മിന്നൽ ഹർത്താലിലെ നാശനഷ്ടം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു. പോപ്പുലര്‍ ഫ്രണ്ട് സെപ്റ്റംബറില്‍ നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് സംഘടനാ ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി കണ്ടുകെട്ടല്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം.
ഇന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന അബ്ദുള്‍ സത്താറിന്റെ കൊല്ലം കരുനാഗപ്പളളിയിലുളള വീടും മറ്റ് സ്വത്തുക്കളും ജപ്തി ചെയ്തു. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് പ്രകാരം കരുനാഗപ്പള്ളി തഹസീല്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. റവന്യൂ റിക്കവറി നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് ജപ്തി നടപടി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നേരിട്ടാണ് ജപ്തി നടപടികളിലേക്ക് കടന്നിരിക്കുന്നത്.
24 നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളിലെ പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തൃശൂര്‍ കുന്നംകുളത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ റഫീഖ്, മുസ്തഫ, ഉസ്മാന്‍, യഹിയ കോയ തങ്ങള്‍, അസീസ് എന്നിവരുടേയും എറണാകുളം ആലുവയില്‍ മുഹമ്മദ് കാസിം, അബ്ദുള്‍ ലത്തീഫ്, പെരിയാര്‍ വാലി ട്രസ്റ്റ് എന്നിവരുടേയും സ്വത്തുക്കള്‍ ജപ്തി ചെയ്തു. തിരുവനന്തപുരത്ത് കാട്ടാക്കട, വര്‍ക്കല, നെയ്യാറ്റിന്‍കര താലൂക്കുകളിലായി അഞ്ച് നേതാക്കളുടെ സ്വത്തുക്കളും കോട്ടയത്ത് മീനച്ചില്‍, കാഞ്ഞിരപ്പളളി, ചങ്ങനാശേരി എന്നിവിടങ്ങളിലായി 5 നേതാക്കളുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടി.
കാസര്‍കോഡ് ജില്ലയില്‍ സിറാജുദ്ദീന്‍, ഉമര്‍ ഫാറൂഖ്, സിടി സുലൈമാന്‍, അബ്ദുള്‍ സലാം എന്നീ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വയനാട്ടില്‍ 14 ഇടങ്ങളില്‍ ആയിരുന്നു ജപ്തി നടപടി. 2022 സെപ്റ്റംബര്‍ 23ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 487 കേസുകളായി 1992 പേര്‍ അറസ്റ്റിലുമായി. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരമായി അഞ്ച് കോടി 20 ലക്ഷം രൂപ കെട്ടി വെക്കാനായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. അല്ലാത്ത പക്ഷം പ്രതികളായവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഭാഗ്യശാലി എത്തി, പക്ഷേ വിവരാവകാശം നൽകിയാലും പേരറിയാൻ സാധിക്കില്ല; കാരണം
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകി. മാത്രമല്ല കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തതോടെ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പി്ന്നാലെ ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി ക്ഷമാപണം നടത്തിയിരുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടി തിങ്കളാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാരിന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വേഗത്തിലുളള ജപ്തി നടപടികള്‍.