കോണ്‍ഗ്രസ് ചാനല്‍ ചര്‍ച്ചാ ബഹിഷ്കരണം; കേരളത്തിന് ബാധകമല്ല, മലയാളം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാം
തിരുവനന്തപുരം: ഒരു മാസത്തേക്ക് പാര്‍ട്ടിവക്താക്കള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ എഐസിസി നടപടി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാധകമാവില്ല. നിര്‍ദ്ദേശം വന്നയുടനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കേരളത്തിലെ നേതാക്കള്‍ക്ക് വിലക്ക് ബാധമല്ലെന്ന് എഐസിസി അറിയിച്ചത്.
വരുന്ന ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താക്കള്‍ പേകേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉത്തരവിറക്കിയിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടു.

കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാലയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍സിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയാണ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഒരുമാസത്തേക്ക് വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ അയക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.' സുര്‍ജേവാല ട്വീറ്റു ചെയ്തു.
മാധ്യമങ്ങള്‍ കോണ്‍ഗ്രസ് വക്താക്കളെ ചര്‍ച്ചകളിലേക്ക് ക്ഷണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധികളെ തങ്ങളുടെ പരിപാടികളില്‍ കൊണ്ടുവരരുതെന്ന് എല്ലാ മാധ്യമ ചാനലുകളോടും എഡിറ്റര്‍മാരോടും അപേക്ഷിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications