അന്ന് വെറും 12 വയസ്സ് പ്രായം.. വഴി ചോദിച്ച് വന്നയാൾ ചെയ്തത്.. നടുക്കുന്ന അനുഭവം പങ്കുവെച്ച് നടി
കൊച്ചി: ചോരക്കുഞ്ഞും നൂറ് വയസ്സുള്ള സ്ത്രീയും ഒരു പോലെ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മീ ടൂ ഹാഷ്ടാഗ് ക്യാംപെയ്ന്‍ വഴി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയുകയുണ്ടായി. തനിക്ക് നേരെ ഉണ്ടായ അത്തരമൊരു അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി പത്മപ്രിയ. സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഇത് ഞെട്ടിക്കുന്നതാണ്.

കുട്ടിക്കാലത്ത് നേരിട്ടത്
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ നടിയാണ് പത്മപ്രിയ. സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങളും നടി തുറന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് താന്‍ നേരിട്ട പീഡനാനുഭവവും പത്മപ്രിയ തുറന്ന് പറഞ്ഞിരിക്കുന്നു.

വഴി ചോദിച്ച് വന്നയാൾ
ഹൈദരാബാദിലായിരുന്നു പത്മപ്രിയയുടെ ബാല്യകാലം. ഒരു ദിവസം ട്യൂഷന് പോകുന്നതിനിടെ അപരിചിതനായ ഒരാള്‍ വഴി ചോദിച്ചു. പത്മപ്രിയ വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ അവിചാരിതമായി അയാള്‍ മാറില്‍ പിടിച്ച് ഞെരിച്ചു.

അന്ന് പന്ത്രണ്ടുകാരി
എന്താണ് സംഭവിച്ചത് എന്ന് പത്മപ്രിയയ്ക്ക് മനസ്സിലാകുന്നതിന് മുന്‍പേ അയാള്‍ ഓടിക്കളഞ്ഞിരുന്നു. അന്ന് തനിക്ക് 12 വയസ്സായിരുന്നു പ്രായം. എന്തിനാണ് അയാള്‍ മാറില്‍ പിടിച്ച് ഞെരിച്ചത് എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത പ്രായമായിരുന്നു.

ഒതുക്കിയതിന് കാരണം
സിനിമയില്‍ എത്തിയ ശേഷവും തനിക്ക് കിടക്ക പങ്കിടാനുള്ള അഭ്യര്‍ത്ഥനകള്‍ അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പത്മപ്രിയ പറയുന്നു. അക്കാര്യത്തില്‍ വിസമ്മതം പ്രകടിപ്പിച്ചത് കൊണ്ടാണ് സിനിമയില്‍ നിന്നും തന്നെ ഒതുക്കിയതെന്നും പത്മപ്രിയ പറയുന്നു.

അവസരത്തിന് വേണ്ടി
ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ഒപ്പം കിടക്ക പങ്കിടേണ്ടി വരുന്ന നടിമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിന് തയ്യാറായില്ലെങ്കില്‍ സിനിമയിലെ അവസരം നഷ്ടപ്പെടുമെന്ന് പേടിക്കുന്നവര്‍ സമ്മതിക്കുന്നു.

പുറത്ത് പറയാതെ സഹിക്കുന്നു
കൊച്ചിയിലെ നടിക്ക് സംഭവിച്ചതിന് സമാനമായ അനുഭവങ്ങള്‍ അതിജീവിച്ചവരുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍ ചിലര്‍ ഭയം മൂലം പുറത്ത് പറയാറില്ലെന്ന് പത്മപ്രിയ പറയുന്നു. ചിലരാകട്ടെ അവസരം നഷ്ടമാകുമെന്ന് ഭയന്ന് എല്ലാം സഹിക്കുകയും ചെയ്യുമെന്നും പത്മപ്രിയ വ്യക്തമാക്കി.

പ്രമുഖ നടിമാരും ഇര
സിനിമയില്‍ അവസരം തേടിയെത്തുന്ന പുതുമുഖ നടിമാരാണ് ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാവുന്നത് എന്ന് കരുതരുതെന്നും പത്മപ്രിയ ചൂണ്ടിക്കാണിക്കുന്നു. പേരും പ്രശസ്തിയുമുള്ള പ്രമുഖ നടിമാരും ഇത്തരത്തില്‍ പീഡനത്തിന് ഇരയാവുന്നുണ്ട്.

നിലനിൽപ്പിന് വേണ്ടി
മുന്‍നിര നടിമാര്‍ക്ക് സിനിമയില്‍ സ്ഥിര പ്രതിഷ്ഠ നേടണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നാലും സ്ഥിരമായി നിലനില്‍പ്പുണ്ടാകുമെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടോ എന്ന് നടി ചോദിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ വഴങ്ങിക്കൊടുക്കല്‍ തുടരുമെന്ന് പുരുഷന്മാര്‍ വിചാരിക്കും.

പുതു തലമുറ വ്യത്യസ്തർ
അതേസമയം പുതിയ തലമുറയിലെ നടിമാര്‍ ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറല്ലെന്നും പത്മപ്രിയ പറയുന്നു. ചില നടിമാര്‍ പീഡനത്തിന് ഇരയാകുന്നുണ്ടെങ്കിലും അത് മാനഭംഗത്തിന്റെ പരിധിയില്‍ വരുന്നത് അല്ലെന്നും നടി വ്യക്തമാക്കുന്നു.

നിതംബത്തിൽ ഉരസി പോകും
ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി പോകും. ചിലര്‍ തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറഞ്ഞിട്ട് പോകും. ചിലരാകട്ടെ മോശം മെസേജുകള്‍ അയക്കും.ഇതൊക്കെ സിനിമാ രംഗത്ത് സ്ഥിരമായി നടക്കുന്നതാണ് എന്നും പത്മപ്രിയ പറയുന്നു.












Click it and Unblock the Notifications