എൻഡിഎയ്ക്കുളളിൽ ബിജെപിയോട് അമർഷം പുകയുന്നു, ചെറുകക്ഷികൾ സീറ്റിന് പത്ത് കോടി കൊടുക്കണം!
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇത്തവണ ബിജെപിക്ക് വലിയ പ്രതീക്ഷകളാണുളളത്. ശബരിമല പ്രതിഷേധം തങ്ങള്‍ക്ക് അനുകൂല വോട്ടായി മാറും എന്നതാണ് പ്രതീക്ഷ. ഇടത്-വലത് മുന്നണികളേക്കാള്‍ മുന്‍പേ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു.
മറ്റുള്ളവരേക്കാള്‍ മുന്‍പേ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയും തയ്യാര്‍. അതിനിടെ ബിജെപിക്ക് തലവേദനകളേറുകയാണ്. പാർട്ടിക്കുളളിലെ വിഭാഗീയത ഒരു വശത്ത് കത്തുമ്പോൾ മറുവശത്ത് മുന്നണിക്കുളളിലെ ചെറുകക്ഷികളുടെ അതൃപ്തിയും ബിജെപിക്ക് വെല്ലുവിളിയാണ്..
ബിഡിജെഎസുമായി ധാരണ
കേരളത്തില്‍ എന്‍ഡിഎയിലെ പ്രധാനസഖ്യ കക്ഷിയാണ് ബിഡിജെഎസ്. ബിഡിജെസുമായി സീറ്റ് പങ്കിടല്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അക്കാര്യത്തില്‍ ധാരണയായിട്ടുണ്ട് എന്നാണ് തുഷാര്‍ വെള്ളാപ്പളളിയും ശ്രീധരന്‍ പിളളയും പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ സഹായം ബിജെപിക്ക് കാര്യമായി ഗുണം ചെയ്തിരുന്നില്ല.
തുഷാർ മത്സരിക്കണം
ഇത്തവണ തുഷാര്‍ വെള്ളാപ്പളളി മത്സരിക്കാന്‍ ഇറങ്ങിയാല്‍ ബിജെപിക്ക് അതിന്റെ ഗുണം കിട്ടും എന്നാണ് കരുതുന്നത്. എന്നാല്‍ വെള്ളാപ്പളളി ഇടങ്കോലിട്ടതോടെ തുഷാര്‍ മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. തുഷാറിനെ മത്സര രംഗത്തേക്ക് ഇറക്കാന്‍ അമിത് ഷാ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയേക്കും എന്നാണ് സൂചനകള്‍.
അതൃപ്തരായി കക്ഷികൾ
തുഷാര്‍ വെള്ളാപ്പളളിയുടെ പ്രശ്‌നം ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് ബിജെപിക്ക് തലവേദനയാണ് ചെറുപാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെടുന്നത്. പിസി തോമസിന്റെ കേരള കോണ്‍ഗ്രസും നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതാദളും എല്‍ജെപിയും പിഎസ്പിയും എന്‍ഡിഎ സഖ്യകക്ഷികളാണ്. മുന്നണിക്കുളളിൽ കക്ഷികളെല്ലാം അതൃപ്തരാണ്.
സീറ്റ് വേണമെങ്കിൽ പണം വേണം
ഈ കക്ഷികള്‍ക്ക് സീറ്റ് വേണമെങ്കില്‍ പണം നല്‍കണം എന്നാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്ന നിലപാടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതാത് സീറ്റ് നല്‍കുകയാണ് എങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സാമ്പത്തിക ബാധ്യത ആ പാര്‍ട്ടി ഏറ്റെടുക്കണം. ചെലവെന്ന് പറയുന്നത് കോടികള്‍ തന്നെ വേണ്ടി വരും.
മണ്ഡലത്തിന് പത്ത് കോടി
ഒരു ലോക്‌സഭാ മണ്ഡലത്തിന് പത്ത് കോടിയെങ്കിലും തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ടി വരും. ആ പണം സമാഹരിക്കാന്‍ സാധിക്കുമെങ്കില്‍ സീറ്റ് തരാം എന്നാണ് ബിജെപിയുടെ കണ്ടീഷന്‍. ബിഡിജെഎസ് ഒഴികെയുളള ചെറുകക്ഷികള്‍ക്ക് മുന്നിലാണ് ബിജെപി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
പണത്തിന് പഞ്ഞമില്ല
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമിറക്കാന്‍ ബിഡിജെഎസിന് ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ബിജെപി കരുതുന്നത്. അതേസമയം ചെറുപാര്‍ട്ടികള്‍ക്ക് സീറ്റ് കൊടുക്കുന്നത് തങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയാകും എന്ന് ബിജെപി കരുതുന്നു. സീറ്റ് തന്നതിന് ശേഷം പണമുണ്ടാക്കുന്നതിനെ കുറിച്ച് ചര്‍ച്ചയാകാം എന്നാണ് പിസി തോമസ് കേരള കോണ്‍ഗ്രസ് അടക്കം മറുപടി കൊടുത്തിരിക്കുന്നത്.
ഒഴിവാക്കാനുളള തന്ത്രം
തങ്ങള്‍ക്ക് സീറ്റ് തരാതിരിക്കാനുളള അടവാണ് ബിജെപിയുടേത് എന്നാണ് സഖ്യകക്ഷികള്‍ കരുതുന്നത്. കോട്ടയം സീറ്റിന് വേണ്ടി പിസി തോമസ് കുപ്പായം തുന്നിയിരിക്കാന്‍ തുടങ്ങിയിട്ട് നാള് കുറേയായി. ബിഡിജെഎസ് ഒഴികെയുളള ഘടകക്ഷികളുമായി ബിജെപി രണ്ടാം നിര നേതാക്കള്‍ ചര്‍ച്ച നടത്തുന്നതിലും മുന്നണിയില്‍ അമര്‍ഷം പുകയുന്നുണ്ട്. ഇതേക്കുറിച്ച് കേന്ദ്ര നേതൃത്വത്തോട് ഇവര്‍ പരാതിപ്പെട്ടേക്കും.