ഗുരുവിന് പിറക്കാതെ പോയ സന്താനമായിരിക്കണം വിദ്യാർത്ഥി - സുരേഷ്‌ഗോപി എംപി
പാറശാല: മനുഷ്യർ അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുകയാണെന്നും വിവേകമില്ലായ്‌മയും അധികാര ദുർവിനിയോഗവും കാരണം സകലതും നശിപ്പിക്കാൻ കാരണമാകുന്നതായും സുരേഷ്ഗോപി എംപി പറഞ്ഞു. പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൻറെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവിന് പിറക്കാതെ പോയ സന്താനമായിരിക്കണം വിദ്യാർത്ഥി എന്ന് പറഞ്ഞ അദ്ദേഹം പുതിയ തലമുറ തൻറെ പ്രതിഭക്കും ശേഷിക്കും അനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാതെ ഏതെങ്കിലും വിഷയങ്ങൾ പഠിച്ച് കിട്ടുന്ന ജോലി സ്വീകരിച്ച് ഉപജീവനം നടത്തുന്നവരായി മാറുകയാണെന്നും ഇതിലൂടെ യഥാർഥ അറിവ് നേടുന്ന പ്രക്രിയ താളം തെറ്റുകയാണെന്നും ഓർമ്മിപ്പിച്ചു.വിദ്യാഭ്യാസത്തിന് അതിർ വരമ്പുകളില്ല എന്നും മഹാത്മാ ഗാന്ധിജി,ബാലഗംഗാധര തിലകൻ,രാജാറാം മോഹൻറോയ് തുടങ്ങിയ വിശിഷ്ടരെ മാതൃകയാക്കിയാൽ ഓരോ വിദ്യാർത്ഥിക്കും ലോകത്തിന് തന്നെ മാതൃയാകാൻ കഴിയുന്നതാണെന്നും പറഞ്ഞു.വിദ്യാലയത്തിന് ചുറ്റുമായുള്ള 500 വീടുകളിൽ 2 ഫലവൃക്ഷ തൈകൾ വീതം നട്ട് ' ഫലസമൃദ്ധം എൻറെ ഗ്രാമം ' പദ്ധതിയുടെ ഉദ്‌ഘാടനവും വൃക്ഷതൈ വിതരണം ചെയ്ത് അദ്ദേഹം നിർവ്വഹിച്ചു.
സിസ ജനറൽ സെക്രട്ടറിയും സ്‌കൂൾ അദ്ധ്യക്ഷനുമായ ഡോ.സി.സുരേഷ്‌കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭാരതി ദേശീയ സെക്രട്ടറി എൻ.റ്റി.സി.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.സ്‌കൂൾ ഡയറക്ടർ ജയചന്ദ്രൻ,വിദ്യാനികേതൻ ജില്ല സംയോജകൻ മനോജ്,വിശ്വനാഥൻ നായർ,സുലേഖ,ഗിരീഷ്‌കുമാർ,വിദ്യാലയ പ്രിൻസിപ്പൽ പ്രതാപ് റാണ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications