നിശബ്ദരായിരിക്കുന്നവർ ദ്രോഹിക്കുന്നവരുടെ പക്ഷത്ത്, ഷമ്മിമാരെന്ന് വിലയിരുത്തേണ്ടിവരും; അഞ്ജലി മേനോൻ
കൊച്ചി: ഒരു വാര്‍ത്താ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിമര്‍ശനമാണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരിട്ടുകൊണ്ടിരിക്കുന്നത്. ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്തു പോവുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഒരു ഖേദപ്രകടനവും നടത്താന്‍ ഇടവേള ബാബു ഇതുവരെ തയ്യാറായിട്ടുമില്ല. ഇത് പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും കൂടുതല്‍ ശക്തി പകരുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. നെയിംലെസ് ആന്‍ഡ് ഷെയിംലെസ് എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിലാണ് അഞ്ജലിയുടെ വിമര്‍ശനം. ലൈംഗിക അതിക്രമം അതിജീവിക്കുന്ന വ്യക്തി നേരിടേണ്ടി വരുന്നത് ശാരീരിക പീഡനമോ ആഴമേറിയ മാനസിക ആഘാതം മാത്രമല്ലെന്ന് സംവിധായിക ചൂണ്ടിക്കാട്ടി.
തന്റെ വ്യക്തിത്വം തിരിച്ച് പിടിക്കാനുള്ള ശ്രമം കൂടിയാണ് അതിജീവിച്ചവള്‍ നടത്തേണ്ടി വരുന്നത്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ കുത്തുവാക്കുകള്‍ പറയുന്നതും മരിച്ചവരോട് ഉപമിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും അഞ്ജലി ബ്ലോഗിലൂടെ വ്യക്തമാക്കി. നിശബ്ദരായിരിക്കുന്നവര്‍ ദ്രോഹിക്കുന്നവരുടെ പക്ഷത്താണ്. വിയോജിപ്പുള്ളവര്‍ മുന്നോട്ട് വരണം. ഇല്ലെങ്കില്‍ നിങ്ങള്‍ വെറും ഷമ്മിമാരാണെന്ന് വിലയിരുത്തേണ്ടിവരും. തിരുക്കാനുള്ള അവസരമാണ് ഇത്. അതിന് തയ്യാറായില്ലെങ്കില്‍ ചലച്ചിത്ര മേഖല സ്വയം നാശത്തിലേക്ക് പോകുമെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി.
അതേസമയം, ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് സിനിമ മേഖലയില്‍ നിന്നുയരുന്നത്. സംഭവത്തില്‍ വിമര്‍ശനം രേഖപ്പെടുത്തി ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു. അവള്‍ മരിച്ചിട്ടില്ല! അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ' എന്ന എ.എം. എം. എ യുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നാണ് ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications