പിതാവിനെ കാണാനാവാതെ അബ്ദുൾ നാസർ മദനി ബാംഗ്ലൂരേക്ക് മടങ്ങി
കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മദനി ആശുപത്രി വിട്ടു. ഇന്ന് അദ്ദേഹം ബാംഗ്ലൂരിലേക്ക് തിരിക്കും. രാത്രി 9.30 ഓടെ കൊച്ചിയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് അദ്ദേഹം ബാംഗ്ലൂരിലേക്ക് പോകുന്നത്. പിതാവിനെ കാണാതെയാണ് അദ്ദേഹത്തിന്റെ മടക്കം.
പിതാവിനെ സന്ദർശിക്കാനായി കോടതിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി ജൂൺ മാസം 26നായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. ആദ്യം പിതാവിനെ കാണാൻ അൻവാർശേരിയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാൽ കൊച്ചിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി മോശമായി. കടുത്ത ഛർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും മൂലം അവശത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാൽ മദനിക് അൻവാർശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. അതുകൊണ്ട് തന്നെ പിതാവിനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം നടക്കാതെയാണ് അദ്ദേഹം ഇപ്പോൾ മദനി ബാംഗ്ലരിലേക്ക് തിരിക്കുന്നത്.
ഓരോ ദിവസം കഴിയുന്തോറും തന്റെ ആരോഗ്യ സ്ഥിത വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കൊച്ചിയിലെത്തിയ പിന്നാലെ മദനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ക്രിയാറ്റിൻ ഒൻപതായി. കിഡ്നിയുടെ അവസ്ഥയും വിഷമകരമാണ്. ഡയാലിസിലേക്ക് എത്തേണ്ട ഒരു അവസ്ഥയിലായിരിക്കുകയാണ്. തലച്ചോറിലെ രക്തപ്രവാഹം നിൽക്കുന്നത് കൊണ്ട് ഇടയ്ക്കിടക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ ഏത് സമയവും സ്ട്രോക്ക് വന്ന് വീണ് പോകാവുന്നൊരു അവസ്ഥയായി പോകുമെന്നാണ് പറയുന്നത്', എന്നായിരുന്നു കൊച്ചിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
മദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് പി ഡി പി നേതൃത്വവും വ്യക്തമാക്കിയിരുന്നു. മദനിക്ക് സർക്കാരിൽ നിന്ന് സംസ്ഥാന സർക്കാരിൽ നിന്നും കാര്യമായ സഹായം കിട്ടുന്നില്ലെന്നും പി ഡി പി നേതൃത്വം ആരോപിച്ചിരുന്നു. അതേസമയം ജാമ്യ വ്യവസ്ഥയിൽ വീണ്ടും ഇളവ് തേടി മദനി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരേയും കോടതി മദനിയുടെ ഹർജി പരിഗണിച്ചിട്ടില്ല. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് നേരത്തേ മദനി വിമർശനം ഉന്നയിച്ചിരുന്നു.
'വർഷങ്ങളോളം ജയിലിൽ കിടന്ന് ജീവച്ഛവമായതിന് ശേഷം നിരപരാധികളാണെന്ന് പറഞ്ഞ് പുറത്തുവിടുന്നത് രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങൾക്ക് തന്നെ അപമാനമാണ്. അതേക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ പുനഃർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുകയാണ്', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.












Click it and Unblock the Notifications