സ്വർണക്കടത്ത് കേസിൽ പിണറായിക്ക് ക്ലീൻ ചിറ്റ്, കേന്ദ്രത്തിനും മാധ്യമങ്ങൾക്കും തിരിച്ചടി- ഏഷ്യാനെറ്റ് സർവ്വേ
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തെ പിടിച്ചുകുലുക്കിയ കേസ് ആയിരുന്നു ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് . ഓരോ ദിവസവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഓരോ വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരുന്നത് . മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കര്‍ സംശയ നിഴലിലായതോടെ ആരോപണങ്ങള്‍ എല്ലാം മുഖ്യമന്ത്രിയുടെ കൂടെ തലയിലേക്ക് വന്നു.
എന്നാല്‍ ഇതിനെ എല്ലാം തള്ളിക്കളയുകയാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ ഫലം . സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്നാണ് 51 ശതമാനം പേരും പ്രതികരിച്ചത് . വിശദാംശങ്ങള്‍...
കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയം
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്നു എന്നത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാം സിപിഎമ്മും സര്‍ക്കാരും ഉന്നയിച്ചിരുന്ന ആരോപണം ആണ്. അത് ശരിയാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും അഭിപ്രായപ്പെട്ടത്.കേന്ദ്ര ഏജന്‍സികള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത് എന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയ്ക്ക് പങ്കോ
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നില്ല എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും പറഞ്ഞത്. എന്നാല്‍ 20 ശതമാനം പേര്‍ കരുതുന്നത് സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്നണ്. 29 ശതമാനം ആളുകള്‍ക്ക് ഇതില്‍ വ്യക്തതയില്ല.
മുഖ്യമന്ത്രിയുടെ പരാജയം ?
ശിവശങ്കര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വലിയ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സ്വന്തം ഓഫീസ് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതായിരുന്നു വിമര്‍ശനം. ഈ പരാജയമാണോ സ്വര്‍ണക്കടത്ത് കേസിനും ഡോളര്‍ കടത്ത് കേസിനും ഒക്കെ വഴിച്ചത് എന്നതായിരുന്നു സര്‍വ്വേയിലെ ഒരു ചോദ്യം.
അതല്ല വിഷയം
സ്വന്തം ഓഫീസ് നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടിട്ടില്ല എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം ആളുകളും പ്രതികരിച്ചത്. 27 ശതമാനം പേര്‍ കരുതുന്നത് മുഖ്യമന്ത്രിയുടെ പരാജയം ആണ് ഇതിന് വഴിവച്ചത് എന്നാണ്. 28 ശതമാനം പേര്‍ക്ക് ഇതേ പറ്റി അറിയില്ല എന്നായിരുന്നു പ്രതികരണം.
തിരിച്ചടി
കേന്ദ്ര ഏജന്‍സികള്‍ ഓരോ വാര്‍ത്ത പുറത്ത് വിടുമ്പോഴും അത് കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ആഘോഷമാക്കുകയായിരുന്നു. എന്നാല്‍, അതെല്ലാം ജനങ്ങള്‍ക്കിടയില്‍ വിപരീത ഫലമാണ് സൃഷ്ടിച്ചത് എന്നാണ് ഈ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിലും സ്വര്‍ണക്കടത്ത് കേസ് പ്രതിഫലിച്ചില്ല.
മുഖ്യമന്ത്രി സ്ഥാനത്ത് ബഹുദൂരം മുന്നില്‍
ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും പിണറായി വിജയന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. 39 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചത്. രണ്ടാം സ്ഥാനത്തുള്ള ഉമ്മന്‍ ചാണ്ടിയ്ക്ക് പിണറായി വിജയന്റെ പാതി പിന്തുണ പോലും കിട്ടിയിട്ടില്ല. 18 ശതമാനം പേരാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
ഏഷ്യാനെറ്റ് സര്‍വേയിലെ ഒരു വിഭാഗത്തില്‍ ബിജെപിയും മുന്നില്‍;രണ്ടാമത് യുഡിഎഫ്,എല്‍ഡിഎഫ് ഏറെ പിന്നില്‍
കേരളം ഇത്തവണ ആര് ഭരിക്കും? 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം, ഭരണം കിട്ടിയാലും സീറ്റ് കുറയും