സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോ?; സിദ്ധിഖിന്റെ മറുപടി ഇങ്ങനെ; 'അമ്മയിലെ പലരേയും മൊഴി കൊടുക്കാൻ വിളിച്ചില്ല'
സിനിമയിൽ പവർ ഗ്രൂപ്പോ മാഫിയയോ ഇല്ലെന്ന് 'അമ്മ' സംഘടന ജനറൽ സെക്രട്ടറി നടൻ സിദ്ധിഖ്. 40 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ. അത്തരത്തിലൊരു ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ല. തെറ്റ് ചെയ്തവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പവർ ഗ്രൂപ്പിനെ കുറിച്ച് കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം ഉണ്ട്. പരാതി പറഞ്ഞവർക്ക് അതാരാണെന്ന് വ്യക്തമാക്കാം. ഞാൻ 40 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പവർ ഗ്രൂപ്പിനെ കുറിച്ച് എനിക്ക് അറിയില്ല. മുൻപ് സിനിമ മേഖലയിലെ സംഘടനകളിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ഹൈപ്പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. പിന്നീട് ആ കമ്മിറ്റി ഇല്ല. അതിനെ കുറിച്ചാണോ പറഞ്ഞത് എന്ന് അറിയില്ല.
ഒരു പവർഗ്രൂപ്പിനും ഒരു സിനിമയേയും നിയന്ത്രിക്കാനാകില്ല.

മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്.കുറ്റം ആര് ചെയ്താലും അവർക്കെതിരെ നടപടിയെടുക്കണം. പോലീസ് അന്വേഷണം നടത്തണം. ഭയമുണ്ടെങ്കിലല്ലേ അന്വേഷണത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതുള്ളൂ. റിപ്പോർട്ടിൽ ആർക്കെങ്കിലുമെതിരെ ആരോപണം ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കട്ടെ. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടത്.
2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്ന് പരാതി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അത് പരിശോധിക്കാതിരുന്നത് തെറ്റ് തന്നെയാണെന്ന് സമ്മതിക്കുന്നു. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികൾ അമ്മയ്ക്ക് ലഭിച്ചിട്ടില്ല.
സിനിമ ലൊക്കേഷനുകളിൽ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റിയെ നിയോഗിക്കേണ്ടത് നിർമ്മാതാക്കളാണ്. അതിൽ നിർബന്ധിച്ച് ഒരു തീരുമാനം എടുക്കാൻ അമ്മയ്ക്ക് സാധിക്കില്ല. സിനിമയിലെ പ്രധാന പ്രശ്നം എന്ന് പറയുന്നത് ലൈംഗികാതിക്രമം അല്ല, പ്രതിഫലം സംബന്ധിച്ചുള്ളതാണ്. അതിൽ ഞങ്ങൾ നേരിട്ടാണ് പരിഹാരമാണ്. അമ്മയ്ക്കുള്ളിൽ ഒരു പരാതി പരിഹാര സെൽ ഇല്ല. ഞങ്ങൾ 17 പേർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴല്ലേ സെൽ രൂപീകരിക്കേണ്ട സാഹചര്യം വരുന്നുള്ളൂ. അത്തരമൊരു സാഹചര്യം ഇല്ല. അമ്മയിൽ ഭിന്നതയെന്ന് വാർത്ത കണ്ടു. അങ്ങനെയൊരു ഭിന്നത ഇല്ല. അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കും. പക്ഷെ അഭിപ്രായ സമന്വയം ഉണ്ടാക്കി പ്രതികരിക്കും.
ഹേമ കമ്മിറ്റിയിൽ മൊഴി നൽകാൻ അമ്മയിലെ വനിതാ അംഗങ്ങളിൽ പലരേയും വിളിച്ചിട്ടില്ല.എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോട് പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണ് ചോദിച്ചതെന്നാണ് അറിഞ്ഞത്. പരാതി പറഞ്ഞതിന്റെ പേരിൽ ആരുടേയും അവസരം ഇല്ലാതാക്കാൻ സാധിക്കില്ല', സിദ്ധിഖ് പറഞ്ഞു.












Click it and Unblock the Notifications