'ദിലീപിനെ പുറത്താക്കിയിട്ടില്ല...105 സ്ത്രീകൾ ദിലീപിന് വേണ്ടി നിന്നു, അങ്ങനെ വിഷമിക്കുന്ന ആളല്ല ലാൽ'
താരസംഘടനയായ എഎംഎംഎ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല. താരസംഘടനയുടെ സെക്രട്ടറിയായ നടന്‍ സിദ്ദിഖ് മനോരമ ന്യൂസിലെ 'നേരെ ചൊവ്വെ' എന്ന പരുപാടിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിവക്കുന്നത്.
ദിലീപിനെ പുറത്താക്കാന്‍ എടുത്ത തീരുമാനം മരവിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പൃഥ്വിരാജും രമ്യ നമ്പീശനും ഒക്കെ ഉണ്ടായിരുന്നു എന്നാണ് സിദ്ദിഖ് പറയുന്നത്. അന്ന് അവര്‍ അതിനെ എതിര്‍ത്തില്ല എന്നും സിദ്ദിഖ് പറയുന്നുണ്ട്.
താരസംഘടനയുടെ യോഗം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു 105 സ്ത്രീകളും ദിലീപിനെ പുറത്താക്കിയ തീരുമാനം മരവിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചുവെന്നും സിദ്ദിഖ് പറയുന്നുണ്ട്. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ആക്രമിക്കപ്പെടരുതെന്നും അദ്ദേഹം പറയുന്നു.
നടപടി നിയമപ്രകാരം അല്ല
ദിലീപിനെ പുറത്താക്കിയ നടപടി സംഘടനയുടെ നിയമാവലി പ്രകാരം അല്ലെന്നാണ് സിദ്ദിഖ് ആവര്‍ത്തിക്കുന്നത്. ദിലീപിന് നോട്ടീസ് അയക്കുകയോ മറുപടി വാങ്ങുകയോ അത് ചര്‍ച്ച ചെയ്യുകയോ ഒന്നും ഉണ്ടായില്ല. ദിലീപിന്റെ അറസ്അറസ്റ്റിനെ തുടര്‍ന്ന് ചേര്‍ന്ന അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് പെട്ടെന്നൊരു തീരുമാനം എടുക്കുക മാത്രമായിരുന്നു അത്.
പുറത്താക്കിയിട്ടില്ല
ഇത് നിലനില്‍ക്കുമ്പോള്‍ ആണ് ജനറല്‍ ബോഡിയില്‍ ഊര്‍മിള ഉണ്ണി ദിലീപിനോടുള്ള സംഘടനയുടെ നിലപാടിനെ കുറിച്ച് ചോദിച്ചതെന്നാണ് സിദ്ദിഖ് പറയുന്നത്. ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന ഇറക്കുക മാത്രമാണ് അന്ന് ചെയ്തത് എന്നും അക്കാര്യത്തില്‍ ഒരു പുറത്താക്കല്‍ നടപടി ഉണ്ടായിട്ടില്ല എന്നും ആണ് മറുപടി കൊടുത്തത് എന്നും സിദ്ദിഖ് വ്യക്തമാക്കുന്നുണ്ട്.
105 സ്ത്രീകള്‍
ദിലീപിന്റെ കാര്യത്തില്‍ എല്ലാവരുടേയും അഭിപ്രായം ആരായുകയായിരുന്നു. ഐകകണ്‌ഠേന ആണ് ദിലീപിനെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉയര്‍ന്നത്. 235 ഓളം പേര്‍ പങ്കെടുത്ത ജനറല്‍ ബോഡിയില്‍ 105 പേര്‍ സ്ത്രീകളായിരുന്നു. പെട്ടെന്നുള്ള പുറത്താക്കല്‍ വേണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത് എന്നും സിദ്ദിഖ് പറയുന്നുണ്ട്.
അഭിപ്രായം പരിഗണിച്ചിട്ടുണ്ട്
ദിലീപിന്റെ കാര്യത്തില്‍ എതിര്‍ അഭിപ്രായങ്ങള്‍ പരിഗണിച്ചിട്ടില്ല എന്ന ആക്ഷേപം സിദ്ദിഖ് തള്ളിക്കളയുകയാണ്. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച യോഗത്തില്‍ രമ്യ നമ്പീശന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ശക്തമായ നിലപാടെടുത്തിരുന്നു. അവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് അന്ന് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് എന്നും സിദ്ദിഖ് പറയുന്നു.
