കൊച്ചിയിലേക്ക് മയക്കു മരുന്ന് വന്നത് ഹോങ്കോങിൽ നിന്ന്; അതും പാഴ്സലായി, കോടികളുടെ ബിസിനസ്!
കൊച്ചി: കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഹോങ്കോങ്ങിൽ നിന്ന് കൊച്ചിയിലേക്ക് പാഴ്സലായാണ് മയക്കുമരുന്ന് എത്തിയത്. ആംഫിറ്റമിൻ എന്ന മയക്കുമരുന്ന് ഗുളികയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. പാർസൽ സർവീസ് വഴി കടത്താൻ ശ്രമിക്കുന്നതിടെയാണ് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയത്.
ഹോങ്കോങ്ങിൽ നിന്ന് കൊച്ചി സ്വദേശിയുടെ പേരിൽ പാഴ്സലായാണ് മയക്കുമരുന്നെത്തിയത്. ഒരു കിലോയ്ക്ക് 2 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തയത്. ആംഫിറ്റമിൻ എന്ന പേരിലുള്ള അതീവ തീവ്രതയുള്ള മയക്കുമരുന്നാണ് കണ്ടെത്തിയത്. കൊച്ചിയിൽ മയക്കു മരുന്ന് വേട്ട ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. അടുത്തകാലത്തായി ഒരു യുവതിയെയും കസ്റ്റംസ് പിടിച്ചിരുന്നു.
മനുഷ്യ ശരീരത്തിന് വലിയതോതിൽ ദോഷകരം
അരക്കിലോ മയക്കുമരുന്നാണ് ഇപ്പോൾ കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്ന അതീവ തീവ്രതയുള്ള ആംഫിറ്റമിൻ മനുഷ്യ ശരീരത്തിന് വലിയതോതിൽ ദോഷകരമാണ്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും കസ്റ്റംസ് സൂപ്രണ്ട് വിവേക് വ്യക്തമാക്കി.
120 കപ്സ്യൂളുകൾ
ഹോങ്കോങ്ങിൽ നിന്ന് പാഴ്സൽ അയച്ച ആളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് അവിടുത്തെ കസ്റ്റംസ് വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് സുപ്രണ്ട് വി വിവേക് പറഞ്ഞു. 120 കപ്സ്യൂളുകളാണ് ഇപ്പോൾ പിടിച്ചെടുത്തത്. പൗഡർ രൂപത്തിലായിരുന്നു ഇതിനകത്ത് ആംഫിറ്റമിൻ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫിലിപ്പീന്‍ യുവതി
കൊച്ചിയിൽ പാഴ്സൽ എത്തിച്ചയാളുടെ മേൽ വിലാസം ഇതുവരെ ലഭ്യമായിട്ടില്ല. ഇയാളെ കണ്ടെത്താൻ കസ്റ്റംസ് പോലീസിന്റെ സഹായം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഈ അടുത്ത കാലത്ത് കൊച്ചിയിലെത്തി നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുമ്പോഴാണ് ഫിലിപ്പീന്‍സുകാരി ജോന നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെ കൈയ്യിൽപെട്ടത്. യുവതി മയക്കുമരുന്ന് കൊണ്ടുവന്നത് കൊച്ചിയിലേക്കുള്ള ഹോട്ടലിലേക്കായിരുന്നു.
കഴിഞ്ഞ പ്രാവശ്യം എത്തിയത് ബ്രസീലിൽ നിന്ന്
ബ്രസീലിലെ സാവോപോളോയില്‍ നിന്ന് അഡിസ് അബാബയിലേക്കും പിന്നീട് മസ്‌ക്കറ്റിലുമെത്തിയ യുവതി ഒമാന്‍ എയര്‍വേയ്‌സില്‍ നെടുമ്പാശ്ശേരിയിലെത്തുകയായിരുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. പ്രത്യേകം പൊതിഞ്ഞ ട്രോളി ബാഗിനുള്ളില്‍ നിന്നാണ് കൊക്കെയ്‌ന്‍ കണ്ടെടുത്തത്. ഇവർ ആർക്കുവേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്നും ആരെങ്കിലും മയക്കുമരുന്ന് ഏറ്റുവാങ്ങാൻ വിമാനത്താവള പരിസരത്ത് എത്തിയിരുന്നോ എന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. ഈ കേസ് നിലനിൽക്കേയാണ് കൊച്ചിയിൽ വീണ്ടും മയക്ക് മരുന്ന് വേട്ട നടന്നത്.