സിപിഎം നേതാവിന്റെ മകൻ ദുബായിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തി! പിബിക്ക് പരാതി...
ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനി അധികൃതരുടെ ആരോപണം.
തിരുവനന്തപുരം: കേരളത്തിലെ സിപിഎം നേതാവിന്റെ മകൻ ദുബായിലെ കമ്പനിയിൽ നിന്ന് കോടികൾ തട്ടിയെടുത്തതായി പരാതി. തട്ടിപ്പിനിരയായ ദുബായിലെ കമ്പനി അധികൃതർ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്.
ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനി അധികൃതരുടെ ആരോപണം. ആഢംബര കാർ വാങ്ങുന്നതിനും ബിസിനസ് ആവശ്യത്തിനുമായാണ് ഇയാൾ പണം വാങ്ങിയതത്രേ.

എന്നാൽ മാസങ്ങളായി പണം തിരിച്ചടക്കാത്തതിനാൽ സിപിഎം നേതാവിനെ കമ്പനി അധികൃതർ ബന്ധപ്പെട്ടു. തുടർന്ന് നേതാവ് ഇടപെട്ട് പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു. എന്നാൽ ഒത്തുതീർപ്പ് ചർച്ച കഴിഞ്ഞിട്ടും സിപിഎം നേതാവോ മകനോ പണം തിരിച്ചടക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദുബായിലെ കമ്പനി ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓഡി കാറിന്...
സിപിഎം നേതാവിന്റെ മകൻ 13 കോടി രൂപ തട്ടിയെടുത്തത് മുങ്ങിയെന്നാണ് ദുബായ് കമ്പനി അധികൃതരുടെ പരാതി. ഓഡി കാർ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും, ഇന്ത്യ, യുഎഇ, നേപ്പാൾ, സൗദി എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് നൽകിയെന്നാണ് ദുബായ് കമ്പനി പറയുന്നത്.

ഇടയ്ക്ക് അതും നിർത്തി...
ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂൺ ഒന്നിന് മുൻപ് തിരിച്ചടക്കാമെന്ന് ഇയാൾ ഉറപ്പ് നൽകിയിരുന്നത്രേ. ഇതിനിടെ പതിവായി അടച്ചുപോന്നിരുന്ന കാർ വായ്പയുടെ തിരിച്ചടവും മുടങ്ങി. ഇതോടെ രണ്ട് വായ്പകളിലുമായി പലിശയടക്കം തിരിച്ചടക്കേണ്ട തുകയും വർദ്ധിച്ചു.

ഒത്തുതീർപ്പ്...
ഇതിനിടെ പണം തിരികെലഭിക്കാനായി കമ്പനി അധികൃതർ സിപിഎം നേതാവിനെ സമീപിച്ചിരുന്നു. അധികൃതരുമായി നടത്തിയ ചർച്ചയിൽ പണം തിരികെനൽകാമെന്ന ധാരണയിൽ പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു. എന്നാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ലെന്നാണ് കമ്പനിയുടെ ആരോപണം.

ഇന്റർപോളിനെ...
സംഭവവുമായി ബന്ധപ്പെട്ട് ദുബായിലെ കോടതിയിൽ നടപടികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് പണം ലഭിക്കാനുള്ള അവസാനശ്രമവുമായി കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചത്. ഒന്നുകിൽ പണം തിരികെ നൽകണം, അല്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്നുമാണ് കമ്പനിയുടെ ആവശ്യം. പരാതിയിൽ നടപടിയില്ലെങ്കിൽ ഇന്റർപോളിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications