സർക്കാരിൽ നിന്ന് കിട്ടുന്ന 52000 രൂപ കൊണ്ട് മന്ത്രിമാർക്ക് കുടുംബം പുലർത്താനാകില്ല: ജയശങ്കർ
തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിമാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെ ജയശങ്കർ പ്രതികരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിക്കാനുള്ള തീരുമാനമത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിമാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെ ജയശങ്കർ പ്രതികരിച്ചത്.
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:- ''മുണ്ടു മുറുക്കി ഉടുക്കണം.
കാശില്ല, ഖജനാവ് കാലിയാണ്. യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എൽഡിഎഫ് മന്ത്രിമാർ. അവർ കൈക്കൂലി വാങ്ങുന്നില്ല. സർക്കാരിൽ നിന്നു കിട്ടുന്ന 52,000രൂപ കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല. അതുകൊണ്ട് ശമ്പളം കൂട്ടണം- 90,300 ആയി നിജപ്പെടുത്താം.

മന്ത്രിമാരേക്കാൾ കഷ്ടമാണ് എമ്മല്ലെമാരുടെ കാര്യം. അവർക്ക് വെറും 39,000രൂപയേ കിട്ടുന്നുളളൂ. അത് 62,000 രൂപയാക്കി പരിഷ്കരിക്കണം. യുഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച പഴഞ്ചൻ കാറുകൾ നമ്മുടെ മന്ത്രിമാർ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്. അതുകൊണ്ട് കാറും മാറ്റി. പുത്തൻ ഇന്നോവ ക്രിസ്റ്റ 25എണ്ണം ഒന്നിച്ചു വാങ്ങി. വലിയ വിലയൊന്നുമില്ല- ഒന്നിന് 26ലക്ഷം മാത്രം.
ഇതൊക്കെ വലിയ ആഡംബരമോ ധൂർത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോൾ ഇന്നോവ തീരെ പോരാ, ബെൻസോ ഓഡിയോ വാങ്ങാമായിരുന്നു. എൽഡിഎഫ് സർക്കാർ സിന്ദാബാദ്! മിതവ്യയശീലം സിന്ദാബാദ്!!''.
കെഎസ്ആർടിസി പെൻഷൻ വിതരണമടക്കം മുടങ്ങി കിടക്കുന്ന അവസ്ഥയിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിച്ചത് വൻ വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ശമ്പള വർദ്ധനവിന് പുറമേ, മന്ത്രിമാർക്കായി പുത്തൻ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയതും വിവാദമായിരുന്നു.












Click it and Unblock the Notifications