'ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും', സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ തള്ളി നടി ഭാമ
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി ഭാമ. തന്റെ പേരില്‍ പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും ആണെന്ന് ഭാമ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഭാമയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസിലെ ചലച്ചിത്ര മേഖലയില്‍ നിന്നുളള സാക്ഷികളില്‍ ഒരാളാണ് ഭാമ.
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം പല വഴിത്തിരിവുകളും ഉണ്ടായിരിക്കുകയാണ്. അതിനിടെ കേസിലെ കൂറുമാറിയ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ ആണ് നടിയെ അവശനിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഈ ആത്മഹത്യാ ശ്രമം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ദിലീപ് കേസുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാ ശ്രമം അല്ലെന്നും ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായി പോയതാണ് എന്നാണ് യുവനടി പോലീസിന് നല്‍കിയിരിക്കുന്ന വിശദീകരണം.
അതിനിടെയാണ് സോഷ്യല്‍ മീഡിയ വഴിയുളള ഭാമയുടെ പ്രതികരണം. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ, ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി'' എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഏത് പ്രചരണത്തോടുളള പ്രതികരണമാണിത് എന്ന് ഭാമ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. പോസ്റ്റിനോട് പല രീതിയില്‍ ആണ് ആളുകള്‍ പ്രതികരിക്കുന്നത്. മലയാളത്തിലും തമിഴിലും അടക്കം സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്തിരുന്ന ഭാമ 2020ല്‍ ആണ് വിവാഹിതയായത്. ദുബായില്‍ വ്യവസായി ആയ അരുണ്‍ ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുണ്ട്.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷികളുടെ നീക്കങ്ങളും സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. സിനിമാ രംഗത്ത് നിന്നുളള ഇരുപതിലേറെ സാക്ഷികളാണ് വിചാരണ ഘട്ടത്തില്‍ കൂറുമാറിയത്. കേസില്‍ ഇത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി മാറിയിരുന്നു. കൂറുമാറി സാക്ഷികളുടെ ആരുടെയെങ്കിലും അക്കൗണ്ടുകളിലേക്ക് വലിയ തുക കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാ രംഗത്തുളള ചില പ്രമുഖര്‍ കേസില്‍ കൂറുമാറിയത് കേരളത്തെ അമ്പരപ്പിച്ചിരുന്നു. ഒരു പീഡനക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ കൂറുമാറുന്നത് അപൂര്‍വ്വമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികളെ ദിലീപും അദ്ദേഹവുമായി അടിപ്പമുളളവരും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് കൂറുമാറ്റിയത് എന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അടക്കമുളളവര്‍ ആരോപിച്ചിരുന്നു. കേസ് വിചാരണയുടെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് പല പുതിയ വഴിത്തിരിവുകളും സംഭവിച്ചിരിക്കുന്നത്.