സിപിഎം സമ്മേളന പ്രതിനിധികൾക്ക് ഉപഹാരം അരവണ പായസം; എഴുതാൻ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും!
ആലപ്പുഴ: സിപിഎം സമ്മേളന പ്രതിനിധികൾക്ക് അരവണ പായസവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡയറിയും നൽകി സിപിഎം മാവേലിക്കര ഏരിയ കമ്മറ്റി. ചൊവ്വാഴ്ച മാവേലിക്കര നഗരസഭാ ടൗണ്‍ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്റെ വൈകുന്നേരത്തെ ഇടവേളയിലാണ് പ്രതിനിധികള്‍ക്ക് അരവണ വിതരണം ചെയ്തതെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കൂടിയായ ജില്ലാസെക്രട്ടറിയേറ്റംഗം കെ രാഘവനാണ് അരവണ എത്തിച്ചു നല്‍കിയത്. 200 ടിന്‍ അരവണയാണ് സമ്മേളനത്തില്‍ വിതരണം ചെയ്യാന്‍ വേണ്ടിവന്നത്.
ഇത് സമൂഹ മാധ്യമത്തിൽ വൈറലായതോടെ സംഭവം വിവാദമായി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗംമാണ് കെ രാഘവൻ. സംഭവം വിവാദമായതോടെ സമ്മേളന പ്രതിനിധികൾക്ക് വിതരണം ചെയ്തത് ശബരിമലയിലെ അരവണ പ്രസാദമല്ലെന്ന വാദവുമായായണ് അദ്ദേഹം രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റുകാർ പ്രസാദം കഴിച്ചാൽ എന്താണ് തെറ്റെന്നും തിരുവിതാംകൂർ ബോർഡ് അംഗം കെ രാഘവൻ പറഞ്ഞു. പന്തളത്തു നിന്നുമാണ് 200 ടിന്‍ അരവണ താന്‍ വാങ്ങിയത്. പതിമൂവായിരം രൂപ ഇതിനായി അടച്ചിരുന്നു. ഇപ്പോൾ നടക്കുന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പണം നല്‍കി വാങ്ങിയ പ്രസാദം സമ്മേളത്തില്‍ വിതരണം ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നാണ് കെ രാഘവന്‍ പറഞ്ഞത്. മണ്ഡലകാലത്ത് അയ്യപ്പ സേവ സംഘങ്ങൾ അന്നദാനം നൽകി വരാറുണ്ട്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ നേതൃത്വം നല്‍കുന്ന കരുണ പാലിയേറ്റീവ് സൊസൈറ്റി ചെങ്ങന്നൂരില്‍ അയ്യപ്പന്മാര്‍ക്ക് അന്നദാനം നല്‍കുന്നുണ്ട്. ഈ മണ്ഡലകാലത്തായിരുന്നു ഈ പ്രവർത്തനം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎം ഏരിയ സമ്മേളന പ്രതിനിധികള്‍ക്ക് അരവണ ടിന്‍ വിതരണം ചെയ്തത്.