അവള്‍ക്കൊപ്പം തന്നെ
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ ആണെന്ന വാദമാണ് സിദ്ദിഖ് പറയുന്നത്. സഹപ്രവര്‍ത്തകരുടെ കൂടെയാണ് തങ്ങള്‍. ആ കുട്ടിയ്ക്കുണ്ടായ അപകടത്തില്‍ വിഷമിക്കുന്നുണ്ട് എന്നും സിദ്ദിഖ് പറഞ്ഞു.
ഇരയെ വേദനിപ്പിച്ചിട്ടില്ല
ദിലീപിനെ തങ്ങള്‍ക്ക് തള്ളിപ്പറയാന്‍ പറ്റില്ലെന്നാണ് സിദ്ദിഖിന്റെ വാദം. ആ യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം പരിഗണിക്കുകയാണ് ചെയ്തത്. അത് ഇരയെ വേദിനിപ്പിക്കുന്ന തീരുമാനം അല്ലെന്നും സിദ്ദിഖ് ആവര്‍ത്തിക്കുന്നുണ്ട്.
അവര്‍ പറഞ്ഞിരുന്നെങ്കില്‍
സംഘടനയുടെ തീരുമാനത്തില്‍ വിയോജിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ രാജി വച്ചു. അത് അവരുടെ പെട്ടെന്നുണ്ടായ വികാരം ആയിരുന്നു എന്നാണ് സിദ്ദിഖ് പറയുന്നത്. അവര്‍ക്ക് തങ്ങളുടെ വിയോജിപ്പ് സംഘടനയുമായി ബന്ധപ്പെട്ട ആരോടെങ്കിലും പറയാമായിരുന്നു. അവരെ സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്യുമായിരുന്നു.
ദിലീപിനേയും നടിയേയും
ദിലീപിനേയും ആക്രമിക്കപ്പെട്ട നടിയേയും എന്തിനാണ് രണ്ട് തട്ടില്‍ കാണുന്നത് എന്ന് പോലും ചോദിക്കുന്നുണ്ട് സിദ്ദിഖ്. ആ സംഭവത്തില്‍ ഉള്‍പ്പെട്ട ക്രിമിനലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആ ക്രിമിനല്‍ പറഞ്ഞ പേര് മാത്രമാണ് ദിലീപന്റേത്. അത്ര പെട്ടെന്ന് ദിലീപിനെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും സിദ്ദിഖ് പറയുന്നു.
മോഹന്‍ലാലിന് വിഷമമുണ്ടാവില്ല
എഎംഎംഎ വിഷയത്തില്‍ വലിയ തോതില്‍ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. തങ്ങളോട് സ്‌നേഹം ഉള്ളതുകൊണ്ടാണ് ജനങ്ങള്‍ അങ്ങനെ പ്രതിഷേധിക്കുന്നത്. മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതില്‍ മോഹന്‍ലാലിന് വിഷമം ഉണ്ടാവില്ല. അദ്ദേഹത്തെ തനിക്ക് നന്നായി അറിയാം എന്നും സിദ്ദിഖ് പറഞ്ഞു.
തീരുമാനം മരവിപ്പിച്ചപ്പോഴും
ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉള്ള തീരുമാനം പെട്ടെന്ന് എടുത്തതാണ്. പിന്നീട് അത് മരവിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പൃഥ്വിരാജും രമ്യ നമ്പീശനും ഒക്കെ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അവര്‍ അതിനെ എതിര്‍ത്തില്ലെന്നും സിദ്ദിഖ് പറയുന്നുണ്ട്.
ഡബ്ല്യുസിസിക്ക് എതിരല്ല
ഡബ്ല്യുസിസിയെ വിമര്‍ശിക്കാന്‍ സിദ്ദിഖ് മുതിരുന്നില്ല എന്നതാണ് മറ്റൊരു കാര്യം. സ്ത്രീ കേന്ദ്രീകൃതമായ ഒരു സംഘടനയാണ് അത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമേ പരിഹരിക്കാന്‍ ആവൂ. ഡബ്ല്യുസിസി താരസംഘടനയ്ക്ക് എതിരായി ഉണ്ടാക്കിയ ഒന്നല്ലെന്നും സിദ്ദിഖ് പറയുന്നുണ്ട്.