6 മണി തള്ള് എന്ന് പറയുന്നവർ, തക്കം നോക്കി പതുങ്ങിയിരിക്കുന്ന മഹാമാരികൾ, അതിന് ചികിത്സയില്ലെന്ന് നടി!
തിരുവനന്തപുരം: കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരിക്കുകയാണ്. കെ എം ഷാജിയുടെ വിമർശനത്തെ തുടർന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം ചുരുക്കിയത് എന്നാണ് കോൺഗ്രസ് എംഎൽഎമാർ അടക്കം വാദിക്കുന്നത്.
Recommended Video
6 മണിത്തളള് എന്നാണ് വിടി ബൽറാമിനെ പോലുളളവർ ഉയർത്തിയ പരിഹാസം. ഇവർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാല പാർവ്വതി. നാട് ജയിച്ചതിൽ അല്ല ജയിപ്പിച്ചവരുടെ ശക്തി ആണ് ചിലരെ പിടിച്ചുലയ്ക്കുന്ന കോവിഡ്. അതിനും ചികിത്സയില്ല'' എന്നാണ് മാല പാർവ്വതി ഫേസ്ബുക്കിൽ തുറന്നടിച്ചിരിക്കുന്നത്.

അലാറം അടിച്ചപ്പോൾ വല്ലാതെ നൊന്തു
മാല പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: ഈ മഹാമാരിയിൽ നിന്ന് കരകയറ്റി വിട്ടതിനു, വിശക്കാതെ കാത്തതിന്, കടപ്പാടുള്ള ഒരു വലിയ ജനവിഭാഗം ഇവിടെ ഉണ്ട്. അത് കാണാതെ പോകരുത്. ഇന്ന് 5.55ന് അലാറം അടിച്ചപ്പോൾ വല്ലാതെ നൊന്തു. "6 മണി തള്ള്" എന്ന് പറയുന്ന കുറെ പേർ ഉണ്ടാകും. പക്ഷെ അതിനേക്കാൾ കൂടുതൽ ആൾക്കാർ കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു.

ആരോക്കെയോ കല്ലെറിയുന്നു
ലോകം മുഴുവൻ കോവിഡിനെ നോക്കി ക്ഷ ത്ര ണ്ണ എഴുതുകയാണ്. കേരളമാകട്ടെ നോഹയുടെ പെട്ടകത്തിൽ എന്ന പോലെ സുരക്ഷിതരായി സമുദ്രം താണ്ടുന്നു. മറുകര കാണാമെന്നായപ്പോൾ ആരോക്കെയോ കല്ലെറിയുന്നു. കേരളത്തിന് വേണ്ടി ഇത് വരെ എന്തെങ്കിലും കാര്യമായി ഇവർ ചെയ്തതായി ഓർമയും കിട്ടുന്നില്ല. പ്രളയവും, നിപ്പയും ഒക്കെ വന്ന കാലത്ത് കൈ തന്നു സഹായിച്ച, മുന്നിൽ നിന്ന് നയിച്ച ഈ സർക്കാരിൽ തന്നെയാണ് വിശ്വാസം.

പെട്ടെന്ന് എല്ലാം രാഷ്ട്രീയമായി
ഭരണം നടക്കുകയായിരുന്നു പെട്ടെന്ന് എല്ലാം രാഷ്ട്രീയമായി. ആരാണ് ഉത്തരവാദി എന്ന് അറിയില്ല. പക്ഷെ കുറച്ചു ദിവസം മുന്നേ വരെ ഭയത്തിലും ആശങ്കയിലും നമ്മെ ആശ്വസിപ്പിച്ചിരുന്ന കുറച്ചു മുഖങ്ങൾ ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിടെ, പ്രിയപ്പെട്ട ഷൈലജ ടീച്ചറിന്റെ, അത് പോലെ തന്നെ മറ്റ് മന്ത്രിമാരുടെ, കളക്ടർമാരുടെ, ആരോഗ്യപ്രവർത്തകരുടെ, പോലീസ്‌കാരുടെ... ഇവരെല്ലാം ചെയ്ത പ്രവർത്തനങ്ങളും.

താങ്ങായി തണലായി
കേരളത്തിലെ സ്ഥിതിയും പറഞ്ഞു തന്ന്, ഇനി നമ്മൾ ചെയ്യേണ്ടതും പറഞ്ഞ് ഓരോ ദിവസവും കൈ പിടിച്ചു നടത്താൻ 6 മണിക്ക് നടത്തിയിരുന്ന ആ പത്രസമ്മേളനം, നമ്മളെല്ലാവരും ഒരുമിച്ചാണ് എന്ന അനുഭവം നൽകിയിരുന്നു. താങ്ങായി തണലായി വഴികാട്ടിയായി ഒരു രക്ഷിതാവുണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു. അതിൽ എന്നെ പോലെയുള്ളവർ തെല്ലൊന്ന് അഹങ്കരിച്ചുപോയോ എന്നൊരു സംശയം!

മഹാമാരികൾ മനുഷ്യ രൂപത്തിൽ
ഓർത്തിരുന്നില്ല തക്കം നോക്കി പതുങ്ങിയിരിക്കുന്ന മഹാമാരികൾ മനുഷ്യ രൂപത്തിൽ ഇവിടെ ഉണ്ടെന്ന്. താത്കാലികമായി മറന്നു പോയിരുന്നു. ആശ്വസിച്ചിരുന്നു. എന്നാൽ നാട് ജയിച്ചതിൽ അല്ല ജയിപ്പിച്ചവരുടെ ശക്തി ആണ് ചിലരെ പിടിച്ചുലയ്ക്കുന്ന കോവിഡ്. അതിനും ചികിത്സയില്ല'' എന്നാണ് മാല പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications