ഉമ്മൻചാണ്ടിയേയും എന്നെയും തെറ്റിക്കാന്‍ എ ഗ്രൂപ്പിന് അകത്ത് നിന്നും ശ്രമം നടന്നു: ടി സിദ്ധീഖ്
തിരുവനന്തപുരം: സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം നേരത്തെ ആയിപ്പോയെന്ന കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധീഖ്. കെപിസിസി പ്രസിഡന്റായി തുടരാനുള്ള ആഗ്രഹമാണ് അദ്ദേഹം അതിലൂടെ പ്രകടിപ്പിച്ചത്. ആ പ്രഖ്യാപനം ഏകപക്ഷീയമാണ്. അത് ഗുണകരമാണോ അല്ലയോ എന്ന് ചോദിച്ചാല്‍ കുറച്ച് നേരത്തെ ആയിപ്പോയെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറയുന്നു. മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല തരത്തിലുള്ള സാഹചര്യം നേരിടുന്നയാളാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സംഘടനയെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അപ്പോള്‍ നേരിടേണ്ടി വരുന്ന പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളുണ്ട്. ഇതോടൊപ്പം തന്നെയാണ് സംഘടനാപരമായി കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും സംബന്ധിച്ച് അദ്ദേഹത്തിനു നല്ല ബോധ്യമുണ്ട്. ഇത് രണ്ടും ചേര്‍ന്ന് കൊണ്ടു പോകുന്നതിലാണ് പ്രയാസങ്ങള്‍. അത് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിഴലിക്കുന്നുണ്ടെന്നും ടി സിദ്ധീഖ് പറയുന്നു.
വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വളരെ ഗൗരവപരമായ ശ്രമങ്ങള്‍ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പുലരുന്നത് വരെ ചര്‍ച്ചകളൊക്കെയായി ഞങ്ങള്‍ നടന്നിട്ടുണ്ട്. കോൺഗ്രസ് യൂണിറ്റ് രൂപീകരണം ഒരു നിശ്ശബ്ദ സംഘടനാ വിപ്ലവം തന്നെയാണ്. അത് വലിയ മാറ്റമാണ് പാര്‍ട്ടിയില്‍ നടത്തുന്നത്. എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും യൂണിറ്റ് കമ്മറ്റികള്‍ സംബന്ധിച്ച മുഴുവൻ വിവരങ്ങളും എത്തിച്ചു നൽകേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. അക്കാര്യത്തിലെ പോരായ്മ പരിഹരിക്കുമെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടിയിലെ പുനഃസംഘടനയുമായി മുന്നോട്ട് പോകണമെന്നും വേണ്ടെന്നും ഉള്ള രണ്ട് അഭിപ്രായം ഉയര്‍ന്നിരുന്നു. അപ്പോള്‍ കെ സുധാകരന്‍ എടുത്ത നിലപാട് തീരുമാനം ഹൈക്കമാന്‍ഡ് പറയട്ടെ എന്നായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ പല കമ്മിറ്റികളും പ്രവര്‍ത്തനക്ഷമല്ല. അതിലെ ബുദ്ധിമുട്ട് 14 ഡി സി സി പ്രസിഡന്റുമാരും പറഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തിലാണ് പുനഃസംഘടനയുമായി മുന്നോട്ട് പോവുമെന്ന തീരുമാനം കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിലെല്ലാമുള്ള അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും.

ഗ്രൂപ്പുകളെ പൂർണമായും തഴഞ്ഞ്, ഒഴിവാക്കി പോകാനൊന്നും കഴിയില്ല. പാര്‍ട്ടിയില്‍ എല്ലാ കാലത്തും ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതിലെല്ലാം കരുത്തരും അനുഭവ സമ്പത്തുമുള്ള നേതാക്കള്‍ ഉയര്‍ന്ന് വരികയും ചെയ്തിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെയും സംഘടനാ പ്രവർത്തനത്തിലൂടെയുമാണ് അവരെല്ലാം വളർന്നു വന്നത്. പെട്ടെന്ന് അവരെയെല്ലാം ഒഴിവാക്കി മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും അഭിമുഖത്തില്‍ ടി സിദ്ധീഖ് പറയുന്നു.

അതേ സമയം സംഘടന നേരിടുന്ന പ്രതിസന്ധി ഒരു വശത്തുണ്ട്. അതും കൂടെ പരിഗണിക്കേണ്ടതാണ്. ഉമ്മൻചാണ്ടി സാറുമായി എന്നും അടുപ്പം പുലർത്തി മുന്നോട്ടുപോകുന്ന ഒരു പൊതു പ്രവർത്തകനാണ് ഞാൻ. അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തില്‍ ഒരു വിള്ളലും ആരംഭിക്കില്ല. ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു രാഷ്ട്രീയ നിലപാട് തനിക്ക് ഉണ്ടാവില്ല.

ഉമ്മന്‍ചാണ്ടി തന്നെ കൈവിട്ടെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേകമായ ഒരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നപ്പോള്‍ ചില വാര്‍ത്തകള്‍ പുറത്ത് വരികയായിരുന്നു. ഞാൻ എന്തു നിലപാടാണ് എടുത്തത് എന്ന് ഉമ്മൻചാണ്ടിക്ക് കൃത്യമായി അറിയാം. എ ഗ്രൂപ്പിനകത്തുനിന്ന് ഉമ്മൻചാണ്ടിയേയും എന്നെയും തമ്മില്‍ തെറ്റിക്കാന്‍ ശക്തമായ നീക്കം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications