'ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി വിജയ് ബാബുവിനെ അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്': ചർച്ചയിൽ രാഹുൽ ഈശ്വർ
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അധിക്ഷേപിത്ത് വലതു നിരീക്ഷകനായ രാഹുല്‍ ഈശ്വര്‍. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവച്ചിട്ടും ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്...
വീഡിയോ ലൈവിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമപ്രകാരം തെറ്റ് തന്നെയാണ്. അത് ശരിയായില്ലെന്ന് വിജയ് ബാബുവിനോട് തന്നെ പറഞ്ഞതാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. പക്ഷേ, ആ തെറ്റ് കാരണം, വിജയ് ബാബുവിന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
'പെൺകുട്ടിയുടെ ബോഡി ലാംഗ്വേജും ബിഹേവിയറും,തെളിവുണ്ടെന്ന് വിജയ് ബാബു പറഞ്ഞിട്ടുണ്ട്';രാഹുൽ ഈശ്വർ
സി സി ടി വിയിലെ ദൃശ്യങ്ങളില്‍ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാല്‍ ബലാത്സംഗത്തിനിരയായെന്ന് പറയില്ലെന്നും രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. തെളിവായി സി സി ടി വി ദൃശ്യങ്ങളുണ്ടല്ലോ. ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ആ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ ഇവര്‍ തമ്മിലുള്ള വക്തി ബന്ധം ഉണ്ടായിരുന്നു എന്ന് മനസിലാക്കാന്‍.
ഇവര്‍ തമ്മില്‍ രണ്ട് മാസത്തോളം ബന്ധമുണ്ടായി. ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റുമെന്ന് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങള്‍ പങ്കുവച്ചെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് മറ്റ് പാനലിസ്റ്റുകള്‍ ഉന്നയിച്ചത്. രാഹുലിന്റെ വാക്കുകള്‍ പരാതിക്കാരിയെ അങ്ങേയറ്റം അധിക്ഷേപിക്കുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തകയായ ധന്യാ രാജേന്ദ്രനും സംവിധായിക കുഞ്ഞില മാസിലാമണിയും ചൂണ്ടിക്കാണിച്ചു. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
അതേസമയം, ഈ മാസം 22ന് ആണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.
യുവതി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കില്‍ ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിന് മറ്റൊരു കേസും കൂടി വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം വിദേശത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസില്‍ എത്രയും പെട്ടെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് പൊലീസ് വിജയ് ബാബുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ താരം ബിസിനസ് ടൂറിലാണെന്നാണ് അറിയിച്ചത്.