവുമാണ്. വാർത്താ പ്രഭവകേന്ദ്രങ്ങളെ അസ്ഥിരപ്പെടുത്തിയാൽ മാധ്യമ സ്വാതന്ത്ര്യത്തിന് ഒരു അർത്ഥവുമുണ്ടാകില്ല. മൗലികാവകാശങ്ങൾക്ക് ന്യായമായ പരിമിതികൾ നിർണയിക്കുമ്പോൾ അത് നിയമവും ചട്ടവും നടപടിക്രമവും പ്രകാരമായിരിക്കുമെന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് പരിഗണനാ വിഷയങ്ങൾക്കൊപ്പം ഭാവിയിലേക്ക് വേണ്ട ഏഴ് പരിരക്ഷകളെ കുറിച്ച് ശ്രദ്ധേയമായ ഏഴ് നിർദ്ദേശങ്ങൾ കൂടി സുപ്രീം കോടതി മുന്നോട്ടുവച്ചു എന്നത് അടിവരയിടേണ്ട കാര്യമാണെന്നും ബ്രിട്ടാസ് പറഞ്ഞു.












Click it and Unblock the Notifications