വൈസ് പ്രിൻസിപാളിന്റെ മലയാളമെന്താണ് ? ഉപ തത്വക്കാരനെന്നാണോ, വിദ്യാലയ കാര്യസ്ഥൻ എന്നാണോ? ഹരീഷ് പേരടി
കൊച്ചി: സംസ്ഥാനത്ത് ഹയർസെക്കന്ററി സ്‌കൂളുകളിൽ ഇനിമുതൽ ഹെഡ്മാസ്റ്റർ പദവിയുണ്ടാകില്ല എന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഹെഡ്മാസ്റ്റർ അഥവാ പ്രധാന അധ്യാപകൻ എന്നത് ആർക്കും മനസ്സിലാവുന്ന ഇംഗ്ലീഷും മലയാളവുമാണ്...പക്ഷെ വൈസ് പ്രിൻസിപാളിന്റെ മലയാളമെന്താണ് ?..ഉപ തത്വക്കാരൻ എന്നാണോ എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇംഗ്ലീഷുക്കാരൻ പോയി 75 വർഷം കഴിഞ്ഞിട്ടും ഇതിനൊന്നും സർക്കാർ തലത്തിൽ മലയാള പദങ്ങളൊന്നുമില്ലെ? എന്നും അദ്ദേഹം ചോദിക്കുന്നു.
ഹരീഷ് പേരടിയുിടെ ഫേസ്ബുക്ക് കുറിപ്പ്:
ഹെഡ്മാസ്റ്റർ അഥവാ പ്രധാന അധ്യാപകൻ എന്നത് ആർക്കും മനസ്സിലാവുന്ന ഇംഗ്ലീഷും മലയാളവുമാണ്...പക്ഷെ വൈസ് പ്രിൻസിപാളിന്റെ മലയാളമെന്താണ് ?..ഉപ തത്വക്കാരൻ എന്നാണോ ?..വിദ്യാലയ കാര്യസ്ഥൻ എന്നാണോ?..വിദ്യാലയ അച്ഛൻ എന്നാണോ?..ഇംഗ്ലീഷുക്കാരൻ പോയി 75 വർഷം കഴിഞ്ഞിട്ടും ഇതിനൊന്നും സർക്കാർ തലത്തിൽ മലയാള പദങ്ങളൊന്നുമില്ലെ?...മലയാള സർക്കാർ മലയാളികളുടെ അഭിമാനം കാക്കാൻ വേണ്ടത് ചെയ്യുമെന്ന വിശ്വാസത്തോടെ..ശുഭരാത്രി

ഹെഡ്മാസ്റ്റർ പദവി ഇനിയുണ്ടാകില്ലെന്ന തീരുമാനം കഴിഞ്ഞദിവസമാണ് മന്ത്രി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽമാരാകും ഇനി മേധാവി. ഹെഡ്മാസ്റ്ററിന് പകരം വൈസ് പ്രിൻസിപ്പൽ പദവിയായിരിക്കും ഇനിയുണ്ടാവുക. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റ് തീരുമാനങ്ങളും മന്ത്രിപ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് വച്ച് നടത്തുമെന്നും പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു.

'വിദ്യാർത്ഥികളെ ക്ലാസ് സമയങ്ങളിൽ മറ്റ് പരിപാടികൾക്ക് കൊണ്ടുപോകരുത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എൽപി, യുപി ക്ലാസുകളിൽ ഇരുന്നൂറും ഹൈസ്‌കൂളിൽ ഇരുന്നൂറ്റി ഇരുപതും അദ്ധ്യയന ദിവസങ്ങൾ ഉണ്ടായിരിക്കണം. കുട്ടികളെ കാണികളാക്കി മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് അദ്ധ്യയനസമയം നഷ്ടമാക്കും.

സ്‌കൂളുകളിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല. പൊതു സ്വീകാര്യതയും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായതും ആയിരിക്കണം യൂണിഫോം. സ്‌കൂളിലെ പിടിഎ അടക്കമുള്ള മുഴുവൻ ആളുകൾക്കും സ്വീകാര്യമാണെങ്കിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോം നടപ്പാക്കാം. സൗകര്യമുള്ള സ്‌കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളാക്കാമെന്നും മന്ത്രി പറഞ്ഞു.

മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്നും സ്‌കൂൾ ക്യാമ്പസിലും ക്ലാസ് മുറികളിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും വിദ്യാർത്ഥികളുടെ അമിതമായ ഫോൺ ഉപയോഗം അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ ഫോൺ ഉപയോഗം വ്യാപകമായത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും സ്വഭാവവൈകല്യങ്ങൾക്കും കാരണമാവുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി എ ഇമാരടക്കമുള്ളവരുടെ മേഖലാ യോഗം ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒൻപതിന് തൃശൂരുമാണ് യോഗം ചേരും എന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications