കോണ്‍ഗ്രസാണെങ്കിലും കണ്ണടച്ച് ഇരുട്ടാക്കാനാകില്ല; ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കും; സലീം കുമാര്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ആര് നേടുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവേശേഷിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന പോരാട്ടമാണ് മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടന്നത്. അതു കൊണ്ട് തന്നെ ആര് തോല്‍ക്കും ആര് ചിരിക്കും എന്ന് പറയുക എന്നത് പ്രവചനാതീതമാണ്. എന്നിരുന്നാലും വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക നിരീക്ഷരും തങ്ങളുടെതായ പ്രവചനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. സലീം കുമാര്‍, എംഎല്‍ കാരശ്ശേരി,ഡോ. ജെ പ്രഭാഷ് തുടങ്ങിയ പ്രമുഖരുടെ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ഇങ്ങനെ..
എംഎന്‍ കാരശ്ശേരി
ജില്ല തിരിച്ചോ തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചോ കണക്ക് ശേഖരിക്കാറില്ല. എന്നിരുന്നാലും ബിജെപിക്ക് ചില ജില്ലകളില്‍ മുന്നേറ്റമുണ്ടാം. കാസർകോട്, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാവും. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ വിവാദങ്ങളും ആരോപണങ്ങലും നേരിട്ടു എന്നതാണ് ബിജെപി സാന്നിധ്യമുള്ള ജില്ലകളില്‍ അവരുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയെന്നും എംഎന്‍ കാരശ്ശേരി പറയുന്നു.
യുഡിഎഫിന്‍റെ ബന്ധം
പാര്‍ട്ടി വോട്ടുകള്‍ക്ക് മാത്രം അല്ല ശക്തിയുള്ളത്. അല്ലാത്ത വോട്ടുകള്‍ക്കും നിര്‍ണ്ണായക ശക്തിയുണ്ട്. കേരളത്തില്‍ കാലാകാലങ്ങളില്‍ ഭരണവിരുദ്ധ വികാരം രൂപീകരിക്കപ്പെടുന്നത് ഇതിന് തെളിവാണ്. ഇവരെ പിന്തിരിപ്പിക്കാന്‍ വിവാദങ്ങളും യുഡിഎഫിന്‍റെ വെല്‍ഫയര്‍ പാര്‍ട്ടി ബന്ധവും കാരണമായേക്കും എന്നും മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എംന്‍ കാരശ്ശേരി പറയുന്നു.
ഭരണം പിടിക്കാന്‍ കഴിയില്ല
ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫും എല്‍ഡിഎഫും തുല്യമായി നേടുകയോ യുഡിഎഫിന് മുന്‍തൂക്കം ലഭിക്കുകയോ ചെയ്യുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകനായ ഡോ. ജെ പ്രഭാഷ് പ്രവചിക്കുന്നത്. 6 കോര്‍പ്പറേഷനുകള്‍ രണ്ട് മുന്നണികളും തുല്യമായി വിഭജിത്ത് എടുത്താല്‍ അത്ഭുതപ്പെടാനില്ല. കോർപറേഷനുകളിൽ ബിജെപിക്കു മുൻതവണത്തെക്കാൾ കൂടുതൽ സീറ്റ് ലഭിക്കാം. എന്നാല്‍ ഭരണം പിടിക്കാന്‍ അവര്‍ക്ക് സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല.
സീറ്റുകള്‍ കുറഞ്ഞേക്കും
മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എൽഡിഎഫിന് ആയിരിക്കും മുൻതൂക്കം. ശക്തമായ നേതൃത്വവും സംഘടിതമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നുവെങ്കില്‍ യുഡിഎഫിന് വലിയ നേട്ടം ഉണ്ടാക്കാമായിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. നഗരമേഖലകളില്‍ യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറഞ്ഞേക്കും. അത് യുഡിഎഫിനും ബിജെപിക്കും വീതിച്ച് പോകും. യുഡിഎഫിനും ബിജെപിക്കും സീറ്റ് കൂടുമെങ്കിലും ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
ബിജെപിയുടെ മുന്നേറ്റം
വിജയത്തിന്‍റെ കൊടി യുഡിഎഫോ എല്‍ഡിഎഫോ ഉയര്‍ത്തിയാലും ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ പ്രതീക്ഷിക്കുന്നതും പ്രവചിക്കുന്നതും ബിജെപിയുടെ മുന്നേറ്റമാണെന്നാണ് നടന്‍ സലീം കുമാര്‍ പറയുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കും. സംസ്ഥാനത്തു പല പഞ്ചായത്തുകളിലും ഭരണം നിർണയിക്കുന്ന, നിർണായക കക്ഷിയായി ബിജെപി മാറിയേക്കാം.
കോണ്‍ഗ്രസുകാരനായ ഞാന്‍
കോണ്‍ഗ്രസുകാരനായ ഞാന്‍ സംസ്ഥാനത്ത് യുഡിഎഫ് വിജയമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കണ്ണടച്ച് ഇരുട്ടാക്കി യഥാര്‍ത്ഥ്യങ്ങള്‍ പറയാതിരിക്കുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ എന്‍റെ പ്രവചനങ്ങല്‍ കാറ്റില്‍ പറന്നേക്കാം എന്നാല്‍ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള എന്‍റെ പ്രവചനം ഇതാണെന്നും സലീം കുമാര്‍ പറയുന്നു.
Recommended Video
എൽഡിഎഫിനു മുൻതൂക്കം
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിനു മുൻതൂക്കം ലഭിക്കാനാണു സാധ്യതയെന്നാണ് എംജി, കേരള കേന്ദ്ര സർവകലാശാലകളുടെ മുൻ വൈസ് ചാൻസലറായ ഡോ ജാന്‍സി ജയിംസ് അഭിപ്രായപ്പെടുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ബിജെപിക്ക് സാധ്യത കാണുന്നില്ല. കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും യുഡിഎഫ് മുന്‍തൂക്കം നേടിയേക്കും. തിരുവനന്തപുരം ഭരണം ബിജെപിക്ക് നേടുമെന്ന് തോന്നുന്നില്ല. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിലെത്തുമെന്നാണു തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.