കെപി ശശികലയെ പൊളിച്ചടുക്കി എം സ്വരാജ്, പ്രസംഗങ്ങളെക്കുറിച്ച് രണ്ടേ രണ്ട് ചോദ്യം, ഉത്തരമില്ല
തിരുവനന്തപുരം: വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളാല്‍ കുപ്രസിദ്ധയാണ് ഹിന്ദു ഐക്യവേദി നേതാവായ കെപി ശശികല. ഇവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം സംഘപരിവാര്‍ ഇടങ്ങളില്‍ ശശികലയ്ക്ക് വലിയൊരു ആരാധക വൃന്ദമുണ്ട് താനും.
ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ക്രിസ്ത്യാനികളാണുളളത് എന്ന് ശശികല മുന്‍പ് പ്രസംഗിച്ചത് ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശശികലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ചയ്‌ക്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ കെപി ശശികല ശരിക്കും വെള്ളം കുടിച്ചു. വിശദാംശങ്ങളിങ്ങനെ:
60 ശതമാനം ക്രിസ്ത്യാനികൾ
ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ക്രിസ്ത്യാനികളാണ് എന്ന് കെപി ശശികല പ്രസംഗിച്ചത് ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് എന്നും ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. മന്ത്രി കളളം പറയുന്നു എന്നാണ് ശശികല ഇതിനോട് പ്രതികരിച്ചത്. വീഡിയോ മന്ത്രി എഡിറ്റ് ചെയ്തിട്ടുണ്ടെന്നും തന്നെ സര്‍ക്കാരിന് ഭയമാണ് എന്നും മന്ത്രിക്കെതിരെ കേസ് കൊടുക്കുമെന്നും ശശികല പറയുകയുണ്ടായി.
നുണ ഫാക്ടറി ആരുടേത്
ഈ വിഷയമാണ് ഏഷ്യാനെറ്റ് പ്രതിദിന സംവാദ പരിപാടിയായ ന്യൂസ് അവര്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയ്‌ക്കെടുത്തത്. നുണ ഫാക്ടറി ആരുടേത് എന്നതായിരുന്നു ചര്‍ച്ച. കെപി ശശികലയെ കൂടാതെ സിപിഎം എംഎല്‍എ എം സ്വരാജ്, കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ദേവസ്വം ബോര്‍ഡിലെ ക്രിസ്ത്യാനി പ്രസംഗവും ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്രിസ്ത്യാനിയെ നിയമിച്ചു എന്ന പ്രസംഗവും ചര്‍ച്ചയില്‍ കടന്ന് വന്നു.
എന്താണ് തെളിവ്
എം സ്വരാജാണ് ഈ രണ്ട് പ്രസംഗങ്ങളുടേയും സത്യാവസ്ഥ പറയാന്‍ ശശികലയെ വെല്ലുവിളിച്ചത്. തിരുപ്പതി ക്ഷേത്രത്തെ കുറിച്ചാണ് താന്‍ പറഞ്ഞത് എന്ന ശശികലയുടെ വാദത്തേയും സ്വരാജ് ചോദ്യം ചെയ്തു. തിരുപ്പതിയില്‍ 60 ശതമാനത്തോളം ക്രിസ്ത്യാനികളാണെന്ന വാദത്തിന്റെ സത്യമെന്താണ് എന്നും സ്വരാജ് ചോദിച്ചു. തിരുപ്പതി ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാരുണ്ടായിരുന്നുവെന്നും അത് ഹൈക്കോടതിയില്‍ കേസായതാണെന്നും ശശികല പറഞ്ഞു.
60 ശതമാനമല്ല, 44 പേർ
അഹിന്ദുക്കളായ 44 പേര്‍ തിരുപ്പതി ദേവസ്ഥാനത്ത് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു എന്നത് ശരിയാണ് എന്ന് വിനു ഓര്‍മ്മപ്പെടുത്തി. എന്നാലത് ശശികല പറഞ്ഞത് പോലെ ഒരിക്കലും 60 ശതമാനം ആകുന്നില്ല. ഉണ്ടെന്ന് പറഞ്ഞ ശശികല ഇനിയും ക്രിസ്ത്യാനികളുണ്ട് എന്ന് പറഞ്ഞെങ്കിലും ആധികാരികമായ ഒരു രേഖയും ചര്‍ച്ചയില്‍ ഉടനീളം ചൂണ്ടിക്കാട്ടാന്‍ സാധിച്ചില്ല.
ഗുരുവായൂരിലെ ക്രിസ്ത്യാനി
ആ വാദം പൊളിഞ്ഞതോടെ അടുത്ത മറുപടിയിലേക്ക് ശശികല കടന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജേക്കബ് തമ്പി എന്നയാളെ നിയമിച്ചിരുന്നു എന്നും ഹൈന്ദവ സംഘടനകള്‍ സമരം നടത്തിയാണ് ജേക്കബ് തമ്പിയെ മാറ്റിയത് എന്നും ശശികല പറഞ്ഞു. രേഖകള്‍ കൂടി ഉദ്ധരിക്കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടുവെങ്കിലും അതിനും ശശികലയ്ക്ക് സാധിച്ചില്ല. ജേക്കബ് തമ്പിയുടെ വിഷയം എന്തായിരുന്നുവെന്ന് സ്വരാജ് തുടര്‍ന്ന് കൃത്യമായ മറുപടിയും നല്‍കി.
ഹിന്ദുമതം സ്വീകരിച്ച ആൾ
ജേക്കബ് തമ്പി എന്നയാളെ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് അംഗമായി നിയമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മതപരിവര്‍ത്തനം നടത്തിയ ആളാണ് എന്ന് വിമര്‍ശനം ഉയര്‍ന്നതോടെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. ക്രിസ്തുമതത്തില്‍ നിന്നും മാറി ഹിന്ദുമതം സ്വീകരിച്ച ഒരാളെ പിന്നെ ക്രിസ്ത്യാനി എന്നാണോ വിളിക്കുക എന്ന് സ്വരാജ് ചോദിച്ചു. ഗുരുവായൂര്‍ വിഷയത്തിലും തിരുപ്പതി വിഷയത്തിലും വാദങ്ങളെല്ലാം പൊളിഞ്ഞിട്ടും ചര്‍ച്ചയുടെ ഒടുക്കം വരെ പറഞ്ഞതില്‍ പിടിച്ച് തൂങ്ങുകയായിരുന്നു ശശികല.
വീഡിയോ
ന്യൂസ് അവർ ചർച്ച കാണാം