'ഭയന്ന് വിറച്ച് പാവം കുഴിമന്തികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാൻ മുതിർന്നു!' മാധ്യമങ്ങൾക്കെതിരെ റഹീം
തിരുവനന്തപുരം: കാസർകോഡ് സ്വദേശിനിയായ അഞ്ജുവിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളെ വിമർശിച്ച് സിപിഎം രാജ്യസഭാ എംപി എഎ റഹീം. അഞ്ജുവിന്റെ മരണം കുഴിമന്തി കഴിച്ചതിലൂടെയുളള ഭക്ഷ്യവിഷ ബാധ മൂലമാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തി ശക്തമായ വിമർശനം ചില മാധ്യമങ്ങൾ ഉയർത്തിയിരുന്നു. ഇന്ന് രാവിലെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തതോടെയാണ് അഞ്ജുവിന്റേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ പരിഹസിച്ചും വിമർശിച്ചും എഎ റഹീം എംപി രംഗത്ത് വന്നത്.
എഎ റഹീമിന്റെ പ്രതികരണം: കുഴിമന്തിയും വാർത്താ ചാനലുകളും. കഴിഞ്ഞ ദിവസങ്ങളിൽ കുഴിമന്തിയായിരുന്നു വില്ലൻ. ബ്രെയ്ക്കിങ് ന്യൂസ്, രാത്രി ചർച്ച, ചില അവതാരകരുടെ ധാർമികരോഷം കേട്ട് ഭയന്ന് വിറച്ച പാവം കുഴിമന്തികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാൻ മുതിർന്നു!! ഒരിക്കലെങ്കിലും കുഴിമന്തി കഴിച്ചവർ വാർത്താ അവതാരകരുടെയും, റിപ്പോർട്ടർമാരുടെയും പരവേശം കണ്ട് ഓക്കാനിക്കാൻ ഓടി!! കുഴിമന്തി കടകൾക്ക് മുന്നിൽ ശ്മശാന മൂകത പടർന്നു. "കോഴിക്കാലും മാധ്യമപ്രവർത്തനവും" തമ്മിലുള്ള ബന്ധത്തെ കുറിച്ചു പണ്ട് ശ്രീ നമ്പി നാരായണൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോൾ, കുഴിമന്തിയും മലയാള മാധ്യമപ്രവർത്തനവും തമ്മിലുള്ള ബന്ധം കൂടി ചരിത്രത്തിന്റെ ഭാഗമായി മാറി.
നയന സൂര്യന്റെ മരണം കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകി? പൊലീസ് സര്‍ജന്റെ മൊഴി പുറത്ത്
അൽപനേരം നഷ്ടപെട്ട സ്വന്തം വിശ്വാസ്യത കുഴിമന്തി വീണ്ടെടുത്തു. പക്ഷേ മാധ്യമ വിശ്വാസ്യത??? വാട്സാപ്പിൽ വരുന്നത് ഒരു ക്രോസ്‌ചെക്കിങ്ങുമില്ലാതെ ബ്രെക്കിങ് ന്യൂസാക്കുകയാണ് മലയാള ദൃശ്യമാധ്യമങ്ങൾ. ഈ കുഴിമന്തി വാർത്ത സംബന്ധിച്ചു ഓരോ ചാനലും നൽകിയ സ്തോഭജനകമായ വാർത്തകൾ, വിവരണങ്ങൾ, സ്ഫോടനാത്മകമായ ബ്രെയ്ക്കിങ്ങുകൾ... എത്രമാത്രം അപഹാസ്യമായിരുന്നു എന്നോർത്തു നോക്കുക. ഭക്ഷ്യ വിഷബാധയെന്ന സംശയമൊന്നുമല്ല, അവർ പ്രകടിപ്പിച്ചത്, ഉറപ്പിച്ച് മലയാളിയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ അവർക്കുണ്ടായിരുന്നില്ല.
സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ റിപ്പോർട്ടിങ് രീതിയാണ് ഇവിടുത്തെ വാർത്താചാനലുകളുടേത്. കുഴിമന്തിയെ വിശ്വസിക്കാം, ഒന്നാമതെത്താൻ പരസ്പരം അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കും? ഉപജീവനത്തിനായി കുഴിമന്തി വിൽക്കുന്ന സാധാരണ മനുഷ്യരും ഹോട്ടൽ പാചക തൊഴിലാളിയുമല്ല, വിഷം വിളമ്പുന്നത്. പരസ്പരം മത്സരിക്കുന്ന ഈ ചാനലുകളാണ് വിഷം വിളമ്പുന്നത്.