ആംആദ്മി ഹിമാചലിലേക്ക്: യുവനേതാക്കള്‍ പാർട്ടി വിടുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്
ഷിംല: പഞ്ചാബ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ ഹിമാചൽ പ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ വലിയ ആശങ്കിയാലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പാർട്ടിയിലെ പല യുവനേതാക്കളേയും ആം ആദ്മി പാർട്ടി തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചേക്കുമെന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്കയുടെ അടിസ്ഥാന കാരണം.
മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മനീഷ് താക്കൂർ തന്റെ അനുയായികൾക്കൊപ്പം അടുത്തിടെ ആം ആദ്മി പാർട്ടിയിൽ ചേർന്നതോടെയാണ് കോണ്‍ഗ്രസിന്റെ ആശങ്ക വർധിച്ചത്. കൂടുതൽ യുവ നേതാക്കൾ ഉടൻ കോൺഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹവും ശക്തമാണ്. യൂത്ത് കോൺഗ്രസിന്റെയും എൻ എസ് യുഐയുടെയും സംസ്ഥാന ചുമതലയുള്ള സന്ദീപ് കുമാറും കോൺഗ്രസിൽ നിന്ന് രാജിവെച്ചിട്ടുണ്ട്. ഇദ്ദേഹവും എ എ പിയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദീപ് കുമാർ കഴിഞ്ഞ 36 വർഷമായി പാർട്ടിക്കൊപ്പം പ്രവർത്തിക്കുന്ന നേതാവാണ്. എന്നാൽ, താൻ ആം ആദ്മി പാർട്ടിയിൽ ചേരുന്നുവെന്ന വാർത്തകള്‍ അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
"എനിക്ക് മറ്റൊരു പാർട്ടിയിലും ചേരാൻ പദ്ധതിയില്ല, പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് ഒരു തിരുത്തൽ ഞങ്ങൾ ആഗ്രഹിക്കുന്നു. വെല്ലുവിളികൾ ചർച്ച ചെയ്യാൻ ഞാൻ രാഹുൽ ഗാന്ധിയോട് സമയം തേടിയിട്ടുണ്ട്," സന്ദീപ് കുമാർ ഇന്ത്യ ടുഡേയോട് പറഞ്ഞു. മറ്റ് പല നേതാക്കളും പാർട്ടി സംഘടനയുടെ ആഭ്യന്തര പ്രവർത്തനത്തിൽ തൃപ്തരല്ല. ഇവരുടെ എ എ പിയില്‍ ചേരാനുള്ള സാധ്യതയേറെയാണ്. നേതാക്കളുടെ ഒഴുക്ക് തടയാനുള്ള ശ്രമം ഉണ്ടാവണമെന്ന ആവശ്യം ശക്തമാണെങ്കില്‍ നേതൃതലത്തില്‍ നിന്നും ഇത് സംബന്ധിച്ച കാര്യമായ നീക്കങ്ങളുണ്ടായിട്ടില്ല.
ഇതിനിടെ, എച്ച് പി സി സി പ്രസിഡന്റ് കുൽദീപ് റാത്തോഡ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുൾപ്പെടെ 21 ഹിമാചൽ കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്ച ന്യൂഡൽഹിയിൽ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ കാര്യമായ ചർച്ചാ വിഷയമായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാന പാർട്ടി സംഘടനയിൽ അഴിച്ചുപണിക്ക് അഭ്യർത്ഥിച്ചതിന് പുറമെ വിവിധ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കുന്ന കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വം എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പിസിസി അധ്യക്ഷൻ കുൽദീപ് റാത്തോഡിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നാല് ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചെങ്കിലും ചില നേതാക്കൾ പുതിയ എച്ച്പിസിസി അധ്യക്ഷനെ ആവശ്യപ്പെടുന്നുണ്ട്. മൂന്ന് വർക്കിംഗ് പാർട്ടി പ്രസിഡന്റുമാരെ കൂടാതെ പ്രതിപക്ഷ ഉപനേതാവിനെയും നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
Recommended Video
ആന്റണിയേയും ദിലീപിനേയും 'എടുത്ത് പുറത്ത് കളയാന്‍' ഫിയോക്ക്: വമ്പന്‍മാർക്ക് വന്‍ തിരിച്ചടി